നെല്ലുസംഭരണം വൈകുന്നു; തിരുവാര്‍പ്പു പഞ്ചായത്തിൽ ശവപ്പെട്ടിയില്‍ നെല്ലു നിറച്ചു കര്‍ഷകരുടെ വേറിട്ട പ്രതിഷേധം
സ്വന്തം ലേഖിക
തിരുവാര്‍പ്പ്: തിരുവാര്‍പ്പു പഞ്ചായത്തിലെ കണ്ണങ്കേരി പാടത്തെ കര്‍ഷകര്‍ അവരുടെ നെല്ലുസംഭരണം നടത്താത്തതില്‍ പ്രതിഷേധിച്ച് ശവപ്പെട്ടിയില്‍ നെല്ലു നിറച്ചു പഞ്ചായത്ത് ഓഫീസിലെത്തിച്ച് പ്രതിഷേധിച്ചു.
പാടത്തെ കൊയ്ത്തു പൂര്‍ത്തിയാക്കിയിട്ട് 13 ദിവസം കഴിഞ്ഞിട്ടും നെല്ലു സംഭരിക്കാത്ത സപ്ലെെകോയുടെ കെടുകാര്യസ്ഥതയ്ക്കെതിരേയായിരുന്നു കര്‍ഷകരുടെ വേറിട്ട പ്രതിഷേധം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ശക്തമായ ചൂടില്‍ കൂടുതല്‍ ഉണങ്ങിയ നെല്ലാണ് കൊയ്ത് പാടത്തും ചിറയിലും മൂട (കൂട്ടി) യിട്ടിരുന്നത്. കഴിഞ്ഞദിവസങ്ങളില്‍ ചെയ്ത മഴയില്‍ നെല്ലിന്‍റെ അടിഭാഗം നനഞ്ഞ് കിളിര്‍ത്തു നശിക്കാറായെന്നുമാണ് കര്‍ഷകര്‍ പറയുന്നത്.
നെല്ലുസംഭരണത്തിനു ചുമട്ടു തൊഴിലാളി ക്ഷാമവും കിഴിവുതര്‍ക്കവുമാണ് പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്.
ഒരു ക്വിന്‍റല്‍ നെല്ലിന് നാലര കിലോ നെല്ല് കിഴിവ് (താര) നല്‍കണമെന്ന മില്ലുകാരുടെ ഏജന്‍റിന്‍റെ ആവശ്യം കര്‍ഷകര്‍ അംഗീകരിക്കുന്നില്ല. പ്രതിഷേധ സമരം രാജ്മോഹന്‍ വെട്ടികുളങ്ങര ഉദ്ഘാടനം ചെയ്തു.
സി.ജെ ശ്രീനാഥ്, വിനോദ് തുടങ്ങിയവര്‍ പ്രസംഗിച്ചു. സംഭരണം ഇനിയും ആരംഭിച്ചില്ലെങ്കില്‍ ശക്തമായ മറ്റു സമര മാര്‍ഗങ്ങള്‍ ആരംഭിക്കുമെന്ന് കര്‍ഷകര്‍ അറിയിച്ചു.