video
play-sharp-fill
സഹോദരിക്കൊപ്പം കളിക്കുന്നതിനിടെ പാവക്കുട്ടിയെ അന്വേഷിച്ച് കിണറ്റിൽ എത്തിനോക്കി; വീട്ടുമുറ്റത്തെ മേൽമൂടിയില്ലാത്ത കിണറ്റിൽ വീണ് അഞ്ചു വയസ്സുകാരന് ദാരുണാന്ത്യം

സഹോദരിക്കൊപ്പം കളിക്കുന്നതിനിടെ പാവക്കുട്ടിയെ അന്വേഷിച്ച് കിണറ്റിൽ എത്തിനോക്കി; വീട്ടുമുറ്റത്തെ മേൽമൂടിയില്ലാത്ത കിണറ്റിൽ വീണ് അഞ്ചു വയസ്സുകാരന് ദാരുണാന്ത്യം

നേമം: വീട്ടുമുറ്റത്തെ മേൽമൂടിയില്ലാത്ത കിണറ്റിൽ വീണ് അഞ്ചു വയസ്സുകാരനു ദാരുണാന്ത്യം. നേമം കുളക്കുടിയൂർക്കോണത്ത് സർവോദയം റോഡ് പദ്മവിലാസത്തിൽ സുമേഷ്-ആര്യ ദമ്പതിമാരുടെ മകൻ ധ്രുവൻ ആണ് മരിച്ചത്.

കിണറ്റിൽ പാവക്കുട്ടിയെ തിരയുന്നതിനിടെ വീണതാകാമെന്നാണ് സംശയിക്കുന്നത്. കുട്ടിക്കു സംസാരശേഷിയില്ലാത്തതിനാൽ കിണറ്റിൽ വീണത് ആരും അറിഞ്ഞില്ല. മകനെ കാണാത്തതിനെ തുടർന്ന് അമ്മ ആര്യ നടത്തിയ തിരച്ചിലിനൊടുവിലാണ് കിണറ്റിൽ വീണ നിലയിൽ കുട്ടിയെ കണ്ടെത്തിയത്. വെള്ളിയാഴ്ച വൈകീട്ടാണ് സംഭവം.

വൈകീട്ട് നഴ്‌സറി വിട്ടുവന്നശേഷം വീട്ടുമുറ്റത്ത് രണ്ടുവയസ്സുള്ള സഹോദരി ധ്രുവികയോടൊപ്പം കളിച്ചുകൊണ്ടിരിക്കുകയായിരുന്നു ധ്രുവൻ. പെയിന്റിങ് തൊഴിലാളിയായ അച്ഛൻ സുമേഷ് ജോലിക്കു പോയിരിക്കുകയായിരുന്നു. അമ്മ ആര്യ തുണികൾ കഴുകിക്കൊണ്ടിരിക്കുകയായിരുന്നു. തുടർന്ന് ധ്രുവനെ തിരക്കിയപ്പോൾ കണ്ടില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന സഹോദരിയെ മാത്രമാണ് കണ്ടത്. പരിഭ്രാന്തിയിലായ ആര്യ വീടിനുചുറ്റും അന്വേഷിച്ചു നടന്നു. ഒടുവിൽ കിണറിനു സമീപത്ത് കസേര കണ്ട് സംശയം തോന്നിയാണ് കിണറ്റിൽ പരിശോധിച്ചത്. കുട്ടി കസേരയിൽ കയറിനിന്ന് കൈവരിക്കു മുകളിലൂടെ എത്തിനോക്കിയതാകാമെന്നാണ് സംശയിക്കുന്നത്.

ഏകദേശം ഒരുമണിക്കൂറോളം കുഞ്ഞ് കിണറ്റിൽ കിടന്നു. അഗ്നിരക്ഷാസേനയെത്തിയാണ് കുഞ്ഞിനെ പുറത്തെടുത്തത്. നേമം താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ധ്രുവൻ വീടിനു സമീപത്തുള്ള സൈനിക് ഡേ പ്രീ പ്രൈമറി സ്‌കൂളിലാണ് പഠിക്കുന്നത്.

ഒരാഴ്ച മുൻപ്‌ ധ്രുവൻ തന്റെ പാവക്കുട്ടിയെ കിണറ്റിലെറിഞ്ഞിരുന്നു. അതെടുക്കാനായിരിക്കാം കുഞ്ഞ് കസേര വലിച്ചിട്ട് കിണറിലെത്തി നോക്കിയതെന്നു സംശയിക്കുന്നു. അഗ്നിരക്ഷാസേന നടത്തിയ തിരച്ചിലിൽ ഈ പാവക്കുട്ടിയും കിട്ടി. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ.