കൊവിഡ്: കുട്ടനാട്, ചവറ ഉപതെരഞ്ഞെടുപ്പുകൾ ഉപേക്ഷിച്ചേക്കും; ടിക്കാറാം മീണ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു

കൊവിഡ്: കുട്ടനാട്, ചവറ ഉപതെരഞ്ഞെടുപ്പുകൾ ഉപേക്ഷിച്ചേക്കും; ടിക്കാറാം മീണ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു

സ്വന്തം ലേഖകൻ

 

തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് വ്യാപന പ്രതിസന്ധി കണക്കിലെടുത്ത് കുട്ടനാട് ചവറ തെരഞ്ഞെടുപ്പുകള്‍ ഉപേക്ഷിച്ചേക്കും. പ്രായോഗിക ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാട്ടി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു.

നാല് കാര്യങ്ങളാണ് കത്തില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. കൊവിഡ് രോഗബാധ സംസ്ഥാനത്ത് ഏറിവരികയാണെന്നും ഉറവിടം അറിയാത്ത കേസുകളും സമ്പര്‍ക്കത്തിലൂടെ രോഗം പകരുന്ന കേസുകളുടെ എണ്ണത്തിലും വര്‍ധനവ് ഉണ്ടെന്നുമാണ് കത്തില്‍ പ്രധാനമായും ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിന് പുറമെ കേരളത്തില്‍ കാലവര്‍ഷം ശക്തമാകുകയാണെങ്കില്‍ പ്രധാനപ്പെട്ട പല വോട്ടിങ് കേന്ദ്രങ്ങളും ദുരിതാശ്വാസ കേന്ദ്രങ്ങളാക്കി മാറ്റേണ്ടി വരുമെന്നും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനു നൽകിയ കത്തിൽ വ്യക്തമാക്കി. കൂടാതെ സംസ്ഥാന സര്‍ക്കാരിന് ഒരു വര്‍ഷത്തില്‍ താഴെ മാത്രമേ കാലാവധി ബാക്കിയുള്ളൂ. സാധാരണ നിലയില്‍ ഒരു വര്‍ഷത്തില്‍ താഴെ മാത്രം കാലാവധിയുള്ളപ്പോള്‍ ഉപതെരഞ്ഞെടുപ്പ് നടത്തേണ്ടതില്ല. എന്നാല്‍ ഇതില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനാണെന്നും ടിക്കാറാം മീണ കത്തില്‍ ചൂണ്ടിക്കാട്ടി.

തെരഞ്ഞെടുപ്പ് വേണം എന്നാണ് തീരുമാനമെങ്കില്‍ ആഗസ്റ്റിന് ശേഷം മാത്രമേ നടത്താന്‍ സാധിക്കുകയുള്ളൂ . നിലവിലെ സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് നടത്തുന്നത് സംസ്ഥാന സര്‍ക്കാരിന് കോടികളുടെ അധിക ബാധ്യത ഉണ്ടാക്കുമെന്നും കത്തില്‍ ചൂണ്ടിക്കാട്ടി.

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ അടുത്ത യോഗം ഈ മാസം അഞ്ചാം തിയതി ഡല്‍ഹിയില്‍ ചേരുന്നുണ്ട്. ഇതില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി ടിക്കാറാം മീണയും പങ്കെടുക്കുന്നുണ്ട്. അദ്ദേഹത്തിന്റെ നിലപാട് അംഗീകരിക്കുകയാണെങ്കില്‍ കുട്ടനാട്ടിലേയും ചവറയിലേയും തെരഞ്ഞെടുപ്പ് ഉപേക്ഷിക്കും. തോമസ് ചാണ്ടി എം.എല്‍.എയുടേയും വിജയന്‍ പിള്ളയുടേയും നിര്യാണത്തെ തുടര്‍ന്നാണ് കുട്ടനാട്, ചവറ മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് നടത്താൻ തീരുമാനിച്ചത്.