സിനിമാ നടിമാരെ വെല്ലും വിധം അണിഞ്ഞൊരുങ്ങും ; ആഢംബര കാറിൽ  ബസ്സ്‌റ്റോപ്പിൽ വന്നിറങ്ങും ; മാലയും വളയും അണിഞ്ഞ് നിൽക്കുന്ന യാത്രക്കാരിയെ ഉന്നംവച്ച് അവർക്കൊപ്പം ബസിൽ കയറി കൃത്രിമമായി തിരക്കുണ്ടാക്കും ; മാലയോ പഴ്‌സോ കൈക്കലാക്കി മുങ്ങും ; 24 കാരിയായ ഭവാനി കുടുങ്ങിയത് ഇങ്ങനെ

സിനിമാ നടിമാരെ വെല്ലും വിധം അണിഞ്ഞൊരുങ്ങും ; ആഢംബര കാറിൽ ബസ്സ്‌റ്റോപ്പിൽ വന്നിറങ്ങും ; മാലയും വളയും അണിഞ്ഞ് നിൽക്കുന്ന യാത്രക്കാരിയെ ഉന്നംവച്ച് അവർക്കൊപ്പം ബസിൽ കയറി കൃത്രിമമായി തിരക്കുണ്ടാക്കും ; മാലയോ പഴ്‌സോ കൈക്കലാക്കി മുങ്ങും ; 24 കാരിയായ ഭവാനി കുടുങ്ങിയത് ഇങ്ങനെ

Spread the love

സ്വന്തം ലേഖിക

തിരുവനന്തപുരം: സിനിമാ നടിമാരെ വെല്ലുംവിധം അണിഞ്ഞൊരുങ്ങി ആഡംബരകാറിൽ വന്നിറങ്ങും. ആരെയോ കാത്ത് നിൽക്കുംപോലെ കുറച്ച് സമയം ബസ് സ്റ്റോപ്പിൽ ചുറ്റിപ്പറ്റി നിന്ന് യാത്രക്കാരെയൊക്കെ നിരീക്ഷിക്കും. ആഭരണങ്ങളോ പണമോ ഉള്ള ഏതെങ്കിലും ഒരു സ്ത്രീയെ ലക്ഷ്യം വയ്ക്കും. തുടർന്ന് അവർ കയറുന്ന ബസിൽ കയറും.

ബസിൽ ഇരയായി ഉന്നംവച്ച ആളിന്റെ ഇടവും വലവും നിന്ന് കൃത്രിമമായ തിരക്കുണ്ടാക്കും. ഉന്തിലും തള്ളിലും ഇരയുടെ ശ്രദ്ധ മാറിയെന്ന് മനസിലാക്കിയാൽ കഴുത്തിൽ നിന്ന് മാലയോ ബാഗിൽ നിന്ന് പഴ്‌സോ തന്ത്രപൂർവം കൈക്കലാക്കും. കവർച്ച നടന്നതായി ഇര തിരിച്ചറിയുംമുമ്പേ തൊട്ടടുത്ത സ്റ്റോപ്പിൽ ഇറങ്ങും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പണമായാലും പൊന്നായാലും കൂട്ടുകാരുമായി സുരക്ഷിത സ്ഥാനത്തേക്ക് മാറും. കവർച്ചയ്ക്കായി രാവിലെ കാറിൽ കൊണ്ടുവിട്ടയാൾ നിമിഷങ്ങൾക്കകം സ്ഥലത്തെത്തും. തുടർന്ന് മറ്റൊരു ഇരയെതേടി അടുത്ത സ്ഥലത്തേക്ക്. കഴിഞ്ഞദിവസം ബസുകളിൽ സ്ത്രീകളുടെ ബാഗുകളിൽ നിന്ന് പഴ്‌സും പണവും ആഭരണങ്ങളും കവർച്ച ചെയ്ത കേസിൽ തിരുവനന്തപുരം സിറ്റി പൊലീസിന്റെ പിടിയിലായ മധുര പുണ്യവാരം കർപ്പകവതി തെരുവിൽ താമസം മാരി എന്ന ഭവാനിയുടെയും (24) സംഘത്തിന്റെയും മോഷണ രീതിയാണിത്.

ഭവാനി മാത്രമല്ല, ഇത്തരത്തിൽ മാന്യമായ വേഷമണിഞ്ഞ് പിടിച്ചുപറി നടത്തുന്ന അന്യസംസ്ഥാനക്കാരായ സ്ത്രീ സംഘങ്ങൾ പലയിടത്തുമുണ്ട്. അത്തരക്കാരെ വലയിലാക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.

ആഡംബരകാറിലെത്തി തൊണ്ടിമുതലുമായി ഇത്തരക്കാരെ രക്ഷപ്പെടുത്തി കൊണ്ടുപോകാൻ പുരുഷൻമാരുടെ സംഘവും പ്രവർത്തിക്കുന്നുണ്ട്. ഭവാനിയെ ചോദ്യം ചെയ്തതിൽ നിന്നാണ് ഈ വിവരം പൊലീസിന് ലഭിച്ചത്. വലിയ കൊയ്ത്ത് ലക്ഷ്യമിട്ടാണ് ഇത്തരം പിടിച്ചുപറി സംഘങ്ങൾ പല കേന്ദ്രങ്ങളിലും എത്തുന്നത്. ‘കൊയ്ത്ത്’ കഴിഞ്ഞാൽ ഒരു നിമിഷംപോലും വൈകാതെ നാട്ടിലേക്ക് തിരിക്കും. അവിടെ അടിച്ചുപൊളി ജീവിതം. അതുകഴിഞ്ഞാൽ വീണ്ടും അടുത്ത ലക്ഷ്യസ്ഥാനംതേടി ഇറങ്ങുന്നതാണ് ഇത്തരം സംഘങ്ങളുടെ രീതി.

രക്ഷപ്പെടാൻ തന്ത്രം പയറ്റി

കഴിഞ്ഞ കുറച്ച് മാസങ്ങളായി വട്ടിയൂർക്കാവിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള ബസുകളിൽ യാത്രക്കാരുടെ പണവും സ്വർണവും കവർച്ച ചെയ്യുന്നത് പതിവായതോടെ സിറ്റി പൊലീസിന്റെ വനിതാ ഷാഡോ പൊലീസ് സംഘം ദിവസങ്ങളോളം നടത്തിയ നിരീക്ഷണത്തിനൊടുവിലാണ് ഭവാനി പിടിയിലായത്.

തിരക്കുള്ള ബസിൽ കവർച്ചാശ്രമത്തിനിടെ വനിതാ പൊലീസ് സംഘത്തിന്റെ പിടിയിലകപ്പെട്ട ഭവാനി രക്ഷപ്പെടാൻ പല തന്ത്രങ്ങളും പയറ്റിയെങ്കിലും വനിതാ ഷാഡോ സംഘങ്ങൾ വിട്ടുകൊടുത്തില്ല. കവർച്ച നിഷേധിച്ചും കള്ളപ്പേരും വിലാസവും നൽകിയും പൊലീസിനെ പറ്റിക്കാൻ ഭവാനി നടത്തിയ ശ്രമങ്ങളെല്ലാം പൊളിഞ്ഞു.

കവർച്ചയ്ക്ക് കൂട്ടിനുണ്ടായിരുന്നവരുടെ പേരും വിലാസവും വെളിപ്പെടുത്താതെ അവസാന നിമിഷം വരെ പിടിച്ചുനിന്ന ഭവാനി കരഞ്ഞും മൂക്ക് ചീറ്റിയും മലമൂത്ര വിസർജ്ജനം നടത്തിയും തടിയൂരാൻ പണി പലതും പയറ്റി. എന്നാൽ, കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ സ്വണവും പണവും നഷ്ടപ്പെട്ടവരെ പൊലീസ് വിളിച്ചുവരുത്തുകയും അവർ ഭവാനിയെ തിരിച്ചറിയുകയും ചെയ്തതോടെ കള്ളത്തരങ്ങളെല്ലാം പൊളിഞ്ഞു.

കഴിഞ്ഞദിവസം രണ്ടായിരം രൂപ മോഷ്ടിച്ച കേസിൽ പ്രതിയാക്കി ഭവാനിയെ അറസ്റ്റ് ചെയ്ത പൊലീസ് മറ്റുളളവരുടെ പരാതികളിലും കേസ് രജിസ്റ്റർ ചെയ്തു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്ത ഇവരെ വരുംദിവസങ്ങളിൽ കൂടുതൽ ചോദ്യം ചെയ്യാനായി കസ്റ്റഡിയിൽ വാങ്ങും.

കവർച്ചയ്ക്കായി ഉപയോഗിച്ച വാഹനവും കൂട്ടാളികളെയും കണ്ടെത്താനുള്ള ശ്രമങ്ങളും പൊലീസ് ആരംഭിച്ചിട്ടുണ്ട്. സിറ്റി പൊലീസ് കമ്മിഷണർ അജിത് കുമാറിന്റെ നേതൃത്വത്തിൽ കൺട്രോൾ റൂം അസി. കമ്മിഷണർ ശിവസുതൻപിള്ളയുടെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണ ചുമതല.

 

Tags :