വിദ്യാർത്ഥിയെ സ്റ്റോപ്പിലിറക്കിയില്ല ;ബസ് കണ്ടക്ടർ 10 ദിവസം ശിശുഭവനിൽ കെയർ ടേക്കറായി ജോലി നോക്കാൻ ശിക്ഷ വിധിച്ച് ജില്ലാ കളക്ടർ

വിദ്യാർത്ഥിയെ സ്റ്റോപ്പിലിറക്കിയില്ല ;ബസ് കണ്ടക്ടർ 10 ദിവസം ശിശുഭവനിൽ കെയർ ടേക്കറായി ജോലി നോക്കാൻ ശിക്ഷ വിധിച്ച് ജില്ലാ കളക്ടർ

Spread the love

സ്വന്തം ലേഖകൻ

മലപ്പുറം: വിദ്യാർത്ഥിയെയും സഹോദരനെയും സ്വകാര്യബസ് സ്റ്റോപ്പിൽ ഇറക്കാതെ പോയെന്ന പരാതിയിൽ ശക്തമായ നടപടിയെടുത്ത് മലപ്പുറം ജില്ലാ കളക്ടർ ജാഫർ മാലിക്ക്. വിദ്യാർഥിയെ സ്റ്റോപ്പിൽ ഇറക്കാതെ പോയ സ്വകാര്യ ബസ് കണ്ടക്ടർ 10 ദിവസം ശിശുഭവനിൽ കെയർടേക്കറായി ജോലി ചെയ്യണമെന്നാണ് കളക്ടറുടെ ഉത്തരവ്. വിദ്യാർഥികളോടുള്ള സ്വകാര്യ ബസ് ജീവനക്കാരുടെ സഹാനുഭൂതിയില്ലായ്മയ്ക്ക് കളക്ടർ നൽകിയ എട്ടിന്റെ പണിക്ക് സോഷ്യൽ മീഡിയയിലിപ്പോൾ അഭിനന്ദന പ്രവാഹമാണ്.

മഞ്ചേരി പരപ്പനങ്ങാടി റൂട്ടിൽ നടന്ന സംഭവത്തിൽ പരാതി ലഭിച്ച ഉടനെ തന്നെ ജില്ലാ കളക്ടർ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. മലപ്പുറം ആർ ടി ഒ നടത്തിയ അന്വേഷണത്തിൽ ബസ്സിലെ കണ്ടക്ടർ കുറ്റക്കാരനാണെന്ന് കണ്ടെത്തി. തുടർന്ന് കൊറമ്പയിൽ എന്ന ബസ് മലപ്പുറം ആർ ടി ഒയുടെ നേതൃത്വത്തിൽ പിടിച്ചെടുത്തു. ബസിലെ കണ്ടക്ടർ കുട്ടികളോട് സഹാനുഭൂതിയില്ലാതെ പെരുമാറിയതിനെ തുടർന്ന് ഇയാൾക്ക് മാതൃകാപരമായ ശിക്ഷ നൽകി പ്രൈവറ്റ് ബസ് ജീവനക്കാർക്ക് വിദ്യാർത്ഥികളോടുള്ള സമീപനത്തിൽ പ്രകടമായ മാറ്റം വരുത്തേണ്ടത് അനിവാര്യമാണെന്ന് ജില്ലാ കളക്ടർ തീരുമാനിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബസ് കണ്ടക്ടർ 10 ദിവസം രാവിലെ 9 മുതൽ വൈകിട്ട് 4 മണി വരെ തവനൂർ ശിശുഭവനിൽ കെയർടേക്കറായി ജോലി ചെയ്യണമെന്നാണ് ജില്ലാ കളക്ടറുടെ ഉത്തരവിൽ പറയുന്നത്.ഇതിനായി 25 ന് രാവിലെ 9 മണിക്ക് ശിശുഭവനിലെ സൂപ്രണ്ട് മുമ്പാകെ ബസ് കണ്ടക്ടർ റിപ്പോർട്ട് ചെയ്യണം. പ്രസ്തുത കാലയളവിൽ ഇദ്ദേഹം ശിശുഭവൻ സൂപ്രണ്ടിന്റെ നിർദ്ദേശപ്രകാരം പ്രവർത്തിക്കേണ്ടതും തുടർന്ന് സൂപ്രണ്ട് നൽകുന്ന സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തിൽ അനന്തര നടപടികൾ കൈക്കൊള്ളുന്നതുമാണെന്ന് ജില്ലാ കളക്ടർ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ വ്യക്തമാക്കി.

കളക്ടറുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

മഞ്ചേരി പരപ്പനങ്ങാടി റൂട്ടിൽ ഇന്നലെ വൈകിട്ട് വിദ്യാർത്ഥിയെ സഹോദരനൊപ്പം ബസ് സ്റ്റോപ്പിൽ ഇറക്കാതിരുന്നതുമായി ബന്ധപ്പെട്ടു ലഭിച്ച പരാതിയിൽ മലപ്പുറം ആർ.ടി.ഒ മുഖേന ആവശ്യമായ അന്വേഷണം നടത്തുകയും ആർ.ടി. ഒ ബസ് പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. ബസിലെ കണ്ടക്ടർ കുട്ടികളോട് സഹാനുഭൂതിയില്ലാതെ പെരുമാറിയ സാഹചര്യത്തിൽ ഇയാൾക്ക് മാതൃകാപരമായ ശിക്ഷ നൽകി പ്രൈവറ്റ് ബസ് ജീവനക്കാർക്ക് വിദ്യാർത്ഥികളോടുള്ള സമീപനത്തിൽ പ്രകടമായ മാറ്റം വരുത്തേണ്ടത് അനിവാര്യമാണ് . ബസ് കണ്ടക്ടർ 10 ദിവസം രാവിലെ 9 മുതൽ വൈകിട്ട് 4 മണി വരെ തവനൂർ ശിശുഭവനിൽ കെയർടേക്കറായി ജോലി ചെയ്യുന്നതിന് ഉത്തരവ് നൽകുകയും ഇതിനായി 25 ന് രാവിലെ 9 മണിക്ക് ശിശുഭവനിലെ സൂപ്രണ്ട് മുമ്പാകെ റിപ്പോർട്ട് ചെയ്യുന്നതിന് നിർദ്ദേശം നൽകുകയും ചെയ്തിട്ടുണ്ട് . പ്രസ്തുത കാലയളവിൽ ഇദ്ദേഹം ശിശുഭവൻ സൂപ്രണ്ടിന്റെ നിർദ്ദേശപ്രകാരം പ്രവർത്തിക്കേണ്ടതും തുടർന്ന് സൂപ്രണ്ട് നൽകുന്ന സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തിൽ അനന്തര നടപടികൾ കൈക്കൊള്ളുന്നതുമാണ് .

ശിശുഭവനിലെ കുഞ്ഞുങ്ങളുമായി ഇടപഴകി പത്തുദിവസങ്ങൾക്കുശേഷം കുഞ്ഞുങ്ങളെ സ്നേഹിക്കുകയും അവരുടെ വികാരങ്ങൾ ഉൾക്കൊള്ളുകയും ചെയ്യുന്ന ഒരു ബസ് ജീവനക്കാരനായി ഇദ്ദേഹം തിരിച്ചുവരുമെന്ന് നമുക്കു പ്രത്യാശിക്കാം.