
തിരുവനന്തപുരം: വി.ഡി. സതീശൻ സർക്കാരിലെ മന്ത്രിമാരുടെ വകുപ്പുവിഭജനം പൂർത്തിയായി.തുടക്കത്തില്‍ പ്രചരിച്ച സൂചനകളെ കാറ്റില്‍പ്പറത്തിക്കൊണ്ട്, ശക്തമായ സമ്മര്‍ദ രാഷ്ട്രീയത്തിനൊടുവിലാണ് അന്തിമ പട്ടിക പുറത്തുവന്നിരിക്കുന്നത്.
പൊതുഭരണം, ധനം, നിയമം, തുറമുഖ വകുപ്പുകളാണ് മുഖ്യമന്ത്രി വി.ഡി. സതീശന്. ആഭ്യന്തരം, വിജിലൻസ് വകുപ്പുകള്‍ രമേശ് ചെന്നിത്തലയ്ക്ക്. തുടക്കത്തില്‍ കേട്ടതില്‍നിന്ന് വ്യത്യസ്തമായി കാര്യമായ അഴിച്ചുപണി വകുപ്പുവിഭജനത്തില്‍ നടന്നു.
കെപിസിസി അധ്യക്ഷൻ കൂടിയായ സണ്ണി ജോസഫിന് വൈദ്യുതി വകുപ്പാണ് ലഭിച്ചിരിക്കുന്നത്. നേരത്തെ റവന്യൂ വകുപ്പായിരുന്നു അദ്ദേഹത്തിന് ലഭിക്കുക എന്നായിരുന്നു റിപ്പോർട്ടുകള്‍. എ.പി. അനില്‍കുമാറിനാണ് റവന്യൂ വകുപ്പ് നല്‍കിയിരിക്കുന്നത്. എക്സൈസ്, സഹകരണ വകുപ്പുകളാണ് എം. ലിജുവിന് ലഭിച്ചിട്ടുള്ളത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലീഗിനും ഗ്രൂപ്പ് സമവാക്യങ്ങള്‍ക്കും മുന്നില്‍ ഹൈക്കമാന്‍ഡിനും മുഖ്യമന്ത്രിക്കും ചില വിട്ടുവീഴ്ചകള്‍ ചെയ്യേണ്ടി വന്നുവെന്നാണ് പുതിയ പട്ടിക വ്യക്തമാക്കുന്നത്.
വകുപ്പുവിഭജനത്തില്‍ ഏറ്റവും വലിയ നേട്ടമുണ്ടാക്കിയത് കെ. മുരളീധരനാണ്. വിട്ടുവീഴ്ചയില്ലാത്ത നിലപാടുകള്‍ക്കൊടുവില്‍ ജനങ്ങളുമായി നേരിട്ട് സമ്പര്‍ക്കമുള്ള ആരോഗ്യവകുപ്പും രാഷ്ട്രീയമായി നിര്‍ണായകമായ ദേവസ്വവും സ്വന്തമാക്കാന്‍ മുരളീധരന് സാധിച്ചു.
അതുപോലെ തന്നെയാണ് എ.പി. അനില്‍കുമാറിന്റെ കാര്യവും. ആരും പ്രതീക്ഷിക്കാത്ത നിമിഷത്തിലാണ് റവന്യൂ വകുപ്പ് അനില്‍കുമാറിന്റെ കൈകളിലെത്തുന്നത്. ഇരുവര്‍ക്കും ഈ വിഭജനം രാഷ്ട്രീയമായി വലിയൊരു ‘കോളടി’ തന്നെയാണ്. എന്നാല്‍, കെപിസിസി അധ്യക്ഷന്‍ കൂടിയായ സണ്ണി ജോസഫിന് ഈ വിഭജനം തിരിച്ചടിയായി. റവന്യൂ വകുപ്പ് ഉറപ്പിച്ചിരുന്ന അദ്ദേഹത്തെ അവസാന നിമിഷം വൈദ്യുതി വകുപ്പിലേക്ക് മാറ്റുകയായിരുന്നു. പാര്‍ട്ടി തലപ്പത്തിരിക്കുന്ന ഒരാള്‍ക്ക് ജനകീയമായ റവന്യൂ വകുപ്പ് നല്‍കാതെ വിവാദങ്ങള്‍ വിട്ടൊഴിയാത്ത വൈദ്യുതി വകുപ്പ് നല്‍കിയതിന് പിന്നില്‍ പാര്‍ട്ടിയിലെ ആഭ്യന്തര സമവാക്യങ്ങളാണെന്ന് വ്യക്തം.
അതേസമയം, ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്തെപ്പോലെ വ്യവസായവും ഐടിയും പി.കെ. കുഞ്ഞാലിക്കുട്ടിയും, തദ്ദേശസ്വയംഭരണം കെ.എം. ഷാജിയും, പൊതുമരാമത്ത് പി.കെ. ബഷീറും വഴി മുസ്ലിം ലീഗ് തങ്ങളുടെ സ്വാധീന മേഖലകള്‍ കാത്തുസൂക്ഷിച്ചു.
സതീശന് മന്ത്രിസഭ: വകുപ്പുകള്‍
വി.ഡി. സതീശന് (മുഖ്യമന്ത്രി): പൊതുഭരണം, ധനകാര്യം, നിയമം, തുറമുഖം, സയന്‍സ് ആന്‍ഡ് ടെക്നോളജി, ലോട്ടറി.
രമേശ് ചെന്നിത്തല: ആഭ്യന്തരം, വിജിലന്‍സ്, കയര്‍.
പി.കെ. കുഞ്ഞാലിക്കുട്ടി: വ്യവസായം, ഐ.ടി.
സണ്ണി ജോസഫ്: വൈദ്യുതി, പാര്‍ലമെന്ററികാര്യം, പരിസ്ഥിതി.
കെ. മുരളീധരന്: ആരോഗ്യം, ദേവസ്വം.
എ.പി. അനില്‍കുമാര്‍: റവന്യൂ.
എന്‍. ഷംസുദ്ദീന്: വിദ്യാഭ്യാസം, ന്യൂനപക്ഷ ക്ഷേമം, വഖഫ്, ഹജ്ജ്.
റോജി എം. ജോണ്‍: ഉന്നതവിദ്യാഭ്യാസം.
എം. ലിജു: എക്സൈസ്, സഹകരണം.
പി.സി. വിഷ്ണുനാഥ്: ടൂറിസം, സാംസ്കാരികം.
ബിന്ദു കൃഷ്ണ: തൊഴില്‍, വനിതാ-ശിശുക്ഷേമം.
കെ.എം. ഷാജി: തദ്ദേശ സ്വയംഭരണം.
പി.കെ. ബഷീര്‍: പൊതുമരാമത്ത്.
ടി. സിദ്ദിഖ്: കൃഷി.
മോന്‍സ് ജോസഫ്: ജലവിഭവം.
ഷിബു ബേബി ജോണ്‍: വനം.
അനൂപ് ജേക്കബ്: ഭക്ഷ്യ-സിവില്‍ സപ്ലൈസ്.
സി.പി. ജോണ്‍: ഗതാഗതം.
വി.ഇ. അബ്ദുല്‍ ഗഫൂര്‍: ഫിഷറീസ്, സാമൂഹികനീതി.
കെ.എ. തുളസി: പിന്നോക്കക്ഷേമം.
ഒ.ജെ. ജനീഷ്: യുവജനക്ഷേമം, കായികം, ആര്‍ക്കയോളജി.







