പന്തളത്ത് നിയന്ത്രണം വിട്ട കാർ  ഇടിച്ചു ബസ്സ് കാത്തിരിപ്പ് കേന്ദ്രം തകർന്നു; ഇടിച്ച കാർ പോലീസ് കസ്റ്റഡിയിൽ എടുത്തു; അപകടത്തിൽ ആർക്കും പരിക്കുകളില്ല

പന്തളത്ത് നിയന്ത്രണം വിട്ട കാർ ഇടിച്ചു ബസ്സ് കാത്തിരിപ്പ് കേന്ദ്രം തകർന്നു; ഇടിച്ച കാർ പോലീസ് കസ്റ്റഡിയിൽ എടുത്തു; അപകടത്തിൽ ആർക്കും പരിക്കുകളില്ല

സ്വന്തം ലേഖകൻ
പന്തളം: നിയന്ത്രണം വിട്ട കാറിടിച്ചു ബസ്സ് കാത്തിരിപ്പ് കേന്ദ്രം തകർന്നു. ജംക്‌ഷന് തെക്കുഭാഗത്തായി അടൂർ ഭാഗത്തേക്കുള്ള ബസ് സ്റ്റോപ്പിൽ സ്ഥാപിച്ചിരുന്ന കാത്തിരിപ്പ് കേന്ദ്രമാണ് തകർന്നത്. ഇന്നലെ പുലർച്ചെ ഒന്നരയോടെ നൂറനാട് സ്വദേശികൾ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ഇടിച്ച് കയറുകയായിരുന്നു. കാറിലെ യാത്രക്കാർക്ക് പരുക്കില്ല.

ഇടിയുടെ ആഘാതത്തിൽ കാത്തിരിപ്പ് കേന്ദ്രം പൂർണമായി തകർന്നു. തൂണുകളൊടിഞ്ഞു മേൽക്കൂരയും നിലംപൊത്തി. ഇടിച്ച കാർ പൊലീസ് കസ്റ്റഡിയിലെടുത്തു. നഗരത്തിൽ 10 ബസ് സ്റ്റോപ്പുകളുള്ളതിൽ ആകെയുണ്ടായിരുന്ന 2 കാത്തിരിപ്പ് കേന്ദ്രങ്ങളിലൊന്നാണ് തകർന്നത്. 2010–2015 കാലയളവിൽ അന്നത്തെ പഞ്ചായത്ത് ഭരണസമിതിയുടെയും കെഎസ്ടിപിയുടെയും അനുമതിയോടെ സ്വകാര്യ പരസ്യ ഏജൻസി സ്ഥാപിച്ചതാണ് കാത്തിരിപ്പ് കേന്ദ്രം.

കാത്തിരിപ്പ് കേന്ദ്രം തകർന്നതോടെ യാത്രക്കാർ പെരുവഴിയിലായി. പൊരിവെയിലേറ്റാണ് വിദ്യാർഥികളടക്കം ഇവിടെ ബസ് കാത്ത് നിൽക്കുന്നത്. അടിയന്തരമായി ഇതിനു പരിഹാരം വേണമെന്നാണ് ആവശ്യം. പുനഃസ്ഥാപിക്കുമ്പോൾ മറ്റൊരിടത്തേക്ക് മാറ്റണമെന്ന ആവശ്യമുയർന്നിട്ടുണ്ട്. എംസി റോഡിൽ 2 ഉപറോഡുകൾ സന്ധിക്കുന്ന ഭാഗത്താണ് നിലവിലെ സ്റ്റോപ്.

ഈ ഭാഗത്ത് റോഡിനു താരതമ്യേന വീതി കുറവുമാണ്. സ്റ്റോപ്പിൽ ബസ് നിർത്തിയാൽ തിരക്കേറിയ നഗരത്തിൽ മിനിറ്റുകളോളം ഗതാഗതം തടസ്സപ്പെടുന്നെന്നാണ് ആക്ഷേപം.