സർക്കാരും മാധ്യമങ്ങളും തിരിഞ്ഞു നോക്കുന്നില്ല; മാറി മാറി ഇരുന്ന് സമയം കളഞ്ഞ് നേതാക്കൾ; മകരവിളക്ക് കഴിയുമ്പോൾ നട അടക്കുമെന്നത് മാത്രം ഏക ആശ്വാസം; നിരോധനാജ്ഞ പിൻവലിക്കണം എന്ന് ആവശ്യപ്പെട്ട് സത്യാഗ്രഹം തുടങ്ങിയ ബിജെപി കാറ്റുപോയ ബലൂൺ പോലെ

സർക്കാരും മാധ്യമങ്ങളും തിരിഞ്ഞു നോക്കുന്നില്ല; മാറി മാറി ഇരുന്ന് സമയം കളഞ്ഞ് നേതാക്കൾ; മകരവിളക്ക് കഴിയുമ്പോൾ നട അടക്കുമെന്നത് മാത്രം ഏക ആശ്വാസം; നിരോധനാജ്ഞ പിൻവലിക്കണം എന്ന് ആവശ്യപ്പെട്ട് സത്യാഗ്രഹം തുടങ്ങിയ ബിജെപി കാറ്റുപോയ ബലൂൺ പോലെ


സ്വന്തം ലേഖകൻ

തിരുവനന്തപുരം: ശബരിമലയിലെ നിയന്ത്രണങ്ങൾക്കെതിരെ തുടങ്ങിയ നിരാഹാര സമരം ബിജെപിക്ക് തിരിച്ചടിയാകുന്നു. ആദ്യം എഎൻ രാധാകൃഷ്ണനും പിന്നീട് സി കെ പത്മനാഭനും പിന്നീട് ശോഭാ സുരേന്ദ്രനുമാണ് നിരാഹാരം കിടന്നത്. കെ സുരേന്ദ്രന്റെ ജയിൽ മോചനത്തോടെ തന്നെ രാധാകൃഷ്ണന്റെ സമരത്തിന് ആവേശം കുറഞ്ഞു. ശോഭാ സുരേന്ദ്രന് ആരോഗ്യകാരണങ്ങളാൽ സത്യഗ്രഹം അവസാനിച്ചതോടെ പന്തലിലെ ആവേശവും കുറഞ്ഞു. അതിനിടെ ശബരിമലയിൽ യുവതികൾ ദർശനം നടത്തിയതോടെ ബാക്കിയുണ്ടായിരുന്ന ആവേശം കൂടി കെട്ടടങ്ങി. ഇതോടെ സമരം എങ്ങനെ അവസാനിപ്പിക്കുമെന്നറിയാതെ ബിജെപിക്ക് തന്നെ തലവേദനയായി.

സെക്രട്ടറിയേറ്റിന് മുന്നിൽ ബിജെപി നടത്തുന്ന നിരാഹാര സത്യഗ്രഹം ഒരു മാസം പിന്നിട്ടു. പിന്നീട് നിരാഹാരമിരുന്ന ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷൻ എൻ. ശിവരാജന് തിരുവനന്തപുരത്ത് കാര്യമായ സ്വാധീനമുണ്ടായിരുന്നില്ല. പാലക്കാടുകാരനായ ശിവരാജന് അഭിവാദ്യമർപ്പിക്കാൻ എത്തിയിരുന്ന പ്രവർത്തകരുടെ എണ്ണവും കുറഞ്ഞു. നിരോധനാജ്ഞ പിൻവലിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ബിജെപി സമരം തുടങ്ങിയത്. ഇതിൽ കോടതിയും സർക്കാരും അനുകൂല തീരുമാനം എടുത്തില്ല. അയ്യപ്പഭക്തർക്കു അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുക,കള്ളക്കേസുകൾ പിൻവലിക്കുക എന്നിവയാണ് മറ്റ് ആവശ്യങ്ങൾ. ഇതിനൊന്നും സർക്കാരും വഴങ്ങിയില്ല. ജാമ്യം എടുത്ത് കെ സുരേന്ദ്രൻ ജയിൽ മോചതിനായതും സമരത്തിന്റെ കരുത്തിൽ അല്ല. അങ്ങനെ എല്ലാ അർത്ഥത്തിലും ബിജെപിക്ക് തലവേദനയായി മാറുകയാണ് ഈ സമരം. ജനം ടിവി ഒഴികെയുള്ള മാധ്യമപ്രവർത്തകർ തിരിഞ്ഞു നോക്കാതെയായതോടെ ജനശ്രദ്ധയാകർഷിക്കാനും കഴിയാതെ വന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശബരിമല വിഷയത്തിലെ പുനഃപരിശോധനാ ഹർജികൾ ജനുവരി 22ന് സുപ്രീംകോടതി പരിഗണിക്കും. അതുവരെ സമരം നീട്ടിക്കൊണ്ട് പോകണം. മുരളീധര പക്ഷം സത്യഗ്രഹവുമായി സഹകരിക്കുന്നതുമില്ല. ഇതും ബിജെപിയുടെ സമരത്തിന്റെ ശോഭ കെടുത്തി. തുടക്കത്തിൽ നല്ല രീതിയിൽ വാർത്തകൾ വന്നിരുന്നു. ബിജെപിയുടെ സെക്രട്ടിറിയേറ്റിന് മുന്നിലെ രാഷ്ട്രീയ സമരവുമായി ബന്ധപ്പെട്ട് സിപിഎമ്മും നിരന്തര കടന്നാക്രമണങ്ങൾ നടത്തി. പതിയെ അതെല്ലാം നിന്നു. ആരും വിമർശിക്കാതെയായി. ഇതോടെ വാർത്തയും നിന്നു. ഇങ്ങനെ സമരത്തിന്റെ പ്രസക്തി പോലും നഷ്ടമായി. എങ്കിലും അനിശ്ചിതകാലത്തേക്ക് പ്രഖ്യാപിച്ച സമരം പിൻവലിക്കാൻ കഴിയാത്ത അവസ്ഥയുമായി. സമരത്തിന് പ്രസക്തി കുറഞ്ഞതോടെ സമരമിരിക്കാനും ആളെ കിട്ടാതായി. ഈ സാഹചര്യത്തിൽ പുതിയ സമര നായകനെ കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ് ബിജെപി പ്രസിഡന്റ് പി എസ് ശ്രീധരൻ പിള്ള.