മഹാത്മാഗാന്ധിയെ കുറിച്ച് പരാമർശം നടത്തിയിട്ടില്ല: അനന്ത് കുമാർ ഹെഗ്‌ഡെ  ”മാധ്യമങ്ങളിൽ വന്നത് നുണ, പ്രസ്താവനയുടെ പേരിൽ നടക്കുന്നത് അനാവശ്യ വിവാദം”

മഹാത്മാഗാന്ധിയെ കുറിച്ച് പരാമർശം നടത്തിയിട്ടില്ല: അനന്ത് കുമാർ ഹെഗ്‌ഡെ ”മാധ്യമങ്ങളിൽ വന്നത് നുണ, പ്രസ്താവനയുടെ പേരിൽ നടക്കുന്നത് അനാവശ്യ വിവാദം”

 

സ്വന്തം ലേഖകൻ

ബെംഗളുരു: മാധ്യമങ്ങളിൽ വന്നത് നുണയാണെന്നും അനാവശ്യമായ വിവാദമാണ് പ്രസ്താവനയുടെ പേരിൽ നടക്കുന്നതെന്നും ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ അനന്ത് കുമാർ ഹെഗ്‌ഡെ .

‘പ്രസ്താവനയിൽ താൻ ഉറച്ചുനിൽക്കുന്നു. ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയെ കുറിച്ചോ ഗാന്ധിയെ കുറിച്ചോ താൻ പരാമർശം നടത്തിയിട്ടില്ല. ഗാന്ധിയെ കുറിച്ചോ, നെഹ്‌റുവിനെ കുറിച്ചോ ഏതെങ്കിലും ഒരു സ്വാതന്ത്ര്യസമര സേനാനിയെ കുറിച്ചോ എന്തെങ്കിലും പരാമർശം നടത്തിയിട്ടുണ്ടെങ്കിൽ അതെനിക്ക് കാണിച്ചുതരൂ.’ഹെഗ്‌ഡെ ആവശ്യപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഹെഗ്‌ഡെയ്‌ക്കെതിരേ കോൺഗ്രസ് രൂക്ഷമായ വിമർശനമാണ് ഉന്നയിച്ചത്. രാഷ്ട്രീയക്കാരനാവാനും ജനപ്രതിനിധിയാകാനും അനന്തകുമാറിന് യോഗ്യതയില്ലെന്നും അദ്ദേഹത്തിന് മാനസികനില തെറ്റിയിരിക്കുകയാണെന്നും കോൺഗ്രസ് നേതാക്കൾ ആക്ഷേപിച്ചു. അനന്തകുമാറിന്റെ വിവാദപരാമർശത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഭിപ്രായം കാത്തിരിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് അഭിഷേക് മനു സിങ്വി പറഞ്ഞു.

അതേസമയം പരാമർശം പിൻവലിച്ച് എംപി മാപ്പു പറയണമെന്ന് ആവശ്യപ്പെട്ട് ലോകസഭയിൽ കോൺഗ്രസും ഡിഎംകെയും ഇടത്പക്ഷവും നടുത്തളത്തിൽ ഇറങ്ങി പ്രതിഷേധിച്ചു. ഭരണഘടനയെ രക്ഷിക്കുവെന്നും, രാജ്യത്തെ രക്ഷിക്കൂവെന്നും ബിജെപി ഗോഡ്‌സെ പാർട്ടിയെന്നുമെഴുതിയ പ്ലക്കാഡുകളുമായാണ് അംഗങ്ങൾ നടുത്തളത്തിൽ ഇറങ്ങിയത്. ഇതേത്തുടർന്ന് സഭാ നടപടികൾ ഉച്ചവരെ നിർത്തിവച്ചു.

ബംഗളൂരുവിൽ നടന്ന ഒരു പൊതുപരിപാടിയിലാണ് സ്വാതന്ത്ര്യ സമരത്തെയും രാഷ്ട്രപിതാവിനെയും അധിക്ഷേപിച്ച് അനന്ത് കുമാർ ഹെഗ്‌ഡെയുടെ പരാമർശം. ബ്രിട്ടീഷുകാരുടെ അനുവാദത്തോടെയാണ് സ്വാതന്ത്ര്യ സമരം മുഴുവൻ അരങ്ങേറിയതെന്നും നിരാശ മൂലമാണ് ബ്രിട്ടീഷുകാർ രാജ്യം വിട്ടതെന്നുമാണ് ഹെഗ്‌ഡെയുടെ പരാമർശം.

മരണംവരെ നിരാഹാരം കിടന്നും സത്യാഗ്രഹം നടത്തിയുമാണ് രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചതെന്ന കോൺഗ്രസിന്റെ വാദം തെറ്റാണെന്നു പറഞ്ഞ ഹെഗ്‌ഡെ നാടകത്തിലൂടെ സ്വാതന്ത്ര്യം നേടിയ ചിലരെ എന്തിനാണ് മഹാത്മാ എന്ന് വിളിക്കുന്നതെന്നും പറഞ്ഞിരുന്നു.