കോട്ടയം മീനടം സ്വദേശികളായ നവീനും ദേവിക്കുമൊപ്പം മരിച്ച നിലയിൽ കണ്ടെത്തിയ ആര്യയുടേത് പൊതുവെ ആരുമായും സംസാരിക്കാത്ത പ്രകൃതം ; കല്യാണം നിശ്ചയിച്ചിരുന്നത് അടുത്ത മാസം; വീട്ടിൽനിന്ന് ഇറങ്ങിയത് ടൂർ പോകുന്നുവെന്ന് പറഞ്ഞ് ; സ്വയം ഉണ്ടാക്കാൻ പറ്റുന്ന മുറിവുകൾ അല്ല ആര്യയുടെ ശരീരത്തിലുള്ളതെന്ന് പൊലീസ്

കോട്ടയം മീനടം സ്വദേശികളായ നവീനും ദേവിക്കുമൊപ്പം മരിച്ച നിലയിൽ കണ്ടെത്തിയ ആര്യയുടേത് പൊതുവെ ആരുമായും സംസാരിക്കാത്ത പ്രകൃതം ; കല്യാണം നിശ്ചയിച്ചിരുന്നത് അടുത്ത മാസം; വീട്ടിൽനിന്ന് ഇറങ്ങിയത് ടൂർ പോകുന്നുവെന്ന് പറഞ്ഞ് ; സ്വയം ഉണ്ടാക്കാൻ പറ്റുന്ന മുറിവുകൾ അല്ല ആര്യയുടെ ശരീരത്തിലുള്ളതെന്ന് പൊലീസ്

സ്വന്തം ലേഖകൻ

തിരുവനന്തപുരം∙ അരുണാചൽ പ്രദേശിൽ കോട്ടയം മീനടം സ്വദേശികളായ  ദമ്പതികളായ നവീനും ദേവിക്കുമൊപ്പം മരിച്ച നിലയിൽ കണ്ടെത്തിയ ആര്യയുടെ (29) കല്യാണം നിശ്ചയിച്ചിരുന്നത് അടുത്ത മാസം ഏഴാം തീയതി. തിരുവനന്തപുരം വൈകുണ്ഠം കല്യാണമണ്ഠപത്തിൽ വച്ച് ഏക മകളുടെ വിവാഹം നടത്താനുള്ള ഒരുക്കങ്ങൾ പിതാവ് അനിൽകുമാറും ഭാര്യ മഞ്ജുവും ആരംഭിച്ചിരുന്നു.

കല്യാണം വിളിച്ചുതുടങ്ങിയതായാണു ബന്ധുക്കൾ പറയുന്നത്. കഴിഞ്ഞവർഷം ആയിരുന്നു വിവാഹ നിശ്ചയം നടന്നത്. സ്കൂളിൽനിന്നു ടൂർ പോകുന്നുവെന്നു പറഞ്ഞാണ് ആര്യ വീട്ടിൽനിന്ന് ഇറങ്ങിയത്. പിന്നീട് ആര്യയെ കാണാതായതോടെ അനിൽകുമാറും ബന്ധുക്കളും പൊലീസിനെ സമീപിക്കുകയായിരുന്നു. വട്ടിയൂർക്കാവ് മേലത്തുമേലെ സ്വദേശിയായ അനിൽകുമാർ ലാറ്റക്സിലെ ഉദ്യോഗസ്ഥനായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്വകാര്യ സ്കൂളിലെ ഫ്രഞ്ച് അധ്യാപികയായ ആര്യ പൊതുവെ ആരുമായും സംസാരിക്കാത്ത പ്രകൃതക്കാരിയാണെന്നാണു നാട്ടുകാർ പറയുന്നത്. സ്കൂളിൽനിന്ന് ഓട്ടോയിൽ വന്നിറങ്ങി ആരോടും മിണ്ടാതെ വീട്ടിലേക്കു കയറിപ്പോകുന്നതാണു പതിവ്. വീട്ടിലും കുട്ടികളെ ആര്യ ഫ്രഞ്ച് പഠിപ്പിച്ചിരുന്നു.

അതേസമയം, ആര്യയുടെ മൃതദേഹത്തിൽ മുറിവുകളുണ്ടെന്ന് കുടുംബത്തെ വിവരം അറിയിച്ച അരുണാചൽ പ്രദേശിൽനിന്നുള്ള പൊലീസ് അറിയിച്ചിരുന്നു. സ്വയം ഉണ്ടാക്കാൻ പറ്റുന്ന മുറിവുകൾ അല്ല ആര്യയുടെ ശരീരത്തിലുള്ളതെന്നാണു പൊലീസിന്റെ പ്രാഥമിക നിഗമനം. നവീൻ ഇവരെ കൊലപ്പെടുത്തിയശേഷം ആത്മഹത്യ ചെയ്തതാകാമെന്നാണ് പൊലീസ് കരുതുന്നത്.

അതേസമയം, വട്ടിയൂർക്കാവ് എസ്ഐ ഇന്ന് രാത്രി അരുണാചൽ പ്രദേശിലേക്കു പോകും. പോസ്റ്റ്‌മോർട്ടം നടപടികൾക്കു ശേഷം മൃതദേഹം ബുധനാഴ്ചയോടെ ബന്ധുക്കൾക്കു വിട്ടുനൽകും.