
കഴക്കൂട്ടത്ത് വൻ മയക്കുമരുന്ന് വേട്ട; എംഡിഎംഎ അടക്കമുള്ള മാരക മയക്കുമരുന്നുമായി നാല് പേർ പിടിയിൽ
സ്വന്തം ലേഖകൻ
തിരുവനന്തപുരം: മാരക മയക്കുമരുന്നുകളായ എം.ഡി.എം.എ–യും, എൽ.എസ്.ഡി–യും, കഞ്ചാവും വിൽപ്പന നടത്തി വന്ന നാലംഗ സംഘം പോലീസ് പിടിയിലായി. തുമ്പ ആറാട്ടുവഴി പീറ്റർ ഹൌസ്സിൽ ഡൊമനിക് പീറ്റർ (26), കാഞ്ഞിരംപാറ മഞ്ചാടിമൂട് പുതുവൽക്കാട് വീട്ടില്‍ കിരൺ (28), കഠിനംകുളം പുതുക്കുറിച്ചി തൈവിളാകം വീട്ടില്‍ പ്രവീൺ ലോറൻസ് (25), കഠിനംകുളം ആര്യ ഭവനില്‍ കണ്ണൻ എന്ന് വിളിക്കുന്ന വിപിൻ (26) എന്നിവരെയാണ് സിറ്റി നാർക്കോട്ടിക് സെൽ ടീമിന്റെ സഹായത്തോടെ കഴക്കൂട്ടം പോലീസ് അറസ്റ്റ് ചെയ്തത്.
മയക്കുമരുന്ന് വിൽപ്പന സംഘങ്ങളെ പിടികൂടുവാൻ സിറ്റി പോലീസ് നടത്തി വരുന്ന സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായുളള അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർക്ക് മയക്കുമരുന്നുകൾ വിൽപ്പന നടത്തി വന്ന സംഘത്തെക്കുറിച്ച് നാർക്കോട്ടിക് സെൽ എ.സി.പി ഷീൻ തറയലിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ദിവസങ്ങളായി സംഘം പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴക്കൂട്ടം പോലീസും നാർക്കോട്ടിക് സെൽ ടീമും സംയുക്തമായി നടത്തിയ പരിശോധനയിൽ ആറ്റിൻകുഴി ബ്ലൂബെറി അപ്പാർട്ട്മെന്റിൽ നിന്നും വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന മയക്കുമരുന്നുകളും കഞ്ചാവ് പാക്കറ്റുകളും പോലീസ് കണ്ടെടുത്തു.
സൈബർ സിറ്റി എ.സി.പി ഹരി.സി.എസ്–ന്റെ നേതൃത്വത്തിൽ കഴക്കൂട്ടം എസ്.എച്ച്.ഒ പ്രവീൺ, എസ്.ഐ മിഥുൻ, എസ്.സി.പി.ഒ ബൈജു, സി.പി.ഒ–മാരായ ബിനു, രതീഷ്, ഷിബിൻ, സഫീർ, വിനു എന്നിവരും സിറ്റി നാർക്കോട്ടിക് സെൽ ടീമും ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.