ബദൽ സംവിധാനങ്ങൾ പ്രയോജനപ്പെടുത്തി പ്ലാസ്റ്റിക് നിരോധനം വിജയിപ്പിക്കണം : കളക്ടർ പി.കെ സുധീർ ബാബു

ബദൽ സംവിധാനങ്ങൾ പ്രയോജനപ്പെടുത്തി പ്ലാസ്റ്റിക് നിരോധനം വിജയിപ്പിക്കണം : കളക്ടർ പി.കെ സുധീർ ബാബു

 

സ്വന്തം ലേഖകൻ

കോട്ടയം : ഭാവി തലമുറയുടെ സുരക്ഷയെ കരുതിയുള്ള പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾക്ക് ഏർപ്പെടുത്തിയിട്ടുള്ള നിരോധനം ഫലപ്രദമായി നടപ്പാക്കുന്നതിനായി ബദൽ സംവിധാനങ്ങൾ ജനങ്ങൾ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ കളക്ടർ പി.കെ. സുധീർ ബാബു നിർദേശിച്ചു.

പ്ലാസ്റ്റിക് ക്യാരി ബാഗുകളും കുപ്പികളും മറ്റു മാലിന്യങ്ങളും മനുഷ്യനും പരിസ്ഥിതിക്കും ഉയർത്തുന്ന ഭീഷണി കണക്കിലെടുത്താണ് പ്ലാസ്റ്റിക് നിരോധനം നടപ്പാക്കുന്നത്. അതുകൊണ്ടുതന്നെ താത്കാലികമായി ഉണ്ടായേക്കാവുന്ന അസൗകര്യങ്ങൾ കണക്കിലെടുക്കാതെ ഇത്തരം വസ്തുക്കൾ ഒഴിവാക്കാൻ ശ്രമിക്കണം. നിരോധിത പട്ടികയിലുള്ളവയ്ക്കു പകരം ബദൽ വസ്തുക്കൾ ഉപയോഗിക്കുന്നത് ശീലമാക്കണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബദൽ ഉത്പന്നങ്ങൾ വ്യാപകമായി ലഭ്യമാക്കുന്നതിന് നടപടി സ്വീകരിച്ചുവരികയാണ്. നിലവിൽ ജില്ലയിലെ 15 പഞ്ചായത്തുകളിൽ തുണി സഞ്ചികൾ നിർമിക്കുന്നുണ്ട്. പനച്ചിക്കാട്, പാമ്പാടി, ചിറക്കടവ്, പൂഞ്ഞാർ, പൂഞ്ഞാർ തെക്കേക്കര, കൂരോപ്പട, അയർക്കുന്നം, അയ്മനം, കാഞ്ഞിരപ്പള്ളി, പാത്തോട്, എരുമേലി, മണിമല, കല്ലറ, വാകത്താനം, വാഴൂർ എന്നിവിടങ്ങളിലാണ് ഇത്തരം യൂണിറ്റുകളുള്ളത്. കൂടുതൽ യൂണിറ്റുകൾ ആരംഭിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഇതിനു പുറമെ കുടുംബശ്രീയുടെ 16 യൂണിറ്റുകൾ തുണിസഞ്ചിയും പേപ്പർ ബാഗുകളും നിർമിക്കുന്നുണ്ട്.

കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ അംഗീകാരമുള്ള പരിസ്ഥിതി സൗഹൃദ ഉൽപന്നങ്ങൾ ജില്ലയിൽ ലഭ്യമാക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ട്. ചോളം സ്റ്റാർച്ച് ഉപയോഗിച്ച് നിർമ്മിച്ചിട്ടുള്ള ഇവ താരതമ്യേന വിലക്കുറവിലാണ് വിൽപ്പന നടത്തുന്നത്. പരിസ്ഥിതിക്ക് ദോഷകരമല്ലാത്ത ഉത്പന്നങ്ങളുടെ നിർമാണ യൂണിറ്റുകൾ ആരംഭിക്കുന്നതിന് ജില്ലാ വ്യവസായ കേന്ദ്രത്തിന് നിർദേശം നൽകിയിട്ടുണ്ട്. ഇത്തരം യൂണിറ്റുകൾ തുടങ്ങുന്നതിന് തയ്യാറാകുന്ന സംരംഭകർക്ക് പിന്തുണയും സഹായവും ലഭ്യമാക്കും.

പ്ലാസ്റ്റിക് ഉൽപന്ന യൂണിറ്റുകൾ ബദൽ ഉത്പന്ന നിർമാണ കേന്ദ്രങ്ങളാക്കി മാറ്റണം. പരിസ്ഥിതിക്ക് ഹാനികരമാകാത്ത ഉത്പ്പന്നങ്ങളുടെ നിർമ്മാണത്തിനും വിതരണത്തിനുമുള്ള പദ്ധതികളുമായി സന്നദ്ധ സംഘടനകൾ മുന്നോട്ടു വരണം. നമ്മുടെയും ഭാവി തലമുറകളുടെയും സുരക്ഷയെ കരുതിയുള്ള പ്ലാസ്റ്റിക് നിരോധനം വിജയകരമായി നടപ്പാക്കാൻ എല്ലാവർക്കും ഉത്തരവാദിത്വമുണ്ടെന്നും കളക്ടർ പറഞ്ഞു