അലനും താഹയും സിപിഎം അംഗങ്ങൾതന്നെ : മുഖ്യമന്ത്രിയുടെ നിലപാടിനെ തള്ളി ജില്ലാ സെക്രട്ടറി പി മോഹനൻ

അലനും താഹയും സിപിഎം അംഗങ്ങൾതന്നെ : മുഖ്യമന്ത്രിയുടെ നിലപാടിനെ തള്ളി ജില്ലാ സെക്രട്ടറി പി മോഹനൻ

സ്വന്തം ലേഖകൻ

കോഴിക്കോട്: പന്തീരങ്കാവിൽ മാവോയിസ്റ്റ് കേസിൽ യു.എ.പി.എ ചുമത്തപ്പെട്ട അലനും താഹയും കുഞ്ഞാടുകളല്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടിനെ തള്ളി സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനൻ രംഗത്ത്. ഇവർക്കെതിരേ യു.എ.പി.എ കേസ് ചുമത്തിയത് അംഗീകരിക്കാൻ കഴിയില്ല. വിദ്യാർഥികളുടെ ഭാഗം കേൾക്കാൻ ഇതുവരെ തയാറായിട്ടില്ല. അത് കഴിഞ്ഞാൽ മാത്രമേ അലനും താഹയും ഏതെങ്കിലും തരത്തിലുള്ള ബന്ധത്തിൽ പെട്ടുപോയിട്ടുണ്ടോ എന്ന് പറയാൻ കഴിയുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. ഇരുവർക്കുമെതിരേ പാർട്ടി ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. നടപടിയെടുക്കാത്ത കാലത്തോളം അവർ പാർട്ടി അംഗങ്ങൾ തന്നെയാണെന്നും അദ്ദേഹം കോഴിക്കോട് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

വിദ്യാർഥികൾക്ക് മാവോയിസ്റ്റ് ബന്ധമുണ്ടായിരുന്നു എന്ന തരത്തിൽ പി.ജയരാജൻ നടത്തിയ പ്രസ്താവനയെ കുറിച്ച് ചോദിച്ചപ്പോൾ അത് തന്റെ ശ്രദ്ധയിൽ പെട്ടിട്ടില്ലെന്നും അദ്ദേഹത്തിനോട് തന്നെ ചോദിക്കണമെന്നും പി.മോഹനൻ പറഞ്ഞത്. യു.എ.പി.എ കേസ് ചുമത്തുമ്പോൾ അതിൽ എൻ.ഐ.എയ്ക്ക് ഇടപെടാനുള്ള പുതിയ നിയമ ഭേദഗതിയെ പാർലമെന്റിൽ പിന്തുണച്ചവരാണ് കോൺഗ്രസുകാർ. ആ പാർട്ടിയിൽ നിന്നുള്ള പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അവിടെ പോയത് നിയമം പാസാക്കിയതിന് പിന്തുണ കൊടുത്തതിന്റെ പാപക്കറ കളയാനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അലനെയും താഹയേയും പിന്തുണച്ച് കൊണ്ട് സി.പി.എം ജില്ലാ കമ്മിറ്റി രംഗത്തെത്തിയതോടെ മുഖ്യമന്ത്രി ഈ വിഷയത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ സ്വീകരിച്ച നിലപാട് അസ്ഥാനത്താവുകയും ചെയ്തു.

വിഷയത്തിൽ ഭാഗം ഭാഗമായുള്ള നിലപാട് പറയാനാവില്ലെന്നും അന്വേഷണം പൂർത്തിയാക്കിയാലേ ഇക്കാര്യത്തിൽ പാർട്ടിക്ക് തീരുമാനമെടുക്കാൻ കഴിയുകയുള്ളൂവെന്നും പി.മോഹനൻ പറഞ്ഞു. പാർട്ടിക്ക് നടപടി സ്വീകരിക്കണമെങ്കിൽ പാർട്ടിയുടേതായ നടപടി ക്രമങ്ങൾ പൂർത്തിയാക്കേണ്ടതുണ്ട്, അത് കഴിയുമ്പോൾ വ്യക്തമാക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.