
തിരുവനന്തപുരം: പശ്ചിമബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനായി കേരളത്തിലെ ബംഗാള്‍ സ്വദേശികളായ തൊഴിലാളികള്‍ കൂട്ടത്തോടെ നാട്ടിലേക്ക് മടങ്ങുന്നു.
ഇതോടെ കേരളത്തില്‍ നിന്ന് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്കുള്ള യാത്രയില്‍ വൻ തിരക്ക് അനുഭവപ്പെടുന്നുണ്ട്. ട്രെയിനുകളിലും വിമാനങ്ങളിലും ടിക്കറ്റുകള്‍ ലഭ്യമാകാത്ത സാഹചര്യത്തില്‍, നൂറിലധികം ടൂറിസ്റ്റ് ബസുകള്‍ വോട്ടർമാരെ കൊണ്ടുപോകാൻ രംഗത്തെത്തിയിരിക്കുകയാണ്.
പശ്ചിമ ബംഗാളില്‍ ആദ്യഘട്ട വോട്ടെടുപ്പ് ഈ മാസം 23-നും രണ്ടാംഘട്ടം 29-നും നടക്കും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
റെയില്‍വേ സ്റ്റേഷനുകളിലെ ടിക്കറ്റ് കൗണ്ടറുകളില്‍ അസാധാരണ തിരക്കാണ് അനുഭവപ്പെടുന്നത്. ദിവസേന സർവീസ് നടത്തുന്ന കന്യാകുമാരി-ദിബ്രുഗഡ് വിവേക് എക്സ്പ്രസില്‍ ടിക്കറ്റുകള്‍ മുഴുവൻ വിറ്റഴിഞ്ഞിരിക്കുകയാണ്.
ഇതിനുപുറമെ ബംഗാളിലേക്കുള്ള ട്രെയിൻ സർവീസുകള്‍ പരിമിതമായതിനാല്‍ യാത്രാസൗകര്യം ഏറെ ബുദ്ധിമുട്ടേറിയതായിരിക്കുകയാണ്. തിരക്ക് കണക്കിലെടുത്ത് നാഗർകോവില്‍-ഷാലിമാർ സ്പെഷല്‍ ട്രെയിൻ സർവീസ് ബുധനാഴ്ച നടത്താൻ തീരുമാനിച്ചിട്ടുണ്ട്. തിരുവനന്തപുരം നോർത്ത്-സാന്ദ്രഗച്ചി സ്പെഷല്‍ ട്രെയിനിനും മുൻകൂട്ടി തന്നെ മുഴുവൻ ടിക്കറ്റുകളും വിറ്റഴിഞ്ഞു.
തൊഴിലാളികളെ നാട്ടിലേക്ക് എത്തിക്കാൻ പല സ്വകാര്യ കമ്പനികളും ബസ് സൗകര്യം ഒരുക്കിയിട്ടുണ്ട്. ബസുകള്‍ ബംഗാളിലെ ഉള്‍പ്രദേശങ്ങളിലേക്കു നേരിട്ട് പോകുന്ന രീതിയിലാണ് സർവീസ്.
വോട്ടെടുപ്പ് കഴിഞ്ഞ് തൊഴിലാളികളെ തിരികെ കൊണ്ടുവരുന്നതുവരെ ബസുകള്‍ അവിടെ തന്നെ കാത്തിരിക്കും. ഒരു തൊഴിലാളിക്ക് പോകാനും മടങ്ങാനും ഏകദേശം 10,000 രൂപ വരെയാണു ചെലവ്. ഏജന്റുമാർ മുഖേനയും ബസുകള്‍ ബുക്ക് ചെയ്യുന്ന പ്രവണതയും വർധിച്ചിരിക്കുകയാണ്.



