
കോട്ടയം: കെട്ടിട നിർമാണ ലൈസൻസിന് 15,000 രൂപ കൈക്കൂലി വാങ്ങിയ അസിസ്റ്റന്റ് എൻജിനീയർക്ക് 7 വർഷം തടവും 1.5 ലക്ഷം രൂപ പിഴയും. 2014ൽ കോട്ടയം നഗരസഭ സോണൽ ഓഫിസിലെ അസിസ്റ്റന്റ് എൻജിനീയർ ആയിരിക്കെ നീലിമംഗലത്ത് ഹോട്ടൽ കെട്ടിടം നിർമിക്കാനുള്ള അനുമതിക്കായി പല പ്രാവശ്യം കൈക്കൂലി ആവശ്യപ്പെടുകയും സെപ്റ്റംബർ 11ന് കുമാരനല്ലൂരിലെ നഗരസഭ സോണൽ ഓഫിസിൽ വച്ച് 15,000 രൂപ കൈക്കൂലി വാങ്ങിയെന്നുമാണു കേസ്.
തിരുവല്ല കിഴക്കൻ മുത്തൂർ കുടമാളൂർ കോട്ടേജിൽ മാർട്ടിൻ ആന്റണിയെ ആണ് കോട്ടയം വിജിലൻസ് കോടതി ജഡ്ജി കെ.വി.രജനീഷ് ശിക്ഷിച്ചത്.
പരാതിക്കാരൻ വിചാരണയ്ക്കു മുൻപ് മരിച്ചുപോയിരുന്നു. പ്രോസിക്യൂഷന് അദ്ദേഹത്തെ വിസ്തരിക്കാൻ കഴിഞ്ഞില്ല. കേസിലെ സാക്ഷി, വിചാരണ വേളയിൽ കൂറുമാറുകയും ചെയ്തു. എന്നിട്ടും സാഹചര്യത്തെളിവുകളും പ്രതി പരാതിക്കാരനുമായി നടത്തിയ ഫോൺ രേഖകളും സഹിതം പ്രോസിക്യൂഷന് കുറ്റം തെളിയിക്കാൻ കഴിഞ്ഞു. മുൻ വിജിലൻസ് ഡിവൈഎസ്പി എസ്.സുരേഷ് കുമാർ അന്വേഷണം നടത്തിയ കേസിൽ കുറ്റപത്രം സമർപ്പിച്ചത് ഡിവൈഎസ്പി പി.എൻ.രമേഷ് കുമാറാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group







