ബാലഭാസ്ക്കറിന്റെ മരണം: സിബിഐ അന്വേഷിക്കണം; പിതാവ് മുഖ്യമന്ത്രിക്ക് നിവേദനം നൽകി

ബാലഭാസ്ക്കറിന്റെ മരണം: സിബിഐ അന്വേഷിക്കണം; പിതാവ് മുഖ്യമന്ത്രിക്ക് നിവേദനം നൽകി

തിരുവനന്തപുരം : വയലിനിസ്റ്റ് ബാലഭാസ്ക്കറിന്റെ മരണത്തിന് പിന്നിൽ ദൂരൂഹതയുണ്ടെന്ന് ആവർത്തിച്ച് പിതാവ് കെ സി ഉണ്ണി. സംഭവത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് അദ്ദേഹം മുഖ്യമന്ത്രിക്ക് നിവേദനം നൽകി .

ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ തൃപ്തിയില്ലെന്നും സത്യം പുറത്തു വരാന്‍ സിബിഐ അന്വേഷണം വേണമെന്നുമാണു കുടുംബത്തിന്റെ ആവശ്യം. അപകടത്തിനു സ്വർണ്ണകടത്തുമായി ബന്ധമുണ്ടെന്ന് ആരോപണം ഉയർന്ന നിലയ്ക്ക് ക്രൈംബ്രാഞ്ചിനു പരിമിതികൾ ഉണ്ടെന്നും നിവേദനത്തിൽ പറയുന്നു .

അതേസമയം ബാലഭാസ്‌കറിന്റെ മരണത്തിന് സ്വര്‍ണ്ണക്കടത്ത് കേസുമായി നേരിട്ട് ബന്ധമുണ്ടെന്ന് തെളിയിക്കുന്ന രേഖകളൊന്നും ലഭിച്ചിട്ടില്ലെന്ന് ക്രൈംബ്രാഞ്ച് ഹൈക്കോടതിയില്‍ അറിയിച്ചിരുന്നു മാത്രമല്ല ബാലഭാസ്‌കറിന്റെ സാമ്പത്തിക ഇടപാട് സംബന്ധിച്ച് വിവരങ്ങളും പരിശോധിച്ച് വരുകയാണെന്നും ക്രൈംബ്രാഞ്ച് അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബാലഭാസ്കര്‍ സഞ്ചരിച്ച വാഹനം ഓടിച്ചത് ഡ്രൈവര്‍ അര്‍ജുനാണെന്ന ഫൊറന്‍സിക് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അപകടത്തില്‍ ദുരൂഹതകളില്ലെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തല്‍. ഡ്രൈവിങ് സീറ്റിന്റെ മുന്‍വശത്തെ കണ്ണാടിയില്‍ നിന്നും ലഭിച്ച മുടി അര്‍ജുന്റേതാണെന്നു ഫൊറന്‍സിക് പരിശോധനയില്‍ വ്യക്തമായിരുന്നു. ബാലഭാസ്കറിന്റെയും മകളുടെയും മരണത്തിനിടയാക്കിയതു കാറിന്റെ അമിതവേഗം മൂലമുള്ള സ്വാഭാവിക അപകടമെന്ന നിഗമനത്തിലാണ് ക്രൈംബ്രാഞ്ച്.

വാഹനം ഓടിച്ച ആളിനെക്കുറിച്ചുള്ള മൊഴികളിലെ ആശയക്കുഴപ്പമാണു മരണത്തിലെ ദുരൂഹതയ്ക്കു കാരണമായത്. അര്‍ജുനാണ് വാഹനമോടിച്ചതെന്നായിരുന്നു ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മിയുടെയും അപകടത്തിന്റെ ദൃക്സാക്ഷി നന്ദുവിന്റെയും മൊഴി. ബാലഭാസ്കറിനെ ഡ്രൈവിങ് സീറ്റില്‍ കണ്ടെന്നായിരുന്നു സംഭവ സ്ഥലത്തെത്തിയ കെഎസ്‌ആര്‍ടിസി ഡ്രൈവര്‍ അജിയുടെ മൊഴി. ഫൊറന്‍സിക് പരിശോധനാഫലം വന്നതോടെ ഈ ആശക്കുഴപ്പം ഒഴിവായതായി ക്രൈംബ്രാഞ്ച് പറയുന്നു.