അതിരപ്പള്ളിയിൽ കാടിനുള്ളിൽ ആത്മഹത്യയ്ക്കൊരുങ്ങി യുവാവും യുവതിയും: കിലോമീറ്ററുകളോളം നടന്നെത്തി കമിതാക്കളെ രക്ഷിച്ച് പൊലീസ്
സ്വന്തം ലേഖകൻ
കൊച്ചി: അതിരപ്പള്ളിയിൽ കാടിനുള്ളിൽ ആത്മഹത്യാ ഭീഷണിയുമായി എത്തിയ കമിതാക്കൾ പൊലീസിനെ വലച്ചു.
അതിരപ്പള്ളി വെറ്റിലപ്പാറയിൽ കാടിനുള്ളിൽ ആത്മഹത്യക്ക് ശ്രമിച്ച യുവാവിനെയും പെണ്‍കുട്ടിയെയുമാണ് അതിരപ്പിള്ളി പോലീസ് രക്ഷപ്പെടുത്തിയത്. കൊടുങ്ങല്ലൂര്‍ പൂവ്വത്തുംകടവ് സ്വദേശിയായ 20 വയസ്സുള്ള യുവാവിനെയും വെള്ളാങ്ങല്ലൂരിലെ പതിനഞ്ചുകാരിയെയും ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ശനിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. വെള്ളിയാഴ്ച വൈകീട്ട് അഞ്ചര മുതല്‍ പെണ്‍കുട്ടിയെ കാണാതായതായി വീട്ടുകാര്‍ ഇരിങ്ങാലക്കുട പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പോലീസ് യുവാവിനെയും ബന്ധപ്പെട്ടിരുന്നു. എന്നാല്‍, പെണ്‍കുട്ടിയെ കണ്ടെത്തിയിരുന്നില്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ശനിയാഴ്ച പുലര്‍ച്ചെ യുവാവ് ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസറെ ഫോണില്‍ വിളിച്ച് പെണ്‍കുട്ടിയോടൊപ്പം അതിരപ്പിള്ളിയിലുണ്ടെന്നും തങ്ങള്‍ ആത്മഹത്യ ചെയ്യുകയാണെന്നും പറഞ്ഞു.
ഇരിങ്ങാലക്കുട പോലീസ് വിവരമറിയിച്ചതിനെത്തുടര്‍ന്ന് അതിരപ്പിള്ളി പോലീസ് നടത്തിയ പരിശോധനയിലാണ് ബൈക്കില്‍ അതിരപ്പിള്ളി ഭാഗത്തേക്ക് പോകുകയായിരുന്ന ഇവരെ കണ്ടെത്തിയത്. കൈമുറിച്ച നിലയില്‍ കണ്ട ഇവര്‍ക്ക് പ്രഥമശുശ്രൂഷ നല്‍കിയ ശേഷം പോലീസിന്റെ ആംബുലന്‍സില്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു. എ.എസ്.ഐ. ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിലാണ് പോലീസ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.