രാജ്യത്തെ അടിസ്ഥാന സൗകര്യ വികസന രംഗത്ത് 377 വൻകിട പദ്ധതികൾ ഇഴയുന്നു : അധിക ചെലവ് 3.94 ലക്ഷം കോടിയിലധികം

രാജ്യത്തെ അടിസ്ഥാന സൗകര്യ വികസന രംഗത്ത് 377 വൻകിട പദ്ധതികൾ ഇഴയുന്നു : അധിക ചെലവ് 3.94 ലക്ഷം കോടിയിലധികം

 

സ്വന്തം ലേഖകൻ

ഡൽഹി: രാജ്യത്തെ അടിസ്ഥാന സൗകര്യ വികസന രംഗത്ത് 377 വൻകിട പദ്ധതികൾ ഇഴയുന്നു. ഈ പദ്ധതികളിലെ കാലതാമസം മൂലം വന്നിട്ടുള്ള അധിക ചെലവ് 3.94 ലക്ഷം കോടിയിലധികം രൂപ വരും. 150 കോടി രൂപയ്ക്ക് മുകളിൽ ചെലവ് വരുന്ന പദ്ധതികളുടെ കണക്കാണ് കേന്ദ്ര സ്ഥിതിവിവരക്കണക്ക്, പദ്ധതി നടത്തിപ്പ് മന്ത്രാലയം പുറത്തുവിട്ടിരിക്കുന്നത്.

അത്തരം 1,635 പദ്ധതികളിൽ 377 എണ്ണത്തിലാണ് ചെലവ് വർദ്ധിച്ചത്. 565 എണ്ണം അനിശ്ചിതമായി വൈകുന്നു. 1635 പദ്ധതികൾ നടപ്പാക്കാനുള്ള മൊത്തം ചെലവ് 19,47,462.67 കോടി രൂപയായാണ് നേരത്തെ കണക്കാക്കിയിരുന്നത്. എന്നാൽ വൈകുന്നതു മൂലം പൂർത്തീകരണ ചെലവ് ഇപ്പോഴത്തെ കണക്കനുസരിച്ച് 23,41,784.84 കോടി രൂപയാകും. ചെലവ് 3,94,322.17 കോടി രൂപ ഉയരും.ആദ്യ എസ്റ്റിമേറ്റിന്മേൽ വരുന്ന വർദ്ധന 20.25 ശതമാനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2019 സെപ്റ്റംബർ വരെ ഈ പദ്ധതികൾക്കായി ചെലവഴിച്ച തുക 9,96,613.94 കോടി രൂപയാണ്. ആദ്യം പ്രതീക്ഷിച്ച ചെലവിന്റെ 42.55 ശതമാനം.
നിശ്ചിത സമയപരിധിയിൽ പൂർത്തിയാക്കാൻ കഴിയാതെ തലവേദന സൃഷ്ടിച്ചിരിക്കുന്ന 565 പദ്ധതികളിൽ 140 എണ്ണം 25-60 മാസം വരെ തടസപ്പെട്ടു കിടക്കുന്നവയാണ്. 114 പദ്ധതികൾ അഞ്ച് വർഷത്തിലേറെയായി മുടങ്ങിക്കിടക്കുന്നു. 13 മുതൽ 24 മാസം വരെ മുടങ്ങിക്കിടക്കുന്ന 129 പദ്ധതികളുണ്ട്.

പൂർത്തീകരണം വൈകുന്ന പദ്ധതികളിൽ ശരാശരി 38.41 മാസങ്ങളുടെ കാലതാമസമാണ് ദൃശ്യമാവുന്നത്. ഭൂമി ഏറ്റെടുക്കൽ സംബന്ധിച്ച പ്രശ്‌നങ്ങൾ, പാരിസ്ഥിതിക അനുമതി, ഉപകരണങ്ങളുടെ വിതരണത്തിലെ കാലതാമസം എന്നിവയാണ് അടിസ്ഥാനപരമായി പദ്ധതികൾ വൈകാനുള്ള കാരണം. ഫണ്ടിന്റെയും തൊഴിലാളികളുടെയും ലഭ്യതക്കുറവ്, ഖനനത്തിലെ വൈഷമ്യം, കോടതി വ്യവഹാരങ്ങൾ, കരാർ പ്രശ്‌നങ്ങൾ, മാവോയിസ്്റ്റ് പ്രശ്‌നങ്ങൾ, ക്രമസമാധാന വിഷയങ്ങൾ, സിവിൽ ജോലികൾ സമയത്തിന് പൂർത്തിയാവാത്തത്, കരാറുകാരന്റെ ഉപേക്ഷ എന്നിവയും പദ്ധതികൾ വൈകുന്നതിന് കാരണമാകുന്നുണ്ട്.