
കുഞ്ഞിനായി നേരത്തേ തന്നെ പേര് നിശ്ചയിച്ചിരുന്നു; തൻ്റെ കുഞ്ഞിനെ നന്നായി നോക്കിയ ദമ്പതികള്‍ക്ക് നീതി ലഭിക്കണം; വെളിപ്പെടുത്തലുമായി അനുപമ
സ്വന്തം ലേഖിക
തിരുവനന്തപുരം: കുഞ്ഞിനായി നേരത്തേ തന്നെ പേര് നിശ്ചയിച്ചിരുന്നുവെന്ന് വെളിപ്പെടുത്തി അനുപമ.
‘എയ്ഡന്‍ അനു അജിത്ത് ‘ എന്നാണ് പേര്. ‘എയ്ഡന്‍’ എന്നാല്‍ തീപ്പൊരി എന്നാണ് അര്‍ത്ഥമെന്ന് ഒരു മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അനുപമ വ്യക്തമാക്കി. തൻ്റെ കുഞ്ഞിനെ മൂന്ന് മാസം നന്നായി നോക്കിയ ആന്ധ്രാപ്രദേശിലെ ദമ്പതികള്‍ക്ക് നീതി ലഭിക്കണമെന്നും അനുപമ പറയുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘അവര്‍ക്കു നീതി ലഭിക്കേണ്ടത് എൻ്റെയും ആവശ്യമാണ്. എൻ്റെ കുട്ടിയെ മൂന്നു മാസം നന്നായി നോക്കിയവരാണ്. കുഞ്ഞിനെ ഞങ്ങള്‍ക്കു കിട്ടിയാലും അവരുമായി ബന്ധം തുടരണമെന്നും, അവരെ കൂടെ നിര്‍ത്തണമെന്നുമാണ് ആഗ്രഹം.
എന്നാല്‍ ഞാന്‍ എന്തോ കുറ്റം ചെയ്ത പോലെയാണു സൈബര്‍ ആക്രമണം. അവര്‍ക്കു നീതി നിഷേധിച്ചതു ഞാനല്ല, ഇവിടെയുള്ള സ്ഥാപന അധികാരികളാണ്’- അനുപമ പറഞ്ഞു.
ആന്ധ്രയിലെ അദ്ധ്യാപക ദമ്പതികളായിരുന്നു കുഞ്ഞിനെ ദത്തെടുത്തത്. രജിസ്റ്റര്‍ ചെയ്തു നാല് വര്‍ഷത്തിലേറെ കാത്തിരുന്ന ശേഷമായിരുന്നു ഇവര്‍ക്ക് കുഞ്ഞിനെ ലഭിച്ചത്. കാത്തിരുന്ന് കിട്ടിയ പൊന്നോമനയേയാണ് രണ്ട് ദിവസം മുന്‍പ് ഇവര്‍ക്ക് തിരികെ കൊടുക്കേണ്ടി വന്നത്.
അതോറിട്ടിയില്‍ പുതുതായി രജിസ്റ്റര്‍ ചെയ്താല്‍ ഇനിയും വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടിവരും. അതിനാല്‍ ദത്തെടുക്കല്‍ ലിസ്റ്റില്‍ വീണ്ടും അവരെ ഉള്‍പ്പെടുത്തി മാനുഷിക പരിഗണ നല്‍കണമെന്നാണ് സര്‍ക്കാരിൻ്റെ ആവശ്യം.
ദമ്പതികള്‍ക്ക് മറ്റൊരു കുഞ്ഞിനെ ദത്തെടുക്കാന്‍ പ്രത്യേക പരിഗണനയും മുന്‍ഗണനയും നല്‍കണമെന്ന് കേന്ദ്ര അഡോപ്ഷന്‍ റിസോഴ്സ് അതോറിട്ടിയോട് ആവശ്യപ്പെട്ടതായി മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.