യുവാവിനെ തല്ലിക്കൊന്ന് കടൽക്കരയിൽ കുഴിച്ചിട്ട സംഭവം: നിർണ്ണായക തെളിവായി കളഞ്ഞ് കിട്ടിയ മൊബൈൽ ഫോൺ: പ്രതികൾ എല്ലാം കുടുക്കിലേയ്ക്ക്

യുവാവിനെ തല്ലിക്കൊന്ന് കടൽക്കരയിൽ കുഴിച്ചിട്ട സംഭവം: നിർണ്ണായക തെളിവായി കളഞ്ഞ് കിട്ടിയ മൊബൈൽ ഫോൺ: പ്രതികൾ എല്ലാം കുടുക്കിലേയ്ക്ക്

സ്വന്തം ലേഖകൻ

അലപ്പുഴ:  ആലപ്പുഴ പുന്നപ്രയില്‍ ഗുണ്ടാ സംഘം തലയ്ക്കടിച്ച് കൊലപ്പെടുത്തിയ  മനുവിന്റെ മൃതദേഹം കണ്ടെത്തി. കടല്‍തീരത്ത് കുഴിച്ചിട്ട നിലയിലായിരുന്നു മൃതദേഹം.മനുവിനെ കൊന്നശേഷം കടലില്‍ താഴ്ത്തിയെന്നായിരുന്നു പ്രതികള്‍ ആദ്യം പറഞ്ഞിരുന്നത്. പൊലീസ് അന്വേഷണം വഴിതെറ്റിക്കാനായിരുന്നു ഇതെന്നും ഇതോടെ വ്യക്തമായി. കേസിൽ ഏറെ നിർണ്ണായകമായത് സംഭവം നടന്ന സ്ഥലത്ത് നിന്ന് കളഞ്ഞ് കിട്ടിയ ഒരു മൊബൈൽ ഫോണായിരുന്നു.
മനുവിന്റെ മൃതദേഹം കണ്ടെത്താന്‍ മത്സ്യത്തൊഴിലാളികളുടെ സഹായത്തോടെ പൊലീസ് ഇന്നലെ തിരച്ചില്‍ നടത്തിയെങ്കിലും ഫലം കണ്ടിരുന്നില്ല. തുടർന്നാണ് കടൽതീരത്ത് കുഴിച്ചിട്ട നിലയിൽ മൃതദേഹം കണ്ടെത്തിയത്. കൊലപാതകം, മര്‍ദിച്ചശേഷം തട്ടിക്കൊണ്ടു പോകല്‍, തെളിവു നശിപ്പിക്കാന്‍ കൂട്ടുനില്‍ക്കല്‍ എന്നീ കുറ്റങ്ങളാണ് അറസ്റ്റിലായ പ്രതികള്‍ക്കെതിരെ ചുമത്തിയത്
കേസില്‍ ഒരാള്‍ കൂടി പൊലീസ് പിടിയില്‍. പറവൂര്‍ സ്വദേശി ഓമനക്കുട്ടനാണ് പിടിയിലായത്. കഴിഞ്ഞ ദിവസം പത്രോസ്, സൈമണ്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
പത്രോസും സൈമണും നല്‍കിയ മൊഴിക്ക് സമാനമാണ് ഓമനക്കുട്ടന്റെയും മൊഴി. മുന്‍വൈരാഗ്യത്തെ തുടര്‍ന്ന് ബിയര്‍ കുപ്പിയും കല്ലുംകൊണ്ട് മനുവിനെ തലക്കടിച്ച്‌ കൊലപ്പെടുത്തിയ ശേഷം, മൃതദേഹം പറവൂര്‍ ഗലീലിയ കടലില്‍ കല്ലുകെട്ടി താഴ്ത്തിയെന്നാണ് പത്രോസും സൈമണും മൊഴി നല്‍കിയിരുന്നത്. കേസില്‍ ഇനിയും പ്രതികള്‍ ഉണ്ടെന്ന സംശയത്തിലാണ് അന്വേഷണസംഘം. കാണാതായ മനുവും പ്രതികളായവരും നിരവധി ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടവരണ്.

അക്രമി സംഘം കൊന്നു കടലില്‍ കെട്ടിത്താഴ്ത്തിയ മനു ആക്രമണത്തിനിരയായത് സഹോദരിയുടെ വീട്ടിലെത്തി മടങ്ങുന്നതിനിടെ. അമ്പനാകുളങ്ങരയില്‍ താമസിക്കുന്ന മനു കഴിഞ്ഞ 19 ന് ഉച്ചയോടെയാണ് ഏക സഹോദരി മഞ്ജുവിനെയും, ഭര്‍ത്താവ് ജയനെയും കാണാന്‍ പറവൂരിലെത്തിയത്. ഊണിനുശേഷം രാത്രിയോടെയാണ് ഇവിടെ നിന്ന് യാത്രയായത്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പറവൂര്‍ ജംഗ്ഷനിലെത്തിയ മനു ബൈക്ക് റോഡരികില്‍ വച്ചിട്ട് സമീപത്തെ ബാറില്‍ മദ്യപിക്കാനായി കയറി. ഇവിടെ വച്ച്‌ മനുവും പ്രതികളുമായി വാക്കേറ്റമുണ്ടായി. തുടര്‍ന്ന് ഇവര്‍ മനുവിനെ പിടിച്ചു തളളി ദേശീയ പാതയുടെ പടിഞ്ഞാറു ഭാഗത്ത് എത്തിച്ചു. രാത്രി 10 ഓടെ ആയിരുന്നു സംഭവം. ശക്തമായ മഴ പെയ്തതിനാല്‍ റോഡ് വിജനമായിരുന്നു.

4 പ്രതികളും കൂടി മനുവിനെ മര്‍ദ്ദിച്ചവശനാക്കിയ ശേഷം സമീപത്തു കിടന്നിരുന്ന ഇഷ്ടിക ഉപയോഗിച്ച്‌ തലക്കടിച്ചു.പൊട്ടിയ ബിയര്‍ കുപ്പികളും ഇവിടെ കിടപ്പുണ്ട്. മരണം ഉറപ്പാക്കിയ ശേഷം ഒളിവിലുള്ള ലൈറ്റ് എന്നു വിളിക്കുന്ന വിപിനും, ഓമനക്കുട്ടനും ചേര്‍ന്ന് മനുവിനെ വെള്ള ആക്ടീവ സ്കൂട്ടറില്‍ ഇരുത്തി പറവൂര്‍ പടിഞ്ഞാറ് കടലില്‍ കൊണ്ടിടുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

അടുത്ത ദിവസം സംഭവം നടന്നതിനു സമീപത്തെ തട്ടുകടയില്‍ ചായ കുടിക്കാനായി മനുവിന്റെ സഹോദരീഭര്‍ത്താവ് ജയന്‍ എത്തിയപ്പോള്‍ ഒരു മൊബൈല്‍ ഫോണ്‍ ഇവിടെ നിന്നു കിട്ടിയെന്ന് തട്ടുകടക്കാരന്‍ പറഞ്ഞു. ജയന്‍ മൊബൈല്‍ വാങ്ങി നോക്കിയപ്പോള്‍ മനുവിന്റേതാണെന്ന് മനസിലാക്കി. ഉടന്‍ തന്നെ ജയന്‍ മനുവും മാതാപിതാക്കളും ഇപ്പോള്‍ താമസിക്കുന്ന അമ്പനാ കുളങ്ങര മാച്ചനാട് കോളനിയില്‍ എത്തി പിതാവ് മനോഹരനുമായി സംസാരിച്ചപ്പോഴാണ് മനു രാത്രിയില്‍ വീട്ടില്‍ എത്തിയിട്ടില്ലെന്ന് മനസ്സിലായത്. ഉടന്‍ തന്നെ മനോഹരന്‍ മണ്ണഞ്ചേരി പൊലീസ് സ്റ്റേഷനിലും, പിന്നീട് പുന്നപ്ര പൊലീസ് സ്റ്റേഷനിലും മകനെ കാണാനില്ലെന്ന് പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചതും പ്രതികള്‍ കുടുങ്ങിയതും.