17 ലക്ഷം രൂപ; 14 ആഡംബരക്കാറുകൾ; 40 മൊബൈൽ ഫോണുകൾ; കോടികൾ മറിയുന്ന മണർകാട്ടെ ചീട്ടുകളി കളത്തിൽ കളി തുടങ്ങിയിട്ട് മാസങ്ങൾ; പൊലീസിലെ ഉന്നതന് മാത്രം നൽകിയിരുന്നത് അഞ്ചു ലക്ഷം രൂപ..!
തേർഡ് ഐ ബ്യൂറോ
മണർകാട്: നാലുമണിക്കാറ്റിനു സമീപം വീട് വാടകയ്ക്ക് എടുത്ത് ബ്ലേഡ് മാഫിയ സംഘത്തലവനും ഗുണ്ടാ സംഘങ്ങളും ചേർന്നു നടത്തിയിരുന്ന ചീട്ടുകളി കളത്തിൽ നിന്നും പൊലീസ് പിടിച്ചെടുത്തത് 17.83 ലക്ഷം രൂപ…! 14 ആഡംബര കാറുകളും, 40 മൊബൈൽ ഫോണുകളുമായി 40 പേരെയാണ് മണർകാട് നാലു മണിക്കാറ്റിനു സമീപത്തെ ചീട്ടുകളി കേന്ദ്രത്തിൽ നിന്നും പൊലീസ് സംഘം നടത്തിയ പരിശോധനയിൽ പിടികൂടിയത്.
ശനിയാഴ്ച വൈകിട്ട് ആരംഭിച്ച ചീട്ടുകളി കേന്ദ്രത്തിലെ റെയിഡ് രണ്ടു മണിക്കൂറിലേറെ നീണ്ടു നിന്നു. ജില്ലയിലെ ഉന്നത രാഷ്ട്രീയ നേതാക്കളും പൊലീസ് ഉദ്യോഗസ്ഥരുമായി ബന്ധമുള്ള മാലത്തെ ബ്‌ളേഡ് മാഫിയ സംഘത്തലവന്റെ നേതൃത്വത്തിലാണ് ചീട്ടുകളി കേന്ദ്രം നടത്തിയിരുന്നത്. ഇയാൾ മണർകാട് നാലുമണിക്കാറ്റിനു സമീപള്ള വീട് വാടകയ്ക്കു എടുത്ത ശേഷം ചീട്ടുകളി കേന്ദ്രമാക്കി മാറ്റുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പുറത്തു നിന്നു പോലീസോ മറ്റുനാട്ടുകാരോ എത്താതിരിക്കൽ കൊലക്കേസ് പ്രതികൾ അടക്കമുള്ള ഗുണ്ടാ സംഘങ്ങളെ കാവൽ നിർത്തിയിരുന്നു. തുടർന്ന് വീടിനുള്ളിലെ ആറു മുറികളിലാണു ചീട്ടുകളി നടന്നിരുന്നത്. ദിനം പ്രതി നിരവധി പേരാണ് ചീട്ടുകളിക്കുന്നതിനായി ഇവിടെ എത്തിയിരുന്നത്.
ചീട്ടുകളി കേന്ദ്രത്തെക്കുറിച്ചു സ്പെഷൽ ബ്രാഞ്ചിന് വിവരം ലഭിക്കുകയും, ഈ വിവരം ജില്ലാ പൊലീസ് മേധാവി ജി.ജയദേവിനു കൈമാറുകയുമായിരുന്നു. നേരത്തെ ഇതു സംബന്ധിച്ചു റിപ്പോർട്ട് മണർകാട് പോലീസിനു നൽകിയിരുന്നെങ്കിലും നടപടി എടുത്തിരുന്നില്ല.
തുടർന്ന് ജില്ലാ പോലീസ് മേധാവി ജി. ജയദേവിന്റെ നേതൃത്വത്തിൽ, ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി ഗിരീഷ് പി.സാരഥി, സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈ.എഫ്.ഐ. അനീഷ് വി. കോര, കാഞ്ഞിരപ്പള്ളി ഡി.വൈ.എസ്.പി ജെ.സന്തോഷ് കുമാർ , മണർകാട് എസ്.എച്ച്.ഒ രതീഷ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ ഇന്നലെ വൈകിട്ട് എഴുമണിയോടെ കേന്ദ്രത്തിൽ റേഡ് നടത്തുകയായിരുന്നു.
വീടിനുള്ളിലേയ്ക്കു ഓടിക്കേറിയ പോലീസ് ചീട്ടുകളി സംഘം പുറത്തു പോകാതിരിക്കുന്നതിനായി മുറികൾ അകത്തു നിന്നു അടച്ചു. തുടർന്ന് നടത്തിയ പരിശോധനയിലാണ് 17.83 ലക്ഷം രൂപ പിടിച്ചെടുത്തത്. പ്രതികൾക്കെതിരെ പണം വെച്ചു ചീട്ടുകളിച്ചു,കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചു ഒത്തുചേരൽ, അധികൃതമായി ഭക്ഷണം പാകംചെയ്തു വിതരണംചെയ്തു, തുടങ്ങിയവയ്ക്കു കേസെടുത്തു.