ബസ് ഉടമയെ മര്‍ദ്ദിച്ച സംഭവം; തുറന്ന കോടതിയില്‍ മാപ്പ് പറയാൻ തയ്യാറെന്ന് സിഐടിയു നേതാവ്

ബസ് ഉടമയെ മര്‍ദ്ദിച്ച സംഭവം; തുറന്ന കോടതിയില്‍ മാപ്പ് പറയാൻ തയ്യാറെന്ന് സിഐടിയു നേതാവ്

കോട്ടയം: ബസ് ഉടമയെ മര്‍ദ്ദിച്ച സംഭവത്തില്‍ തുറന്ന കോടതിയില്‍ നിരുപാധികം മാപ്പ് പറയാമെന്ന് സിഐടിയു നേതാവ്. കെആര്‍ അജയ് ആണ് മാപ്പ് പറയാമെന്ന് പറഞ്ഞത്. കോടതിയലക്ഷ്യത്തില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് അജയ് ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു.

ജൂണ്‍ 25-നാണ് കേസിനാസ്പദമായ സംഭവം. തൊഴില്‍ തര്‍ക്കത്തെ തുടര്‍ന്ന് തിരുവാര്‍പ്പ്-കോട്ടയം റൂട്ടില്‍ സര്‍വീസ് നടത്തുന്ന വെട്ടിക്കുളങ്ങര ബസില്‍ സിഐടിയു കൊടി കുത്തിയിരുന്നു. ഇതേത്തുടര്‍ന്ന് വിമുക്തഭടനും സംരംഭകനുമായ രാജ് മോഹൻ ബസിന് മുന്നില്‍ ലോട്ടറി വില്‍പ്പന ആരംഭിച്ചിരുന്നു. രാജ് മോഹൻ ഹൈക്കോടതിയെ സമീപിച്ചതിന് പിന്നാലെ പോലീസ് സംരക്ഷണത്തോടെ സര്‍വീസ് നടത്താൻ അവസരമൊരുക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.

എന്നാല്‍ ഇത് വെല്ലുവിളിച്ച്‌ സിഐടിയു- സിപിഎം നേതാക്കള്‍ രംഗത്തെത്തി. കോടതി ഉത്തരവ് നടപ്പാക്കാൻ നേതാക്കള്‍ അനുവദിച്ചിരുന്നില്ല. രാവിലെ സര്‍വീസ് നടത്താൻ എത്തിയ ബസ് ഉടമയേയും തൊഴിലാളികളേയും സിപിഎം നേതാക്കള്‍ തടഞ്ഞു. ഇവരെ വെല്ലുവിളിച്ച്‌ ഭീഷണിപ്പെടുത്തി. ഞങ്ങള്‍ കുത്തിയ ചെങ്കൊടി അഴിച്ചിട്ട് ധൈര്യമുണ്ടെങ്കില്‍ ബസ് എടുക്കെന്നായിരുന്നു നേതാക്കള്‍ വെല്ലുവിളിച്ചത്. ഇതിനിടെയാണ് രാജ്‌മോഹന് മര്‍ദ്ദനമേറ്റത്. പോലീസ് നോക്കി നില്‍ക്കേയാണ് ഇദ്ദേഹത്തിന് മര്‍ദ്ദനമേറ്റത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവത്തിന് പിന്നാലെ ബിജെപി കുമരകം മണ്ഡലം വൈസ് പ്രസിഡന്റായ രാജ്‌മോഹൻ കുമരകം സ്‌റ്റേഷനിലെത്തി പ്രവര്‍ത്തകര്‍ക്കൊപ്പം അജയ്യെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സമരം നടത്തി. ഈ സമയത്ത് സ്റ്റേഷനിലെത്തിയ അജയ്‌യെ അറസ്‌റ്‌റ് ചെയ്ത് സ്റ്റേഷൻ ജാമ്യത്തില്‍ വിടുകയായിരുന്നു.