ഐഎഎസ് തലപ്പത്ത് അഴിച്ചുപണി; വ്യവസായ സെക്രട്ടറി മുഹമ്മദ് ഹനീഷിന് സ്ഥാനമാറ്റം; വിവാദ ക്യാമറ ഇടപാട്  അന്വേഷണം പൂർത്തിയാക്കാൻ ദിവസങ്ങൾ ബാക്കി നിൽക്കെയാണ് സ്ഥാനമാറ്റം

ഐഎഎസ് തലപ്പത്ത് അഴിച്ചുപണി; വ്യവസായ സെക്രട്ടറി മുഹമ്മദ് ഹനീഷിന് സ്ഥാനമാറ്റം; വിവാദ ക്യാമറ ഇടപാട് അന്വേഷണം പൂർത്തിയാക്കാൻ ദിവസങ്ങൾ ബാക്കി നിൽക്കെയാണ് സ്ഥാനമാറ്റം

സ്വന്തം ലേഖകൻ

തിരുവനന്തപുരം: വ്യവസായ സെക്രട്ടറി മുഹമ്മദ് ഹനീഷിന് സ്ഥാനമാറ്റം. ചീഫ് സെക്രട്ടറി വിപി ജോയിക്ക് ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പിന്‍റെ അധിക ചുമതല അടക്കം സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് വൻ അഴിച്ചുപണിയുടെ ഭാ​ഗമായാണ് പുതിയ മാറ്റങ്ങൾ . റോഡ് ക്യാമറ കരാറിനെ കുറിച്ച് അന്വേഷിക്കുന്ന ഉദ്യോഗസ്ഥനെ റവന്യൂ സെക്രട്ടറിയാക്കി മാറ്റി. റവന്യൂ, ദുരന്തനിവാരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്തേക്കാണ് നിയമനം, ഹൗസിംഗ് വകുപ്പിന്റെയും ചുമതലയുണ്ട്.

ക്യാമറ ഇടപാടിൽ വ്യവസായ സെക്രട്ടറിയുടെ അന്വേഷണ റിപ്പോർട്ട് സർക്കാരിന് നിർണായകമാണ്. അന്വേഷണത്തിൽ കരാർ ലംഘനമില്ലെന്നു തെളിഞ്ഞാൽ പദ്ധതിയെ പൂർണമായി പ്രതിരോധിച്ച് സർക്കരാന് മുന്നോട്ടുപോകാം. റോഡ് ക്യാമറ കരാറിനെക്കുറിച്ചുള്ള അന്വേഷണ റിപ്പോർട്ട് ഈ ആഴ്ച സമർപ്പിക്കാനിരിക്കെയാണ് മുഹമ്മദ് ഹനീഷ് സ്ഥാനത്ത് നിന്നും മാറ്റപ്പെടുന്നത്. എന്നാൽ റിപ്പോർട്ട് സമർപ്പിക്കുന്നതിനായി കരാറെടുത്ത എസ്ആർഐടി, ഉപകരാർ കമ്പനികൾ എന്നിവയിൽനിന്നു തെളിവെടുപ്പ് പൂർത്തിയാക്കേണ്ടതുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ദിവസങ്ങളിൽ അന്വേഷണത്തിന്റെ ഭാഗമായി മുഹമ്മദ് ഹനീഷ് കെൽട്രോണിലെ ഉന്നത ഉദ്യോഗസ്ഥരുമായി പലവട്ടം ആശയവിനിമയം നടത്തിയിരുന്നു. കൂടാതെ കെൽട്രോൺ ഗതാഗത വകുപ്പിനും പദ്ധതി സമർപ്പിച്ചപ്പോൾ മുതലുള്ള മുഴുവൻ രേഖകളും പരിശോധിച്ചിരുന്നു. എന്നാൽ അന്വേഷണം പൂർത്തിയാക്കി താൻ തന്നെ റിപ്പോർട്ട് സമർപ്പിക്കുമെന്ന് മുഹമ്മദ് ഹനീഷ് പ്രതികരിച്ചു. രണ്ടുദിവസത്തിനുള്ളിൽ റിപ്പോർട്ട് നൽകുമെന്നും അദ്ദേഹം പറഞ്ഞു.

ഐഎഎസ് തലപ്പത്തെ മാറ്റങ്ങൾ

∙ ചീഫ് സെക്രട്ടറി ഡോ.വി.പി.ജോയ് പഴ്‍‌സണൽ ആൻഡ് അഡ്മിനിസ്ട്രേറ്റീവ് റീഫോംസ് വകുപ്പിൽ ഔദ്യോഗിക ഭാഷയുടെ അധിക ചുമതല
∙ഡോ.എ.ജയതിലക് –എക്‌സൈസ്, നികുതി വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി. പഴ്‌സണൽ ആൻഡ് അഡ്‌മിനിസ്ട്രേറ്റീവ് റി‌ഫോംസ് വകുപ്പിന്റെയും, എസ്.സി.,എസ്.ടി. വകുപ്പിന്റെയും അധിക ചുമതല

∙ മുഹമ്മദ് ഹനീഷ്– റവന്യൂ, ദുരന്തനിവാരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, ഹൗസിംഗ് വകുപ്പിന്റെയും ചുമതല

∙ റാണി ജോർജ്– പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, വനിത–ശിശു വികസന വകുപ്പിന്റെ അധികചുമതല

∙ഡോ. ശർമ്മിള മേരി ജോസഫ്– തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി,സാമൂഹ്യ നീതി വകുപ്പിന്റെ അധിക ചുമതല

∙മിനി ആന്റണി–സഹകരണ വകുപ്പ് സെക്രട്ടറി, ന്യൂനപക്ഷ ക്ഷേമ വകുപ്പ് സെക്രട്ടറി

∙ഡോ.രത്തൻ യു.കേൽക്കർ – ആരോഗ്യ, കുടുംബക്ഷേമ വകുപ്പിന്റെയും ആരോഗ്യ സർവകലാശാലയുടേയും സെക്രട്ടറി സ്ഥാനവും അധികചുമതലയായി ഏറ്റെടുക്കും

∙അജിത് കുമാർ– വ്യവസായം (കയർ, കൈത്തറി, കശുവണ്ടി) വകുപ്പുകളുടെ സെക്രട്ടറി സ്ഥാനത്തേക്ക് അധിക ചുമതല

∙ കാസർകോട് കലക്ടർ ഭണ്ഡാരി സ്വാഗത് രൺവീർചന്ദ് കേരള വാട്ടർ അതോറിറ്റി എം.ഡിയാകും

∙കെ.ഇൻബശേഖർ – കാസർകോട് കലക്ടർ

∙അരുൺ കെ.വിജയൻ– എൻട്രൻസ് പരീക്ഷാ കമ്മീഷണർ, തിരുവനന്തപുരം സ്‌മാർട്ട് സിറ്റി സി.ഇ.ഒ.യുടെ അധിക ചുമതലയും

∙ഡി.ആർ.മേഘശ്രീ– രജിസ്ട്രേഷൻ വകുപ്പ് ഇൻസ്‌പക്ടർ ജനറലാകും