
തൃശൂർ: വെടിക്കെട്ട് പുരയിലുണ്ടായ ഉഗ്രസ്‌ഫോടനത്തിന്റെയും 13 പേർ മരിച്ച ദുരന്തത്തിന്റെയും പശ്ചാത്തലത്തില്‍, വർഷങ്ങള്‍ക്ക് മുൻപ് സമാനമായ മറ്റൊരു അപകടത്തിന് സാക്ഷ്യം വഹിച്ച ഭയപ്പെടുത്തുന്ന ഓർമ്മകള്‍ പങ്കുവച്ച് നടി ലക്ഷ്മി പ്രിയ.
2011ല്‍ പൂമലയിലുണ്ടായ വെടിക്കെട്ട് അപകടത്തിന്റെ ഓർമ്മകളാണ് താരം തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവച്ചത്. 2010ലാണ് ലക്ഷ്മി പ്രിയയും കുടുംബവും തൃശൂർ മുളങ്കുന്നത്തുകാവില്‍ വീട് വാങ്ങുന്നത്. തൊട്ടടുത്ത വർഷം ജൂലായ് 17ന് പൂമലയിലുണ്ടായ വെടിക്കെട്ട് അപകടം തന്റെ ജീവിതത്തിലെ മറക്കാനാവാത്ത ഞെട്ടലാണെന്ന് താരം പറയുന്നു.
ലക്ഷ്മിപ്രിയയുടെ സോഷ്യല്‍ മീഡിയ പോസ്റ്റ്
‘2010 ല്‍ ആണ് ഞങ്ങള്‍ തൃശൂർ മുളങ്കുന്നത്ത് കാവില്‍ വീട് വാങ്ങുന്നത്. 2011 ജൂലായ്17 ന് ഇതേ പോലെ ഒരു അപകടത്തിന് ഞങ്ങള്‍ സാക്ഷ്യം വഹിച്ചിട്ടുണ്ട്. വീട്ടില്‍ നിന്നും നോക്കിയാല്‍ മൂന്നോ നാലോ കിലോമീറ്റർ ദൂരെയുള്ള മനോഹരമായ പൂമല ഞങ്ങള്‍ക്ക് കാണാം. സായാഹ്നങ്ങളില്‍ ആ ഭംഗി ആസ്വദിച്ചു ബാല്‍ക്കണിയില്‍ ഇരുന്ന് ചായ കുടിയ്ക്കുമായിരുന്നു. ആ ദിവസം രാവിലെ ജയേഷേട്ടൻ ഓഫീസില്‍ പോയിട്ടില്ല. ഞാൻ ഷൂട്ടിങ് കഴിഞ്ഞു വന്ന് മുകളിലെ മുറിയില്‍ വസ്ത്രങ്ങള്‍ ഒതുക്കി വയ്ക്കുന്ന തിരക്കിലും. ഞങ്ങളുടെ ഹൗസിങ് കോളനിയില്‍ രാവിലെയുള്ള തിരക്കുകള്‍ കഴിഞ്ഞ നിശബ്ദത.അയല്‍ വീടുകളില്‍ പുരുഷൻമാർ എല്ലാം ജോലിയ്ക്ക് പോയിക്കഴിഞ്ഞു. സ്‌ഫോടനത്തിന് മുൻപുള്ള നിശബ്ദത എന്ന് ശരിക്കും കേട്ടിട്ടേ ഉള്ളൂ. അല്പ്പം കഴിഞ്ഞപ്പോള്‍ അത് അക്ഷരാർത്ഥത്തില്‍ അനുഭവിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കാലത്ത് ഒരു പത്തരയോടെ അതി ഭീകരമായ ഒരു പൊട്ടിത്തെറി. അത് കേട്ട് ഞാൻ അലറി. ഈ ശബ്ദവും എന്റെ അലർച്ചയും കേട്ട് ജയേഷേട്ടൻ ഒറ്റ ഓട്ടത്തിന് മുകള്‍ നിലയില്‍ എത്തി. ഞങ്ങള്‍ കരുതിയത് വീട്ടിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു എന്നാണ്. സമനില വീണ്ടെടുക്കുന്നതിനിടയില്‍ തുടരെ ഉഗ്രസ്‌ഫോടനങ്ങള്‍. ആ കോളനിയിലെ മുഴുവൻ വീടുകളിലെയും സ്ത്രീകളും, എന്നെയും പിടിച്ചു വലിച്ച് ചേട്ടനും പുറത്തേക്ക് ഓടി. എല്ലാവരും അത് അവരവരുടെ വീടുകളില്‍ ഗ്യാസ് സിലിണ്ടർ പോലെ എന്തോ ഒന്ന് പൊട്ടിത്തെറിച്ചു എന്നാണ് കരുതിയത്. ഞങ്ങള്‍ക്ക് ആർക്കും ഒന്നും മനസിലായില്ല.
എല്ലാ വീടുകളുടെയും ജനല്‍ ചില്ലുകള്‍ പൊട്ടിത്തെറിച്ചു. കുറ്റിയിട്ടിരുന്ന കതകുകള്‍ കൊളുത്ത് തെറിച്ചു പോയി..ഞങ്ങള്‍ കാര്യം മനസിലാകാതെ റോഡില്‍ പരസ്പരം വരുന്ന ദുരന്തത്തെ ഏല്‍ക്കാൻ കൈ കോർത്തു നിന്നു. തുടർച്ചയായി സ്‌ഫോടനം. തൊട്ടടുത്ത് എന്നപോലെ… എന്നാല്‍ പ്രകമ്പനവും ശബ്ദവും മാത്രമേ ഞങ്ങള്‍ അനുഭവിക്കുന്നുള്ളൂ എന്ന തിരിച്ചറിവില്‍ മനസാന്നിധ്യം വീണ്ടെടുത്ത ചേട്ടൻ വീട്ടിലേക്ക് ഓടി. ന്യൂസ് വച്ചു. ഞങ്ങള്‍ മനോഹാരിത അനുഭവിയ്ക്കുന്ന പൂമലയില്‍ വെടിക്കെട്ട് സാമഗ്രികള്‍ സൂക്ഷിച്ചു വച്ച കെട്ടിടം പൊട്ടിത്തെറിച്ചു എന്നും നിരവധി ജീവൻ പൊലിഞ്ഞു എന്നും രക്ഷാപ്രവർത്തനം തുടങ്ങി എന്നും വാർത്ത.
ബാല്‍ക്കണിയിലേക്ക് ഓടി. ദൂരെ കാണാം ന്യൂസ് ചാനലുകളുടെ ഓബി വാനും, നിര നിരയായി ആംബുലൻസുകളും തീയും പുകയും നിറഞ്ഞ പൂമലയും. തൊട്ട് മുൻപ് വരെ ചിരിച്ചു കളിച്ചിരുന്ന മനുഷ്യരെ ചിന്നി ചിതറിയ രൂപത്തില്‍ പെറുക്കി കൂട്ടി ആംബുലൻസില്‍ കയറ്റുന്നു. തുടർ സ്‌ഫോടനം രക്ഷാ പ്രവർത്തനം ദുസ്സഹമാക്കുന്നു, തീയണയ്ക്കാൻ പാടു പെടുന്ന ഫയർ ഫോഴ്സ്…നാല് കിലോമീറ്റർ അകലെ ഇതായിരുന്നു എങ്കില്‍ സംഭവ സ്ഥലം എങ്ങനെ ആയിരിക്കും എന്ന് ഊഹിച്ചു കൊള്ളുക.
ഇന്നും ഞങ്ങളുടെ വീടന് അരികെ ആണ് ഈ അപകടം ഉണ്ടായിരിക്കുന്നത്. മുണ്ടത്തിക്കോട്. ഇപ്പോള്‍ അവിടെ താമസമില്ലാത്തതിനാല്‍ സാക്ഷ്യം വഹിക്കേണ്ടി വന്നില്ല, ദൈവത്തിനു സ്തുതി. ഓരോ വെടിക്കെട്ട് അപകടവും എന്നെ ആ ദിവസത്തേക്ക് കൊണ്ടു പോകും. പിന്നീടൊരിക്കലും പൂമലയുടെ ഭംഗി ആസ്വദിക്കാൻ എനിക്ക് കഴിഞ്ഞിട്ടില്ല. കാണുന്നതേ പേടിയാണ്. ഗുരുദേവൻ പറഞ്ഞതേ എനിക്കും ഓർമ്മിപ്പിക്കുവാനുള്ളൂ, ‘കരിയും കരിമരുന്നും വേണ്ട ‘! ആ പണം ജീവ കാരുണ്യ പ്രവർത്തനങ്ങള്‍ക്ക് ഉപയോഗിക്കുവാൻ കഴിഞ്ഞിരുന്നുവെങ്കില്‍… വിട്ടുപിരിഞ്ഞു പോയവർക്ക് സദ്ഗതി നേരുന്നു. വിഷ്ണു പാദത്തില്‍ അഭയം ആവട്ടെ.പരിക്കേറ്റവർ പെട്ടന്ന് സുഖം പ്രാപിക്കട്ടെ. ഷോക്കില്‍ നിന്നും മുക്തരാവാൻ സാക്ഷികള്‍ക്ക് കഴിയട്ടെ’. ലക്ഷ്‌മി പ്രിയ കുറിച്ചു.








