കരുതലും കൈത്താങ്ങും’ ; താലൂക്ക് അദാലത്ത് ; കോട്ടയം ജില്ലയില്‍ 1347 പരാതികള്‍ പരിഹാരം കണ്ടതായി മന്ത്രി

കരുതലും കൈത്താങ്ങും’ ; താലൂക്ക് അദാലത്ത് ; കോട്ടയം ജില്ലയില്‍ 1347 പരാതികള്‍ പരിഹാരം കണ്ടതായി മന്ത്രി

സ്വന്തം ലേഖകൻ

കോട്ടയം: ‘കരുതലും കൈത്താങ്ങും’ അദാലത്തിലൂടെ 1347 പരാതികള്‍ പരിഹരിച്ചതായി സഹകരണ-രജിസ്‌ട്രേഷൻ വകുപ്പുമന്ത്രി വി.എൻ. വാസവനും ജല വിഭവ വകുപ്പുമന്ത്രി റോഷി അഗസ്റ്റിനും അറിയിച്ചു. പൊതുജനങ്ങളുടെ പരാതി പരിഹരിക്കുന്നതിനായാണ് ജില്ലയില്‍ താലൂക്ക് അടിസ്ഥാനത്തില്‍ ഈ അദാലത്ത് നടത്തിയത്.

താലൂക്കുതല അദാലത്തുകളുടെ പരിഗണനയ്ക്കു വന്ന പരാതികളില്‍ അവശേഷിച്ചവയില്‍ തീര്‍പ്പുകല്‍പ്പിക്കുന്നതിനായി ഇന്നലെ കളക്‌ട്രേറ്റ് കോണ്‍ഫറൻസ് ഹാളില്‍ ചേര്‍ന്ന ഉദ്യോഗസ്ഥതല ജില്ലാതല അദാലത്ത് യോഗത്തില്‍ പങ്കെടുത്തശേഷമാണ് മന്ത്രിമാരായ വി.എൻ. വാസവനും റോഷി അഗസ്റ്റിനും ഇക്കാര്യം അറിയിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മേയ് 2,4,6,9,20 തിയതികളിലാണ് ജില്ലയിലെ കോട്ടയം, ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി, വൈക്കം, മീനച്ചില്‍ താലൂക്കുകളിലായി കരുതലും കൈത്താങ്ങും അദാലത്തുകള്‍ സംഘടിക്കപ്പെട്ടത്. ഈ അദാലത്തുകളില്‍ ആകെ 2564 പരാതികളാണ് ലഭിച്ചത്.

ഇതില്‍ 658 പരാതികള്‍ അദാലത്തിലെ വിഷയമല്ലാത്തതിനാല്‍ നിരസിച്ചു. 573 എണ്ണം പരിഹാരം സാധ്യമല്ലാത്തതാണ്. ശേഷിച്ച 1303 പരാതികള്‍ ഇന്നലത്തെ ഉദ്യോഗസ്ഥ തല യോഗത്തിനു മുൻപ് പരിഹരിക്കാനായി. മന്ത്രിമാരായ വി.എൻ. വാസവനും റോഷി അഗസ്റ്റിനും നേതൃത്വം നല്‍കിയ ഇന്നലത്തെ അദാലത്തു യോഗത്തില്‍ അവശേഷിച്ച 30 പരാതികളാണ് വന്നത്.

അവ പരിഹരിച്ചതിനൊപ്പം ഇന്നലെ സമര്‍പ്പിച്ച 14 പുതിയ പരാതികളിലും തീര്‍പ്പുണ്ടായതോടെ ജില്ലയില്‍ 1347 പരാതികളിലാണ് അദാലത്തിലൂടെ പരിഹാരം സാധ്യമായത്. അപകടകരമായ മരങ്ങള്‍ മുറിച്ചുമാറ്റണമെന്ന പരാതികളില്‍ അടിയന്തരനടപടിയെടുക്കാൻ മന്ത്രിമാര്‍ അദാലത്തില്‍ ആവശ്യപ്പെട്ടു.

കാലിവളര്‍ത്തല്‍ ഫാമിലെ മാലിന്യപ്രശ്‌നം, സ്‌കോളര്‍ഷിപ്പ്, പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ക്കുള്ള ധനസഹായം, തോട്ടിലെ നീരൊഴുക്ക് തടയുന്നത്, നടപ്പുവഴി, കെട്ടിട നമ്പര്‍ ലഭിക്കാത്തത്, വീടുവയ്ക്കുന്നതിനായി നിലംനികത്താൻ അനുമതി, സ്റ്റാംപ് ഡ്യൂട്ടിയില്‍ ഇളവ് തുടങ്ങിയ പരാതികളാണ് ഇന്നലെ അദാലത്തില്‍ മന്ത്രിമാര്‍ക്കു മുന്നിലെത്തിയത്.

ജില്ലാ കളക്ടര്‍ വി. വിഗ്്‌നേശ്വരി, അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് റെജി പി. ജോസഫ്,ആര്‍.ഡി.ഒമാരായ വിനോദ് രാജ്, പി.ജി. രാജേന്ദ്രബാബു, ജില്ലാ തല ഉദ്യോഗസ്ഥര്‍, താലൂക്ക് തല ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.