ചുവടുകൾ പിഴയ്ക്കുന്നു : അമിത് ഷായ്ക്ക് അധ്യക്ഷ സ്ഥാനത്ത് നിന്നും പടിയിറങ്ങാം കണ്ണീരോടെ ; മുത്തലാഖും കാശ്മീരും അയോധ്യയും തുണച്ചില്ല

ചുവടുകൾ പിഴയ്ക്കുന്നു : അമിത് ഷായ്ക്ക് അധ്യക്ഷ സ്ഥാനത്ത് നിന്നും പടിയിറങ്ങാം കണ്ണീരോടെ ; മുത്തലാഖും കാശ്മീരും അയോധ്യയും തുണച്ചില്ല

 

സ്വന്തം ലേഖകൻ

ന്യൂഡൽഹി: ബി.ജെ.പിയ്ക്ക് ചുവടുകൾ പിഴയ്ക്കുന്നു. അടുത്ത ജനുവരിയിൽ അമിത് ഷായ്ക്ക് അധ്യക്ഷ സ്ഥാനത്ത് നിന്നും പടിയിറങ്ങേണ്ടി വരിക കണ്ണീരോടെയായിരിക്കും. ബി.ജെ.പി ഭരണത്തിന് മങ്ങലേൽപ്പിച്ചുകൊണ്ട് കാവി മാഞ്ഞ് രാജ്യത്ത് നീലയും പിങ്കുമൊക്കെ വീണ്ടും പടർന്ന് തുടങ്ങിയിട്ടുണ്ട്. ബിജെപിയെ വെറും 37 ശതമാനത്തിൽ താഴേയ്ക്ക് ഒതുക്കിയാണ് ജാർഖണ്ഡിലെ തെരഞ്ഞെടുപ്പ് ഫലവും തിങ്കളാഴ്ച്ച പുറത്തുവന്നത്. പ്രാദേശിക പാർട്ടികളും കോൺഗ്രസുമൊക്കെ ചേർന്ന് ഭരണം പിടിച്ചതോടെ അമിത ദേശീയതയും ദേശീയ വിഷയങ്ങളും ജനങ്ങൾ തള്ളിക്കളയുന്നത് ബിജെപിയും തിരിച്ചറിഞ്ഞ തുടങ്ങിയിട്ടുണ്ടെന്ന് തീർച്ച.

അമിത് ഷായും നരേന്ദ്ര മോഡിയും 2014ൽ പാർട്ടിയെ വിജയങ്ങളിലേക്ക് കൈപിടിച്ച് കയറ്റാൻ ആരംഭിച്ചത് രാജ്യത്തെ ഏഴ് സംസ്ഥാനങ്ങളിൽ നിന്നാണ്.2017 – 2018ൽ എഴിൽ നിന്ന് 21 സംസ്ഥാനങ്ങളെന്ന റെക്കോർഡ് നേട്ടവും ബിജെപി സ്വന്തമാക്കി. എന്നാൽ 2018 ഡിസംബർ ആയപ്പോൾ 17 സംസ്ഥാനങ്ങളിലേക്ക് ചുരുങ്ങിയ ബിജെപി, പിന്നീട് പതിയെ പതിയെ ഓരോ സംസ്ഥാനങ്ങളിലും ശക്തമായി തളരുകയും വീഴുകയും ചെയ്തു. ഒടുവിൽ 2019 അവസാനിക്കുമ്പോൾ ജാർഖണ്ഡും മഹാരാഷ്ട്രയും ബിജെപിയുടെ കൈകളിൽ നിന്നും ചോർന്നു പോയി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അമ്പരപ്പിക്കുന്ന നേട്ടങ്ങളിലേക്ക് നയിച്ച ബി.ജെ..പി അധ്യക്ഷൻ അമിത് ഷാ ഒടുവിൽ ്സ്ഥാനമൊഴിയുമ്പോൾ പാർട്ടി തകർന്നടിഞ്ഞ നിലയിൽ തന്നെയാണ്. ജാർഖണ്ഡിൽ 65 സീറ്റു നേടി ഭരണം പിടിക്കാനാണ് ബിജെപി തുനിഞ്ഞിറങ്ങിയത്. എന്നാൽ മഹാസഖ്യം അധികാരം കൊണ്ടുപോയി. മുത്തലാഖും അയോധ്യയും കാശ്മീരിനെ വിഭജിച്ചതും ഉൾപ്പടെയുള്ള വൈകാരിക വിഷയങ്ങൾ വോട്ടായി വീഴുമെന്ന് പ്രതീക്ഷയോടെ കാത്തിരുന്ന ബിജെപിയ്ക്കിത് കനത്ത തിരിച്ചടിയുമായി.

അയോധ്യയിലെ രാമക്ഷേത്രനിർമ്മാണമൊന്നും പട്ടിണിക്ക് പരിഹാരമാകില്ലെന്ന് ജനങ്ങൾക്കും തിരിച്ചറിവായതോടെ സുപ്രീം കോടതി വിധിക്കു ശേഷമുള്ള ആദ്യത്തെ നിയമസഭാ തെരഞ്ഞെടുപ്പിൽ രാമക്ഷേത്രം വെച്ച് വോട്ട് കൊയ്തിരുന്ന ബിജെപിക്ക് കനത്ത പ്രഹരവുമായി. അയോധ്യയിലെ ക്ഷേത്രത്തിനായി ജാർഖണ്ഡിലെ ജനങ്ങളോട് കല്ലും 11 രൂപയും ചോദിച്ച യുപി മുഖ്യമന്ത്രി യോഗിക്ക് അതേ കല്ലുകൊണ്ട് ഏറ് ലഭിച്ചതിന് തുല്ല്യമായി തെരഞ്ഞെടുപ്പ് ഫലം.

തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് ലോക്‌സഭയിലും രാജ്യസഭയിലും തിടുക്കപ്പെട്ട് ബിജെപി പൗരത്വ ഭേദഗതി ബില്ല് പാസാക്കിയെടുത്തതും പാരിരാത്രിയിൽ രാഷ്ട്രപതിയെ കൊണ്ട് ഒപ്പുവെപ്പിച്ച് നിയമമാക്കിയതും. എന്നാൽ ഗ്രാമങ്ങളിലെ പട്ടിണിയും തൊഴിലില്ലായ്മയും ആദിവാസി മേഖലകളോടുള്ള അവഗണനയും മുന്നോട്ട് വെച്ച് കോൺഗ്രസും ജാർഖണ്ഡ് മുക്തി മോർച്ചയും ആർജെഡിയും അടങ്ങിയ മഹാസഖ്യം ബിജെപിയുടെ കുതന്ത്രങ്ങളെ അട്ടിമറിച്ചു. തൊട്ട് മുമ്പ് നടന്ന തെരഞ്ഞെടുപ്പിൽ ഹരിയാനയിലും മഹാരാഷ്ട്രയിലും കാശ്മീരും മുത്തലാഖും ജനങ്ങളെ സ്വാധീനിച്ചില്ലെന്നത് ബിജെപി മറന്നു.

ബി.ജെ.പി അദ്ധ്യക്ഷനായി അമിത് ഷാ സ്ഥാനമേൽക്കുമ്പോൾ ഏഴ് സംസ്ഥാനങ്ങളിലായിരുന്നു ബിജെപി ഭരിച്ചിരുന്നത്. മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ് എന്നിവ പിടിച്ചാണ് ഷാ വരവറിയിച്ചത്. പിന്നാലെ മഹാരാഷ്ട്രയും ഹരിയാനയും നേടി. അടുത്ത ജനുവരിയിലോ ഫെബ്രുവരിയിലോ ഷാ സ്ഥാനമൊഴിയുമെന്നാണു റിപ്പോർട്ട്. അങ്ങനെയെങ്കിൽ 2017ൽ രാജ്യത്തിന്റെ 70 ശതമാനം ഭരിച്ച ബിജെപിക്ക് വെറും 37%ത്തിലേക്കു ചുരുങ്ങിയ കണക്കുകൾ വെച്ചായിരിക്കും അമിത് ഷായ്ക്ക് വിട പറയേണ്ടി വരിക