
ഷ്രെവ്പോർട്ട്: അമേരിക്കയിലെ ലൂസിയാനയിലുള്ള ഷ്രെവ്പോർട്ടില്‍ നടന്ന വെടിവയ്പ്പില്‍ ഒന്ന് മുതല്‍ 14 വയസ് വരെ പ്രായമുള്ള എട്ട് കുട്ടികള്‍ കൊല്ലപ്പെട്ടു.
ഒരു വീട്ടിലുണ്ടായ കുടുംബ പ്രശ്‌നമാണ് കൂട്ടക്കൊലയില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു.
പ്രാദേശിക സമയം പുലർച്ചെ അഞ്ച് മണിയോടെയാണ് ആക്രമണമുണ്ടായത്. തോക്കുധാരിയായ ഒരാള്‍ 10 പേർക്ക് നേരെ വെടിയുതിർത്ത ശേഷം മോഷ്ടിച്ച കാറില്‍ രക്ഷപ്പെടുകയായിരുന്നു. അക്രമിയെ പൊലീസ് പിന്തുടർന്ന് കൊലപ്പെടുത്തി. ഷാമർ എല്‍ക്കിൻസ് എന്നയാളാണ് വെടിയുതിർത്തതെന്ന് അധികൃതർ സ്ഥിരീകരിച്ചു.
കൊല്ലപ്പെട്ട കുട്ടികള്‍ പ്രതിയുമായി ബന്ധമുള്ളവരാണെന്ന് കരുതപ്പെടുന്നു. ഷ്രെവ്പോർട്ട് ചരിത്രത്തിലെ ഏറ്റവും ഭയാനകമായ സംഭവമാണിതെന്ന് മേയർ ടോം ആഴ്സനോ പറഞ്ഞു. വെസ്റ്റ് 79-ാം സ്ട്രീറ്റിലെ രണ്ട് വീടുകളിലും ഹാരിസണ്‍ സ്ട്രീറ്റിലെ മറ്റൊരു വീട്ടിലുമായാണ് ആക്രമണം നടന്നത്. പരിക്കേറ്റ ചിലരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. പ്രതി ഒറ്റയ്ക്കാണ് കൃത്യം ചെയ്തതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ലൂസിയാന ഗവർണർ ജെഫ് ലാൻഡ്രി, ഹൗസ് സ്പീക്കർ മൈക്ക് ജോണ്‍സണ്‍ തുടങ്ങിയ പ്രമുഖർ സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്തി. 2024 ജനുവരിക്ക് ശേഷം അമേരിക്കയില്‍ നടക്കുന്ന ഏറ്റവും മാരകമായ കൂട്ടവെടിവയ്പ്പാണിതെന്ന് ‘ഗണ്‍ വയലൻസ് ആർക്കൈവ്’ റിപ്പോർട്ട് ചെയ്യുന്നു.









