
കോട്ടയം (വൈക്കം): വൈക്കം-വെച്ചൂർ റോഡിൽ ഉല്ലലയിൽ സിഎൻജി(കംപ്രസ്ഡ് നാച്ചുറൽ ഗ്യാസ്)യുമായി പോയ ലോറിയിലെ സിലിണ്ടറിൽ നിന്നു ഗ്യാസ് ചോർന്നത് പരിഭ്രാന്തി പരത്തി. ഗ്യാസ് ചോരുന്ന വലിയ ശബ്ദം കേട്ടാണ് ഡ്രൈവർ ചേർത്തല സ്വദേശി മോഹൻരാജ് ലോറി നിർത്തിയത്. ഈ സമയം സിഎൻജി, സിലിണ്ടറിൽ നിന്നു ചോർന്ന് പരിസരമാകെ പുകപടലം പോലെ നിറഞ്ഞു. രൂക്ഷമായ ഗന്ധവും പരന്നു.
ഇന്നലെ ഉച്ചയ്ക്ക് 1.30ന് ആയിരുന്നു സംഭവം. ചേർത്തലയിൽ നിന്നു തലയോലപ്പറമ്പിലെ പെട്രോൾ പമ്പിലേക്ക് കൊണ്ടുപോയ സിഎൻജി ലോറിയുടെ ഇടതുവശത്തെ സിലിണ്ടറിൽ നിന്നാണ് ചോർന്നത്. വാൽവ് പുറത്തേക്കു തള്ളിപ്പോയതാണ് കാരണം. പരസ്പരം ബന്ധിച്ച 60 സിലിണ്ടറുകളാണ് ലോറിയിൽ ഉണ്ടായിരുന്നത്.
ഉല്ലല ജംക്ഷനിൽ ഉണ്ടായിരുന്നവർ പരിഭ്രാന്തരായി ചിതറിയോടി. ഒപ്പം സമീപത്തെ വ്യാപാര സ്ഥാപനങ്ങൾ പലതും അടച്ചു. ഡ്രൈവർ മോഹൻരാജ് അവസരോചിതമായി ഇടപെട്ട് സിലിണ്ടറുകളിലെ പ്രധാന വാൽവുകൾ അടച്ചു. വിവരം അറിഞ്ഞ് വൈക്കം അഗ്നിരക്ഷാസേന ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ കെ.സി.സജീവന്റെ നേതൃത്വത്തിലുള്ള സേന സ്ഥലത്തെത്തി. സ്ഥിതിഗതികൾ പരിശോധിച്ച ശേഷം പ്രത്യേക പശ (എം–സീൽ) ഉപയോഗിച്ച് വാൽവ് ഒട്ടിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

മോഹൻരാജ് വിവരം അറിയിച്ചതിനെ തുടർന്ന് ചേർത്തലയിൽ സിഎൻജി കേന്ദ്രത്തിൽ നിന്നു വിദഗ്ധ സംഘം എത്തി പ്രശ്നം പരിഹരിക്കുകയായിരുന്നു. സംഭവത്തെ തുടർന്ന് വൈക്കം- വെച്ചൂർ റോഡിൽ ഒന്നര മണിക്കൂറോളം ഗതാഗതം പൂർണമായി തടസ്സപ്പെട്ടു. നാട്ടുകാർ ചേർന്ന് വെച്ചൂർ ഭാഗത്ത് നിന്ന് എത്തിയ വാഹനങ്ങൾ കൊതവറ വഴി തിരിച്ചുവിട്ടു. ദേശീയ പാതയിൽ പണികൾ നടക്കുന്നതിനാൽ ഒട്ടേറെ ഗ്യാസ്, പെട്രോളിയം ലോറികളാണ് ഇതുവഴി എത്തുന്നത്. ഈ ലോറികൾ വൈക്കത്തിനും ഉല്ലലയ്ക്കും ഇടയിൽ വിവിധ സ്ഥലങ്ങളിൽ പിടിച്ചിട്ടു. വൈക്കം പൊലീസ് സ്ഥലത്തെത്തിയിരുന്നു.







