
ഇമിഗ്രേഷൻ പരിശോധനകള്‍ വളരെയേറെ കർശനമാക്കി അമേരിക്ക; എച്ച്-1ബി, എഫ്-1 വിസകളുള്ളവര്‍ വിദേശ യാത്ര ചെയ്യുമ്പോൾ ശ്രദ്ധിക്കണമെന്ന് നിര്‍ദേശം
ഗ്രീൻ കാർഡെന്നാല്‍ ഒരു വ്യക്തിക്ക് അനിശ്ചിത കാലം അമേരിക്കയില്‍ തങ്ങാനുള്ള അവകാശമല്ലെന്ന് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ്. അമേരിക്ക കഴിഞ്ഞ കുറേ ആഴ്ചകളായി ഇമിഗ്രേഷൻ പരിശോധനകള്‍ വളരെയേറെ കർശനമാക്കിയിട്ടുമുണ്ട്.
ഗ്രീൻ കാർഡോ, എച്ച്-1ബി വിസയോ, എഫ്-1 വിസയോ ഉള്ളവർ വിദേശത്ത് നിന്ന് തിരിച്ചെത്തുമ്ബോള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ഇമിഗ്രേഷൻ കേസുകള്‍ കൈകാര്യം ചെയ്യുന്ന അഭിഭാഷകരും മുന്നിറിയിപ്പ് നല്‍കി. ട്രംപ് ഭരണകൂടം ഇമിഗ്രേഷൻ നടപടികള്‍ കർശനമാക്കിയതോടെ യുഎസ് സിറ്റിസണ്‍ഷിഫ്ഫ് ആന്റ് ഇമിഗ്രേഷൻ സർവീസസ്, ഇമിഗ്രേഷൻ ആന്റ് കസ്റ്റംസ് എൻഫോഴ്സ്മെന്റ്, ഹോംലാന്റ് സെക്യൂരിറ്റി, കസ്റ്റംസ് ആന്റ് ബോർഡർ പ്രൊട്ടക്ഷൻ ഏജൻസികളെല്ലാം പരിശോധന ശക്തമാക്കിയിട്ടുണ്ട്. വിദേശത്ത് നിന്ന് അമേരിക്കയില്‍ എത്തുന്നവരെ ഈ ഏജൻസികളെല്ലാം നിരീക്ഷിക്കുകയും ആവശ്യമെങ്കില്‍ പല ഘട്ടങ്ങളിലുള്ള പരിശോധന നടത്തുകയും ചെയ്യുന്നുണ്ട്.
ലക്ഷക്കണക്കിന് ഇന്ത്യക്കാർ ഗ്രീൻ കാർഡുമായി അമേരിക്കയില്‍ താമസിക്കുകയോ എച്ച്-1ബി വിസയില്‍ ജോലി ചെയ്യുകയോ എഫ്-1 വിസയിലെത്തി പഠനം നടത്തുകയോ ചെയ്യുന്നുണ്ട്. വിദേശത്ത് പോയ ശേഷം അമേരിക്കയിലേക്ക് മടങ്ങിയെത്തുമ്ബോള്‍ ഇവരൊക്കെ കർശന പരിശോധനയ്ക്ക് വിധേയമായേക്കാം എന്നാണ് മുന്നറിയിപ്പ്. എന്നാല്‍ സാധുതയുള്ള വിസയുള്ളവരും സ്ഥിരതാമസാനുമതിയുള്ളവരും തങ്ങളുടെ താമസാനുമതിയുടെയോ ജോലി ചെയ്യാനുള്ള അനുമതിയുടെയോ കാര്യത്തില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും നിയമ വിദഗ്‌ധർ പറയുന്നു. കർശന പരിശോധന കൊണ്ട് ഉദ്യോഗസ്ഥർ ക്ഷമ പരീക്ഷിക്കുമെന്ന് മാത്രം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ട്രംപ് ഭരണകൂടം അധികാരമേറ്റ ശേഷം 43 രാജ്യങ്ങളില്‍ നിന്നുള്ളവർ അമേരിക്കയില്‍ പ്രവേശിക്കുന്നതിന് വിലക്കോ നിയന്ത്രണമോ ഏർപ്പെടുത്താനുള്ള പദ്ധതികള്‍ ആവിഷ്കരിച്ചിരുന്നു. ഇന്ത്യയുടെ അയല്‍രാജ്യങ്ങളായ പാകിസ്ഥാനും, അഫ്ഗാനിസ്ഥാനും, ഭൂട്ടാനും ഈ പട്ടികയിലുണ്ട്. എന്നാല്‍ ഇന്ത്യക്കാർക്ക് യാത്രാവിലക്കോ അമേരിക്കയില്‍ പ്രവേശിക്കുന്നതിന് പ്രവേശന വിലക്കോ ഏർപ്പെടുത്തിയിട്ടില്ല. എന്നാല്‍ പൊതുവെ പരിശോധനകള്‍ കൂടുതല്‍ ശക്തമാക്കിയതിന്റെ ഭാഗമായി നീണ്ട് ചോദ്യം ചെയ്യലുകള്‍ക്കോ അധിക പരിശോധനകള്‍ക്കോ വിധേയരാകേണ്ടി വന്നേക്കും.
പരിശോധനകള്‍ കർശനമായതോടെ വിസ സ്റ്റാമ്ബിങ് മന്ദഗതിയിലാണ്. അമേരിക്കയില്‍ തിരിച്ചെത്തുമ്ബോള്‍ വിമാനത്താവളങ്ങളില്‍ നിന്ന് കസ്റ്റഡിയിലെടുക്കപ്പെടുന്നവരുടെ എണ്ണത്തിലും വർദ്ധനവ് വന്നിട്ടുണ്ട്. എൻട്രി പോസ്റ്റുകള്‍ക്ക് പുറമെ ലോകമെമ്ബാടുമുള്ള എംബസികളിലും കോണ്‍സുലേറ്റുകളിലും വിസ സ്റ്റാമ്ബിങ് മന്ദഗതിയിലായിട്ടുമുണ്ട്. അപേക്ഷയുടെയും പരിശോധനകളുടെയും ഓരോ ഘട്ടത്തിലും അധിക നടപടികള്‍ കൂടി വരുന്ന സാഹചര്യത്തിലാണ് ഈ കാലതാമസം. അതുകൊണ്ടുതന്നെ ഓരോ നടപടികള്‍ക്കും വേണ്ടിയിരുന്ന സമയക്രമവും ഇപ്പോള്‍ ദീർഘിച്ചിട്ടുണ്ട്.