അഞ്ച് വണ്ടിച്ചെക്ക് കേസ്; 16 കോടിയുടെ ആസ്ഥി; നാലു കോടി ബാധ്യത: പാലായിൽ മത്സരിക്കാനിറങ്ങുന്ന മാണി സി.കാപ്പൻ കോടീശ്വരൻ

അഞ്ച് വണ്ടിച്ചെക്ക് കേസ്; 16 കോടിയുടെ ആസ്ഥി; നാലു കോടി ബാധ്യത: പാലായിൽ മത്സരിക്കാനിറങ്ങുന്ന മാണി സി.കാപ്പൻ കോടീശ്വരൻ

Spread the love
സ്വന്തം ലേഖകൻ 
കോട്ടയം: പാലാ നിയോജക മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സര രംഗത്തിറങ്ങിയ മാണി സി.കാപ്പൻ കോടീശ്വരൻ. എന്നാൽ, നിലവിൽ മാണി സി.കാപ്പനെതിരെ അഞ്ചു ക്രിമിനൽ കേസുകൾ നിലവിലുണ്ട്. ഇത് രാഷ്ട്രീയ പ്രചാരണ ആയുധമാക്കാൻ കേരള കോൺഗ്രസും എൻഡിഎയും ഒരുങ്ങുകയാണ്. ഇതിനിടെയാണ് മാണി സി.കാപ്പൻ സമർപ്പിച്ച സത്യവാങ്ങി മൂലത്തിലെ വിവരങ്ങൾ കൂടി ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.
മാണി സി കാപ്പനെതിരെയുള്ളത് അഞ്ച് വണ്ടിച്ചെക്ക് കേസുകളെന്ന് സത്യവാങ്ങി മൂലത്തിൽ പരാമർശമുണ്ട്. ഇതിൽ നാലുകേസുകളിൽ കുറ്റപത്രം സമർപ്പിച്ചു. ദിനേശ് മേനോൻ എന്നയാളാണ് നാല് കേസുകൾ നൽകിയത്. ഒരു കേസ് കോട്ടയം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലുമുണ്ട്.
മാണി സി കാപ്പന് നാല് കോടി മൂപ്പത് ലക്ഷത്തി മുപ്പതിനായിരം രൂപയുടെ ബാധ്യതയും ഭാര്യക്ക് ഒരു കോടി മുപ്പത്തിയൊന്ന് ലക്ഷത്തി എഴുപതിനായിരം രൂപയുടെ ബാധ്യതയുമുണ്ട്. മാണി സി കാപ്പന് പതിനാറ് കോടി എഴുപത് ലക്ഷം രൂപയുടെ സ്വത്തും, ഭാര്യയ്ക്ക് പത്ത് കോടി എഴുപത് ലക്ഷം രൂപയുടെ ആസ്തിയുമുണ്ട്.
മാണി സി.കാപ്പനും ഭാര്യയ്ക്കു കൂടിയുള്ളത് 27 കോടിയിലധികം രൂപ മതിപ്പുള്ള ഭൂസ്വത്ത്. രണ്ടുപേർക്കും കൂടി പല ബാങ്കുകളിലായുള്ള നിക്ഷേപം 42.44 ലക്ഷം. സ്വർണം കാപ്പന് 15 പവനും ഭാര്യ ആലീസിന് 100 പവനും. നാമനിർദേശ പത്രികയ്‌ക്കൊപ്പം മാണി സി. കാപ്പൻ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് സ്വത്തുവിവരം.
കാപ്പന്റെ പേരിലുള്ളത് 16.70 കോടിയുടെ ഭൂമിയാണ്. ഭാര്യയുടെ പേരിലെ ഭൂമിക്ക് മതിപ്പുവില 10.50 കോടി. കാപ്പന് ഇന്ത്യ വിഷൻ, മാംഗ്‌ളൂർ റിഫൈനറി എന്നിവിടങ്ങളിലും ഭാര്യയ്ക്ക് എ.വി.ടി ,ഐ.എൻ.ജി ലൈഫ്, റിലയൻസ്, നാഗാർജുന, മോർഗൻ സ്റ്റാൻലി എന്നിവിടങ്ങളിലും ഓഹരികളുണ്ട്. കാപ്പന്റെ പേരിലുള്ള കാറുകൾ മാരുതി സ്വിഫ്റ്റും ഇന്നോവ ക്രിസ്റ്റയും.
ദമ്പതികളുടെ ബാദ്ധ്യത 5.61 കോടി.
നാമനിർദ്ദേശ പത്രികയ്‌ക്കൊപ്പം നൽകിയ സത്യവാങ്മൂലത്തിലാണ് ഇത് സംബന്ധിച്ച വിവരങ്ങൾ ഉള്ളത്.  സംസ്ഥാനത്തിനകത്തും പുറത്തും കോടികളുടെ വസ്തുവകകൾ ഉള്ളതായും, മൂന്നാറിലും കുമരകത്തും വൻ തോതിൽ സ്ഥലം ഉള്ളതായും പത്രികയ്‌ക്കൊപ്പം സമർപ്പിച്ച സത്യവാങ്ങ് മൂലത്തിൽ മാണി സി.കാപ്പൻ വ്യക്തമാക്കുന്നു.
യുഡിഎഫിന്റെയും എൻഡിഎയുടെയും സ്ഥാനാർത്ഥി നിർണ്ണയം വൈകുമ്പോൾ പത്രിക നൽകി പ്രചാരണത്തിൽ മേൽകൈ നേടുകയാണ് ഇടതു മുന്നണി. സിപിഎം ജില്ലാ സെക്രട്ടറി വി എൻ വാസവൻ അടക്കമുള്ള ജില്ലയിലെ മുതിർന്ന എൽഡിഎഫ് നേതാക്കൾക്ക് ഒപ്പമെത്തിയാണ് മാണി സി കാപ്പൻ പത്രിക നൽകിയത്. ഓട്ടോ തൊഴിലാളികൾ പിരിച്ചു നൽകിയ തുകയാണ് കെട്ടിവെച്ചത്. ശനിയാഴ്ച രാവിലെ ളാലം പഴയ പള്ളിയിൽ കുടുംബാംഗങ്ങൾക്കൊപ്പം കുർബാനയിലും നൊവേനയിലും പങ്കെടുത്ത്, മാതാപിതാക്കളുടെ കല്ലറയിൽ പ്രാർത്ഥിച്ചതിനു ശേഷമാണ് മാണി സി. കാപ്പൻ ളാലം ബ്‌ളോക്ക് ഓഫീസിലെത്തി നാമനിർദ്ദേശപത്രിക സമർപ്പിച്ചത്.
സിപിഎമ്മിന്റെ ഓരോ ജില്ലാ കമ്മിറ്റി അംഗത്തിനും ഓരോ പഞ്ചായത്തിന്റെ ചുമതല നൽകി രണ്ട് സംസ്ഥാന കമ്മിറ്റി അംഗങ്ങളുടെ മേൽനോട്ടത്തിലാണ് പാർട്ടി പ്രചാരണ പ്രവർത്തനങ്ങൾ നടത്തുന്നത്.