ക്രൈസ്തവര്‍ക്കെതിരേ ആക്രമണം; ആഭ്യന്തരമന്ത്രി അടിയന്തിരമായി ഇടപെടണമെന്ന് തോമസ് ചാഴികാടന്‍ എംപി

ക്രൈസ്തവര്‍ക്കെതിരേ ആക്രമണം; ആഭ്യന്തരമന്ത്രി അടിയന്തിരമായി ഇടപെടണമെന്ന് തോമസ് ചാഴികാടന്‍ എംപി

സ്വന്തം ലേഖിക

ന്യൂഡല്‍ഹി: ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ക്രൈസ്തവര്‍ക്ക് എതിരായി നടക്കുന്ന പലതരത്തിലുള്ള അതിക്രമങ്ങള്‍ക്കെതിരേ അടിയന്തിരമായി നടപടി സ്വീകരിക്കുവാന്‍ ആഭ്യന്തര മന്ത്രി ഇടപെടണമെന്ന് തോമസ് ചാഴികാടന്‍ എം.പി.

ലോക്സഭയില്‍ റൂള്‍ 377 പ്രകാരം അവതരിപ്പിച്ച സബ്മിഷനിലൂടെയാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ക്രിസ്ത്യന്‍ മതന്യൂനപക്ഷങ്ങള്‍ രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഭീക്ഷണി നേരിടുകയാണ്. അവരുടെ മതസ്ഥാപനങ്ങള്‍ ഇടയ്ക്കിടെ ആക്രമിക്കപ്പെടുന്നു.

പള്ളികള്‍ക്കെതിരെ അക്രമങ്ങള്‍ അഴിച്ചു വിടുന്നു. പല ഗ്രാമങ്ങളിലും സ്വയം പ്രഖ്യാപിത സംഘങ്ങള്‍ ക്രമസമാധാന നില തകര്‍ത്ത് പള്ളികള്‍ക്കെതിരേ ആക്രമണം അഴിച്ചു വിടുകയാണ്. ക്രൈസ്തവ പ്രസിദ്ധീകരണങ്ങള്‍ കത്തിക്കുക, ക്രൈസ്തവര്‍ നടത്തുന്ന സ്‌കൂളുകള്‍ ആക്രമിക്കുക തുടങ്ങി നിരവധി ആക്രമണങ്ങളാണ് മധ്യപ്രദേശ്, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളില്‍ നിന്നു വരുന്നു.

സമീപ ദിവസങ്ങളില്‍ കേരളത്തിലെ കാസഗോഡ് ജില്ലയില്‍ വിശുദ്ധ ബൈബിള്‍ കത്തിക്കുന്ന സംഭവം വരെയുണ്ടായി. ഇത്തരം സംഭവങ്ങള്‍ക്കെല്ലാം പിന്നില്‍ വര്‍ഗീയ ശക്തികള്‍ ക്രൈസ്തവ ന്യൂനപക്ഷങ്ങളെ തകര്‍ക്കുവാന്‍ നടത്തുന്ന ആസൂത്രിത ശ്രമങ്ങളാണ്.

ഇത് ക്രൈസ്തവരുടെ ഇടയില്‍ വലിയ ഭയപ്പാട് ഉണ്ടാക്കുന്നു. ഈ സാഹചര്യത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അടിയന്തിരമായി ഇടപെട്ട്, ഉചിതമായ നടപടികള്‍ സ്വീകരിച്ച് ഇത്തരം വിഘടനവാദികള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും, സമാധാനപൂര്‍വം ജീവിക്കാന്‍ ക്രൈസ്തവസമൂഹത്തിന് അവസരം ഉണ്ടാക്കണമെന്നും എം.പി ആവശ്യപ്പെട്ടു.