
എസ്‌ഐയാണ്, പെണ്ണ് കേസില്‍ അകത്താക്കും’;ആലപ്പുഴയില്‍ എസ്‌ഐ ചമഞ്ഞ് 72 കാരനെ ഭീഷണിപ്പെടുത്തി;വയോധികനില്‍ നിന്ന് 25 ലക്ഷം രൂപ തട്ടിയെടുത്ത പ്രതി പിടിയില്‍.
ചേങ്ങന്നൂർ : ആലപ്പുഴയില്‍ എസ്‌ഐ ചമഞ്ഞ് ഭീഷണിപ്പെടുത്തി വയോധികനില്‍ നിന്ന് 25 ലക്ഷം രൂപ തട്ടിയെടുത്ത പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.ഭീഷണി ഭയന്ന് വീടു വിട്ട വയോധികനെ പൊലീസ് ഇടപെടലില്‍ തിരികെയെത്തിച്ചു.ചെറിയനാട് കടയിക്കാട് കൊച്ചുവീട്ടില്‍ തെക്കേതില്‍ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന അമ്ബലപ്പുഴ വണ്ടാനം നീര്‍ക്കുന്നം കൊച്ചുപുരയ്ക്കല്‍ വീട്ടില്‍ അബ്ദുള്‍ മനാഫാണ് (33) പിടിയിലായത്.
ചെറിയനാട് ചെറുവല്ലൂര്‍ ആലക്കോട്ട് കല്ലേലില്‍ വീട്ടില്‍ സി.എം. ഫിലിപ്പിനെ (കൊച്ചുമോൻ-72) ഭീഷണിപ്പെടുത്തിയാണ് ഇയാള്‍ പണം തട്ടിയെടുത്തത്.പൊലീസ് പറയുന്നതിങ്ങനെ: മാന്നാര്‍ എസ്‌ഐ എന്നു പരിചയപ്പെടുത്തിയാണ് മനാഫ് ഫിലിപ്പിനെ ബന്ധപ്പെട്ടത്. സ്ത്രീകളോട് മോശമായി പെരുമാറിയെന്നു കേസുണ്ടെന്ന് ധരിപ്പിച്ചു ഭീഷണിപ്പെടുത്തി. കേസ് ഒതുക്കിത്തീര്‍ക്കാൻ ആദ്യം 3 ലക്ഷം രൂപ ആവശ്യപ്പെട്ടു. വഴങ്ങാതിരുന്നപ്പോള്‍ മക്കളെയും ബന്ധുക്കളെയുമൊക്കെ വിവരം അറിയിക്കുമെന്നു ഭീഷണിപ്പെടുത്തി.
തുടര്‍ന്നു 3 ലക്ഷം രൂപ കൈക്കലാക്കി. പിന്നീട് പൊലീസുകാര്‍ക്കും ജഡ്ജിക്കും നല്‍കാനാണെന്നു പറഞ്ഞു പലപ്പോഴായി 22 ലക്ഷം രൂപ കൂടി തട്ടിയെടുത്തു. കേസ് ഒതുക്കാമെന്ന് ഉറപ്പും നല്‍കി.എന്നാല്‍ ദിവസങ്ങള്‍ക്കു ശേഷം ഫിലിപ്പിന്റെ പേരില്‍ മറ്റു 2 കേസുകള്‍ കൂടിയുണ്ടെന്നു ധരിപ്പിച്ചു 16 ലക്ഷം രൂപ ഉടൻ നല്‍കണമെന്ന് ആവശ്യപ്പെട്ടു. ഇതോടെ മാനസികമായി തകര്‍ന്ന ഫിലിപ്പ് ഈ മാസം 5നു വീടുവിട്ടിറങ്ങി. ആത്മഹത്യ ചെയ്യുകയായിരുന്നു ലക്ഷ്യം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇദ്ദേഹത്തെ കാണാനില്ലെന്നു ബന്ധുക്കള്‍ വെണ്‍മണി പൊലീസില്‍ പരാതി നല്‍കി. ചെങ്ങന്നൂര്‍ ഡിവൈഎസ്പി എം. കെ. ബിനുകുമാറിന്റെ നേതൃത്വത്തില്‍ വെണ്മണി എസ്‌എച്ച്‌ഒ എ. നസീര്‍, സബ് ഇൻസ്പെക്ടര്‍ എ. അരുണ്‍കുമാര്‍ എന്നിവരുള്‍പ്പെട്ട സംഘം അന്വേഷണം തുടങ്ങി. കോട്ടയത്തും തിരുവനന്തപുരത്തുമൊക്കെ അലഞ്ഞ ഫിലിപ്പിനെ 7ന് കോട്ടയം നാഗമ്ബടം ബസ്സ്റ്റാൻഡില്‍ നിന്നു പൊലീസ് കണ്ടെത്തുകയായിരുന്നു. വിവരങ്ങള്‍ ആരാഞ്ഞ ശേഷം നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പുകാരൻ കുടുങ്ങിയത്.