മലരിക്കൽ ടൂറിസത്തിന് സംസ്ഥാന സർക്കാരിന്റെ പിൻതുണ: മലരിക്കലിനെ ഫെയ്‌സ്ബുക്ക് പോസ്റ്റിലെടുത്ത് മന്ത്രി തോമസ് ഐസക്ക്; ആമ്പൽകാഴ്ചകൾ രണ്ടാഴ്ച കൂടി

മലരിക്കൽ ടൂറിസത്തിന് സംസ്ഥാന സർക്കാരിന്റെ പിൻതുണ: മലരിക്കലിനെ ഫെയ്‌സ്ബുക്ക് പോസ്റ്റിലെടുത്ത് മന്ത്രി തോമസ് ഐസക്ക്; ആമ്പൽകാഴ്ചകൾ രണ്ടാഴ്ച കൂടി

സ്വന്തം ലേഖകൻ
കോട്ടയം: തുലാവർഷംമൂലം കൃഷിപ്പണികൾ നീട്ടിയതോടെ മലരിക്കൽ ആമ്പൽകാഴ്ചകൾ രണ്ടാഴ്ച കൂടി തുടരും. മലരിക്കൽ തിരുവായ്ക്കരി പാടത്താണു് ഇപ്പോൾ ഇരുന്നൂറിലധികം ഏക്കറിൽ ആമ്പൽകാഴ്ചയുള്ളത്.
മലരിക്കൽ നിന്നു രാവിലെ 6 മണി മുതൽ ടൂറിസം സൊസൈറ്റി വള്ളങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. കഴിത്തഞായറാഴ്ച അവധി ആഘോഷിക്കാൻ എല്ലാവരും ഒരുമിച്ച് വന്നത് താങ്ങാനാകാത്ത തിരക്കുണ്ടാക്കി.
അവധി ദിവസങ്ങൾ നോക്കാതെ മറ്റു ദിവസങ്ങളിൽ എത്തുന്നത് വളരെ സൗകര്യപ്രദമാണെന്നു് ടൂറിസം സൊസൈറ്റി സെക്രട്ടറി വി എസ് ഷാജിമോൻ വട്ടപ്പള്ളിൽ അറിയിച്ചു.
മീനച്ചിലാർ -മീനന്തറ യാർ- കൊടൂരാർ പുനർ സംയോജന പദ്ധതിയുടെ ഭാഗമായി കോട്ടയം ജില്ലയിലെ തിരുവാർപ്പ് പഞ്ചായത്തിലെ മലരിക്കൽ ടൂറിസം കേന്ദ്രത്തിന്റെ വികസനത്തിനും ആമ്പൽ ഫെസ്റ്റിന്റെ തുടർ നടത്തിപ്പിനും സർക്കാർ മുൻകൈ എടുക്കുമെന്നു് ധനകാര്യ മന്ത്രി ഡോ.തോമസ് ഐസക് അറിയിച്ചു .
ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് സംസ്ഥാനമാകെ സഞ്ചാരികളെ ആകർഷിച്ച ആമ്പൽ വസന്തത്തേയും സംഘാടകരായ നദീ പുനർ സംയോജന പദ്ധതിയുടെ സംഘാടകരായ ജനകീയ കൂട്ടായ്മയേയും അദ്ദേഹം അഭിനന്ദിച്ചത്.
ധനമന്ത്രിയുടെ ഫേസ് ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം :
മീനച്ചിലാർ – മീനന്തലയാർ -കൊടൂരാർ നദികളുടെ പുനഃസംയോജന പദ്ധതി പുതിയ അൽഭുതങ്ങൾ സൃഷ്ടിക്കുന്ന ജനകീയ മുന്നേറ്റമായി മാറുകയാണ്. അതിനു തെളിവാണ് നവ മാധ്യമങ്ങളിൽ തരംഗമായിക്കഴിഞ്ഞ ആമ്പൽ കാഴ്ചകൾ.
ഉൾനാടൻ ജലപാതകളുടെ നിലനിൽപിനും പരിപാലനത്തിനും അഞ്ചു ജലടൂറിസ കേന്ദ്രങ്ങളാണ് ജനകീയമായി വികസിപ്പിച്ചു കൊണ്ടിരിക്കുന്നത്. അതിൽ മലരിക്കൽ, അമ്പാട്ടുകടവ് എന്നിവിടങ്ങളിലെ ആമ്പൽ വസന്തം ആസ്വദിക്കാൻ പതിനായിരങ്ങൾ ഒഴുകിയെത്തി.
കുമാരനാശാന്റെ ‘പുഷ്പവാടി’ എന്ന കവിതയിലെ പ്രസിദ്ധമായ വരികളോർമ്മയില്ലേ.
‘പാടങ്ങൾ പൊന്നിൻനിറംപൂണ്ടു, നീളെ-
പ്പാടിപ്പറന്നെത്തിയീത്തത്തയെല്ലാം
കേടറ്റ നെല്ലിൻ കതിർക്കാമ്പുകൊത്തി-
ക്കൂടാർന്ന ദിക്കോർത്തു പോകുന്നു വാനിൽ’ എന്നാണ് മുല്ലയും തേന്മാവും അശോകവും ഇലഞ്ഞിയും പൂത്തുനിൽക്കുന്ന വസന്തകാലത്തെ കവി വരച്ചിട്ടത്.
പൊൻനിറമണിഞ്ഞ പാടങ്ങളിലേയ്ക്ക് തത്തകളെത്തിയതുപോലെ, മലരിക്കൽ പാടങ്ങളിൽ ചിന്തിയ ആമ്പൽചായത്തിൽ പുതുതലമുറ മറ്റൊരു നദിയായി ലയിച്ചു ചേർന്നു.
പുതിയ തലമുറ ആമ്പൽ പൂക്കളെ നേഞ്ചോട് ചേർക്കുക മാത്രമല്ല ചെയ്തത്.
മണ്ണിലും ചേറിലും ഇറക്കാതെ വളർന്നതായി കരുതുന്ന ഒരു തലമുറ വന്യമായ ആവേശത്തോടെ കുട്ടനാട്ടിന്റെ ചേറുമണം വാരിപ്പൂശി കണ്ടങ്ങളിൽ ഓടിനടക്കുകയായിരുന്നു. മണ്ണിനോട് അറപ്പില്ലാത്ത, വെള്ളത്തെ ഭയക്കാത്ത ഒരു പുതിയ ജനതയെ സൃഷ്ടിക്കുക എന്ന ലക്ഷ്യം സാധ്യമാണെന്ന് മലരിക്കൽ കാഴ്ചകൾ ഉറപ്പു തരുന്നു.
പന്ത്രണ്ടു വർഷത്തിലൊരിക്കലാണ് മൂന്നാറിലെ കുറിഞ്ഞിപ്പൂവു വസന്തം. മലരിക്കൽ പാടത്ത് എല്ലാക്കൊല്ലവും ആമ്പൽപ്പൂ നിറയും. എല്ലാ വർഷവും പൂക്കുന്ന ആമ്പലുകളാണ് ടൂറിസം വികസനത്തിന് വലിയ സാധ്യത തുറന്നു തരുന്നത്.
വള്ളങ്ങളിലൂടെ ആമ്പൽ നിറഞ്ഞ പാടങ്ങളിലേക്കിറങ്ങി യാത്രയൊരുക്കിയത് ജനകീയ കൂട്ടായ്മ രൂപം നൽകിയ പ്രാദേശിക ടൂറിസം സൊസൈറ്റിയും. അതിന്റെ ചിത്രങ്ങൾ നവ മാധ്യമങ്ങളിൽ നിറയുകയാണ്. അന്താരാഷ്ട ശ്രദ്ധ നേടാനാവുന്ന വിധം ഒരു ഗ്രാമത്തിലെ ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്തിയതിൽ മികച്ച പാഠപുസ്തകമാണു് മലരിക്കൽ.
കോട്ടയത്തെ ജനകീയ കൂട്ടായ്മ ഉദ്ഘാടനം ചെയ്ത സന്ദർഭത്തിൽ സർക്കാർ ഒപ്പമുണ്ട് എന്നു പറഞ്ഞിരുന്നു. മലരിക്കൽ ടൂറിസം മേഖലയുടെ വികസനത്തിനും സർക്കാർ ഒപ്പമല്ല, മുന്നിൽ തന്നെയുണ്ടാകും. ആവശ്യമായ പദ്ധതികൾ നടപ്പാക്കും.
മൂന്നാറിലെ കുറിഞ്ഞിപ്പൂക്കളെപ്പോലെ കുട്ടനാട്ടിലെ ആമ്പലുകളും നമ്മുടെ ഗ്രാമീണ കാഴ്ചകളെ ധന്യമാക്കുമ്പോൾ, അടുത്ത വർഷം മുതൽ മുൻകൂട്ടി തയ്യാറെടുക്കാൻ നമുക്ക് സാധിക്കണം. കോട്ടയത്തെ ജനകീയ കൂട്ടായ്മക്കും ആമ്പൽ കാഴ്ചകൾക്കും മലരിക്കൽ എന്ന ഗ്രാമത്തിനും ബിഗ് സല്യൂട്ട്.