Spread the love

തിരുവനന്തപുരം: ഓൺലൈൻ സാമ്പത്തിക തട്ടിപ്പിൽ പെട്ടവർക്ക് നഷ്ടപ്പെട്ട തുക പൂർണ്ണമായും തിരിച്ചുനൽകാമെന്ന പേരിൽ തട്ടിപ്പ് നടത്തുന്ന സംഘങ്ങൾക്കെതിരെ ജാഗ്രത പുലർത്തണമെന്ന് കേരളാ പോലീസ് നിർദ്ദേശം. ഓൾ ഇന്ത്യ ലീഗൽ സർവീസസ് അതോറിറ്റി എന്ന പേരിൽ ഒരു സംഘടന ഇത്തരം വാഗ്ദാനവുമായി തട്ടിപ്പിനിരയായവരെ സമീപിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് മുന്നറിയിപ്പ്.

video
play-sharp-fill

ഓൺലൈൻ തട്ടിപ്പിന് ഇരയായവരെ തേടിയെത്തുന്ന വാട്ട്സാപ്പ് കോൾ അഥവാ ശബ്ദസന്ദേശത്തിൽ നിന്നാണ് തട്ടിപ്പിന്റെ തുടക്കം. ഓൺലൈൻ തട്ടിപ്പിലൂടെ നഷ്ടപ്പെട്ട തുക മുഴുവനായും തന്നെ മടക്കിക്കിട്ടാൻ സഹായിക്കാമെന്നായിരിക്കും വാഗ്ദാനം.

കാര്യങ്ങൾ വിദഗ്ധമായി ഇരയെ പറഞ്ഞു ബോധ്യപ്പെടുത്തിയശേഷം രജിസ്ട്രേഷനായി പണം ആവശ്യപ്പെടും. ഈ തുകയ്ക്ക് ജിഎസ്ടി ബിൽ നൽകുമെന്നും നഷ്ടമായ തുക 48 മണിക്കൂറിനുള്ളിൽ തിരികെ ലഭിക്കുമ്പോൾ രജിസ്ട്രേഷൻ തുകയും അതിനൊപ്പം മടക്കി നൽകുമെന്നും വാഗ്ദാനം ചെയ്യുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഓൺലൈൻ തട്ടിപ്പ് നടത്തുന്നവരിൽ നിന്നുതന്നെ വിവരങ്ങൾ ശേഖരിച്ചാണ് ഇക്കൂട്ടർ തട്ടിപ്പ് നടത്തുന്നത്. ഓൺലൈൻ തട്ടിപ്പിലൂടെ നഷ്ടപ്പെടുന്ന തുക വീണ്ടെടുത്തു നൽകുന്നതിനായി ആൾ ഇന്ത്യ ലീഗൽ സർവീസസ് അതോറിറ്റി എന്ന സംഘടനയെയോ മറ്റ് ഏതെങ്കിലും വ്യക്തികളെയോ സ്ഥാപനത്തെയോ പോലീസോ മറ്റ് അന്വേഷണ ഏജൻസികളോ ചുമതലപ്പെടുത്തിയിട്ടില്ല.

ഓൺലൈൻ സാമ്പത്തികത്തട്ടിപ്പിന് ഇരയായാൽ എത്രയും പെട്ടെന്ന് 1930 എന്ന നമ്പറിൽ പോലീസിനെ വിവരം അറിയിക്കണം. തട്ടിപ്പ് നടന്ന ഒരു മണിക്കൂറിനകം തന്നെ വിവരമറിയിച്ചാൽ പണം തിരിച്ചുപിടിക്കാനുള്ള സാധ്യത കൂടുതലാണ്.