ലോക്കല്‍ സെക്രട്ടറിയുടെ എസ്ഡിപിഐ ബന്ധം; അന്തര്‍ധാര സജീവം; ആലപ്പുഴ സിപിഎമ്മില്‍ വന്‍ പൊട്ടിത്തെറി; 38 അംഗങ്ങള്‍ രാജി വെച്ചു

ലോക്കല്‍ സെക്രട്ടറിയുടെ എസ്ഡിപിഐ ബന്ധം; അന്തര്‍ധാര സജീവം; ആലപ്പുഴ സിപിഎമ്മില്‍ വന്‍ പൊട്ടിത്തെറി; 38 അംഗങ്ങള്‍ രാജി വെച്ചു

സ്വന്തം ലേഖകൻ

ആലപ്പുഴ: ആലപ്പുഴ സിപിഎമ്മില്‍ 38 പാര്‍ട്ടി അംഗങ്ങള്‍ രാജി വെച്ചു. ലോക്കല്‍ സെക്രട്ടറിയുടെ എസ്ഡിപിഐ ബന്ധം ചൂണ്ടിക്കാട്ടിയാണ് കൂട്ടരാജി. ചെറിയനാട് സൗത്ത് ലോക്കല്‍ കമ്മിറ്റിയിലെ അംഗങ്ങളാണ് രാജി വെച്ചത്. പാര്‍ട്ടി വിട്ടവരില്‍ നാല് ബ്രാഞ്ച് സെക്രട്ടറിമാരും ഉള്‍പ്പെടും.

ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ഷീദ് മുഹമ്മദിനെതിരെയാണ് പാര്‍ട്ടി അംഗങ്ങള്‍ പരാതി ഉന്നയിക്കുന്നത്. ലോക്കല്‍ സെക്രട്ടറിയുടെ ബിസിനസ് പങ്കാളി എസ്.ഡി.പി.ഐ. നേതാവാണെന്നാണ് രാജിവെച്ചവരുടെ ആക്ഷേപം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചെങ്ങന്നൂര്‍ ഏരിയാ കമ്മിറ്റിക്ക് കീഴിലാണ് ചെറിയനാട് സൗത്ത് ലോക്കല്‍ കമ്മിറ്റി. ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയുടെ ബിസിനസ് പങ്കാളി എസ്.ഡി.പിഐ. നേതാവാണ് എന്നതിന് പുറമേ, ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയുടെ സ്വന്തം വാര്‍ഡില്‍ പോലും എസ്.ഡി.പി.ഐയാണ് വിജയിച്ചതെന്ന ആരോപണവും രാജിവെച്ചവര്‍ ഉന്നയിക്കുന്നു. ഇത് അന്തര്‍ധാരയുടെ ഭാഗമാണെന്നാണെന്നും ഇവര്‍ ആരോപിച്ചു.

സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത വര്‍ഗീയ വിരുദ്ധ സദസ്സുകളൊന്നും എല്‍.സി. സെക്രട്ടറി നടത്തിയില്ല. ഇത് പാര്‍ട്ടി പരിശോധിക്കണമെന്ന് നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. ഇതില്‍ നടപടിയുണ്ടാവാത്ത പശ്ചാത്തലത്തില്‍ കൂടിയാണ് രാജിയെന്ന് നേതൃത്വത്തിന് നല്‍കിയ കത്തില്‍ വ്യക്തമാക്കുന്നു. ഷീദ് മുഹമ്മദിനെതിരെ നടപടിയുണ്ടായില്ലെങ്കില്‍ പാര്‍ട്ടിയില്‍ തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്ന് കത്തില്‍ പറയുന്നു. ജില്ലാ സെക്രട്ടറി ആര്‍. നാസറിനും നേരിട്ട് രാജിക്കത്ത് കൈമാറി.

ലോക്കല്‍ സെക്രട്ടറിയുടെ എസ്.ഡി.പി.ഐ. ബന്ധത്തെക്കുറിച്ച്‌ നേരത്തേ തന്നെ പരാതി നല്‍കിയിരുന്നു. അന്നൊന്നും നടപടിയുണ്ടായില്ല. ഈ നിലയില്‍ പാര്‍ട്ടിയില്‍ തുടരാന്‍ കഴിയില്ല. എസ്.ഡി.പി.ഐക്ക് കുടപിടിക്കുന്ന ലോക്കല്‍ കമ്മിറ്റി സെക്രട്ടറിക്ക് കീഴില്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കില്ല. ഉടന്‍ നടപടി, അല്ലെങ്കില്‍ പാര്‍ട്ടിയില്‍ നിന്ന് തങ്ങളുടെ രാജി സ്വീകരിക്കണം എന്നാണ് കത്ത് നല്‍കിയവരുടെ ആവശ്യം. വര്‍ഗ ബഹുജന സംഘടനകള്‍ ഉള്‍പ്പെടെയുള്ളവയിലെ നേതാക്കളടക്കമാണ് രാജി നല്‍കിയിരിക്കുന്നത്.