
മന്ത്രിക്കു നേരിട്ടുനൽകിയ അപേക്ഷ മാലിന്യക്കൂമ്പാരത്തിൽ ; മന്ത്രി ആർ.ബിന്ദുവിന് നൽകിയ അപേക്ഷയാണ് മാലിന്യക്കൂമ്പാരത്തിൽ കണ്ടെത്തിയത് ; മാലിന്യം തള്ളിയവർക്കെതിരെ പിഴയും ചുമത്തി
തൃശൂർ : ശാരീരിക പരിമിതിയുള്ള ഉദ്യോഗസ്ഥനു വേണ്ടി മന്ത്രിക്കു നേരിട്ടുനൽകിയ സ്ഥലംമാറ്റ അപേക്ഷ റോഡരികിലെ മാലിന്യക്കൂമ്പാരത്തിൽ. തൃശൂർ–ഇരിങ്ങാലക്കുട സംസ്ഥാനപാതയ്ക്കു സമീപം തിരുവുള്ളക്കാവ്-പാറക്കോവിൽ റോഡരികിൽ തള്ളിയ മാലിന്യത്തിലാണു മന്ത്രി ആർ.ബിന്ദുവിന് നൽകിയ അപേക്ഷ കണ്ടെത്തിയത്.
ചെറൂർ സ്വദേശിയായ സ്ത്രീ, രണ്ടു വർഷമായി സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കോതമംഗലം മേഖലാ കാര്യാലയത്തിൽ ജോയിന്റ് റജിസ്ട്രാറായി ജോലി ചെയ്യുന്ന ഭർത്താവിനു വേണ്ടിയാണ് അപേക്ഷ നൽകിയത്. ശനിയാഴ്ച തൃശൂരിൽ സാമൂഹികനീതി വകുപ്പ് നടത്തിയ നശാ മുക്ത് ഭാരത് അഭിയാൻ പരിപാടിയിൽ വച്ചായിരുന്നു ഇത്. കാര്യം പരിഹരിക്കാം എന്നു പറഞ്ഞാണ് മന്ത്രി അപേക്ഷ സ്വീകരിച്ചതെന്നും ഇവർ പറയുന്നു.
റോഡിൽ മാലിന്യം തള്ളിയതു നാട്ടുകാർ അറിയിച്ചതിനെത്തുടർന്ന് ഇന്നലെ ചേർപ്പ് പഞ്ചായത്ത് അധികൃതരെത്തി പരിശോധിച്ചപ്പോഴാണ് ചടങ്ങിൽ നിന്നുള്ള ഭക്ഷണമാലിന്യത്തിനൊപ്പം അപേക്ഷ കണ്ടെത്തിയത്. അപേക്ഷയിൽ കണ്ട ഫോൺ നമ്പറിൽ ബന്ധപ്പെട്ടപ്പോൾ വിവരങ്ങൾ അറിഞ്ഞു. മന്ത്രിയുടെ ഓഫിസ് സ്റ്റാഫുമായി ബന്ധപ്പെട്ടപ്പോൾ അങ്ങനെ സംഭവിക്കാൻ സാധ്യതയില്ലെന്നും ഒരു തവണ കൂടി വാട്സാപ്പിൽ അയച്ചുതരാനുമാണു പറഞ്ഞത്. മാലിന്യം തള്ളിയവർക്കെതിരെ പതിനായിരം രൂപ പഞ്ചായത്ത് സെക്രട്ടറി പിഴ ചുമത്തിയിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
