പീഡനക്കേസുകളിൽ പൊലീസിന്റെ ഇരട്ടത്താപ്പ്: രണ്ടു മാസം കഴിഞ്ഞിട്ടും വോട്ട് ബാങ്കുള്ള ബിഷപ്പ് സ്വതന്ത്രൻ; സ്വന്തം വോട്ട് മാത്രമുള്ള മിസ്റ്റർ ഇന്ത്യ രണ്ടാം ദിവസം അറസ്റ്റിൽ

പീഡനക്കേസുകളിൽ പൊലീസിന്റെ ഇരട്ടത്താപ്പ്: രണ്ടു മാസം കഴിഞ്ഞിട്ടും വോട്ട് ബാങ്കുള്ള ബിഷപ്പ് സ്വതന്ത്രൻ; സ്വന്തം വോട്ട് മാത്രമുള്ള മിസ്റ്റർ ഇന്ത്യ രണ്ടാം ദിവസം അറസ്റ്റിൽ

സ്വന്തം ലേഖകൻ
കോട്ടയം: പീഡനക്കേസുകളിൽ ആരെ എങ്ങിനെ എപ്പോൾ പിടിക്കണമെന്നു കേരള പൊലീസിനെ ആരും പഠിപ്പിക്കേണ്ട കാര്യമില്ല. വെള്ളക്കുപ്പായമിട്ട സ്വന്തമായി വോട്ട് ബാങ്കുള്ള ബിഷപ്പിന്റെ കേസ് വരുമ്പോൾ കാര്യക്ഷമമായി അന്വേഷണം നടത്തുന്ന പൊലീസിനു പക്ഷേ, പാവപ്പെട്ട പട്ടാളക്കാരനും മിസ്റ്റർ ഇന്ത്യയുമായ ഇന്ത്യൻ പൗരന്റെ കാര്യത്തിൽ ഈ അന്വേഷണം ബാധകമല്ല. പരാതി കിട്ടി ആറുപത് ദിവസം കഴിഞ്ഞിട്ടും ബിഷപ്പ് കയ്യും വീശി നടക്കുമ്പോൾ, പീഡനം നടന്നെന്നറിഞ്ഞ ആറാം മണിക്കൂറിൽ മിസ്റ്റർ ഇന്ത്യയായ നേവിക്കാരൻ അകത്തായി. ബിഷപ്പിന് പറയാനുള്ളതെല്ലാം കേട്ട്, ചോദ്യങ്ങളെല്ലാം മറന്ന് മടങ്ങിയ പൊലീസ്, സ്വന്തം വോട്ട് മാത്രമുള്ള നേവിക്കാരന് ഒന്ന് ശബ്ദിക്കാൻ പോലും അവസരം നൽകിയില്ല. രണ്ടു കേസിലും സമാനതകൾ ഏറെയുള്ളപ്പോഴാണ് ബിഷപ്പ് സ്വതന്ത്രനായി പുറത്തും, നേവിക്കാരൻ വിലങ്ങു വച്ച് അകത്തും കഴിയുന്നത്.
കഴിഞ്ഞ ജൂണിലാണ് ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കന്യാസ്ത്രീ പീഡന പരാതി നൽകിയത്. കുറവിലങ്ങാട്ടെ ബിഷപ്പ് ഹൗസിൽ അടക്കം പല സ്ഥലങ്ങളിൽ വച്ച് കന്യാസ്ത്രീയെ ബിഷപ്പ് 13 തവണ പീഡിപ്പിച്ചെന്നായിരുന്നു പരാതി. സഭയ്ക്കും കർദിനാൾ മാർ ജോർജ് ആലഞ്ചേരിയ്ക്കും അടക്കം പരാതി നൽകിയിട്ടും നടപടിയില്ലാതെ വന്നതോടെയാണ് കന്യാസ്ത്രീ പൊലീസിൽ പരാതിയുമായി രംഗത്തെത്തിയത്. എന്നാൽ, അന്നു മുതൽ കഴിഞ്ഞ 64 ദിവസമായി വൈക്കം ഡിവൈഎസ്പി പി.എസ് സുഭാഷിന്റെ നേതൃത്വത്തിൽ ഊർജിതമായ അന്വേഷണമാണ് ബിഷപ്പിന്റെ കേസിൽ നടന്നു വന്നിരുന്നത്. സംഭവവുമായി ബന്ധപ്പെട്ട് കന്യാസ്ത്രീകൾ അടക്കം അറുപതിലേറെ ആളുകളെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. ഈ ചോദ്യം ചെയ്യലിലും, തെളിവ് ശേഖരിക്കലിലുമെല്ലാം ബിഷപ്പിനെതിരായ കൃത്യമായ തെളിവുകളാണ് പൊലീസ് സംഘത്തിനു ലഭിച്ചത്. എന്നാൽ, തെളിവുകളെല്ലാം കൃത്യമായുണ്ടായിട്ടും ഇതുവരെയും പൊലീസ് സംഘത്തിനു ബിഷപ്പിനെ അറസ്റ്റ് ചെയ്യാൻ മാത്രം സാധിച്ചില്ല. കന്യാസ്ത്രീയുടെ സമ്മതത്തോടെയാണ് ബന്ധമുണ്ടായതെന്ന രഹസ്യവാദം ഒരു വിഭാഗം ഉയർത്തി കന്യാസ്ത്രീയ്‌ക്കെതിരായ പ്രചാരണവും ശക്തമാക്കിയിട്ടുണ്ട്. എന്നാൽ, ബിഷപ്പ് കന്യാസ്ത്രീയ്‌ക്കെതിരെ നടപടിയെടുത്തതാണ് ഇപ്പോഴത്തെ നീക്കത്തിനു കാരണമെന്നും മറ്റൊരു വിഭാഗം പ്രചരിപ്പിക്കുന്നു.
ഇതിനിടെയാണ് ആഗസ്റ്റ് 30 ന് മാത്രം മിസ്റ്റർ ഇന്ത്യയും നേവി ഉദ്യോഗസ്ഥനുമായ മുരളി കുമാറിനെതിരെ ആരോപണം ഉയരുന്നത്. മുരളിയും സുഹൃത്തായ യുവതിയും നഗരത്തിലെ സ്വകാര്യ ഹോട്ടലിൽ മുറിയെടുക്കുന്നു. ഇവിടെ വച്ച് യുവതിയ്ക്ക് അമിത രക്തസ്രാവമുണ്ടാകുന്നു. യുവതിയെ ഗുരുതരമായ പരിക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നു. സംഭവത്തിൽ ഹോട്ടലിന്റെയും, ആശുപത്രി അധികൃതരുടെയും പരാതിയിലാണ് പൊലീസ് ഇടപെടുന്നത്. പറഞ്ഞു തീരും മുൻപ് മുരളിയെ പൊലീസ് സ്റ്റേഷനിൽ എത്തിക്കുന്നു. കസ്റ്റഡിയിൽ എടുക്കുന്നു. തുടർന്നു പെൺകുട്ടിയുടെ മൊഴിയെടുക്കാൻ പൊലീസ് എത്തിയതോടെയാണ് കഥയിൽ ട്വിസ്റ്റുണ്ടാകുന്നത്. ഐഡ ഹോട്ടലിൽ തന്നെ ചായകുടിക്കാൻ വിളിച്ചു വരുത്തിയ മുരളി ബലം പ്രയോഗിച്ച് മുറിയിലേയ്ക്കു കൊണ്ടു പോയി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നായിരുന്നു യുവതിയുടെ മൊഴി. മുരളി വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് യുവതിയുടെ പിതാവ് ജില്ലാ പൊലീസ് മേധാവിയ്ക്കു പരാതി നൽകുക കൂടി ചെയ്തതോടെ മുരളിയ്‌ക്കെതിരെ കേസെടുത്ത് റിമാൻഡ് ചെയ്യുകയും ചെയ്തു.
ഈ രണ്ടു സംഭവങ്ങളിലും സമാനതകൾ ഏറെയാണ്. രണ്ടിലും ആദ്യം പരാതിക്കാർ രണ്ടു പേരും പരാതി നൽകാനോ, മൊഴിമാറ്റുകയോ ആണ് ചെയ്തത്. പിന്നീട് പരാതി നൽകിയതോടെ പക്ഷേ, രണ്ടിലെയും നടപടികൾ വ്യത്യസ്തമായി മാറി. ആദ്യം ബിഷപ്പിനെ തൊടാൻ മടിച്ച പൊലീസ്, പക്ഷേ,മുരളിയുടെ കാര്യത്തിൽ ആ മടി കാട്ടിയില്ല. വലിയൊരു സമുദായ പ്രബലനും വോട്ട് ബാങ്കിന് ഉടമയുമായ ബിഷപ്പിനെ തൊടുമ്പോൽ സമുദായം ഇടയുമോ എന്ന ഭയമായിരുന്നു പൊലീസിനും സർക്കാരിനും. എന്നാൽ, യാതൊരു പിൻതുണമയുമില്ലാതെ സ്വന്തം വോട്ട് മാത്രം പോക്കറ്റിലുണ്ടായിരുന്ന മുരളിയ്ക്കു വേണ്ടി ചോദിക്കാനും പറയാനും പക്ഷേ ആരുമില്ലാതെ പോയി.