ഭർത്താവിന്റെ മരണവിവരംം അറിയിക്കാതെ വീട്ടിലേയ്ക്ക് മടക്കി അയച്ച ഭാര്യ വാഹനാപകടത്തിൽ മരിച്ചു

ഭർത്താവിന്റെ മരണവിവരംം അറിയിക്കാതെ വീട്ടിലേയ്ക്ക് മടക്കി അയച്ച ഭാര്യ വാഹനാപകടത്തിൽ മരിച്ചു

സ്വന്തം ലേഖകൻ
കോഴിക്കോട്: ഭർത്താവിന്റെ മരണ വിവരം അറിയാത്തെ ഭാര്യയെ വീട്ടിലേയ്ക്കു മടക്കി അയക്കാനുള്ള ബന്ധുക്കളുടെ തീരുമാനം പാളി. ഭർത്താവിനൊപ്പം ഭാര്യയും മടങ്ങി. ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിലെത്തിച്ച ഗൃഹനാഥന്റെ മരണ വിവരം ഭാര്യയെ അറിയിക്കാതെ വീട്ടിലേയ്ക്ക് മടക്കിയപ്പോഴാണ് അപകടത്തിൽ ഭാര്യയും മരിച്ചത്. മകനും ബന്ധുവിനും അപകടത്തിൽ പരിക്കേറ്റു. കണിയാമ്പറ്റ വൈത്തല പറമ്പിൽ മുസ്താഖ് അഹമ്മദ് (53), ഭാര്യ മൈമൂന (42) എന്നിവരാണ് മരിച്ചത്. പരിക്കേറ്റ മകൻ അൻസാറിനെ (19) കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലും ബന്ധു ജംഷീറിനെ (24) കോഴിക്കോട് മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു.
മുസതാഖ് അഹമ്മദിന് രാത്രി നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് കൽപ്പറ്റ ഗവ. ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. മുഷ്താഖ് മരണപ്പെട്ടത് ഭാര്യയെയും മകനെയും അറിയിക്കാതെ ബന്ധുക്കൾ ഇവരെ വീട്ടിലേക്ക് പറഞ്ഞുവിട്ടു.ഇവരെ വീട്ടിലെത്തിക്കാനാണ് ജംഷീർ കാർ എടുത്തത്. ഇന്ധനം കുറവായതിനാൽ കൈനാട്ടിയിൽ നിന്നും വെള്ളാരംകുന്ന് പെട്രോൾ പമ്പിലേക്ക് പോകും വഴി കൽപ്പറ്റ മലബാർ ഗോൾഡിന് സമീപം രാത്രി 11 മണിയോടെയായിരുന്നു അപകടം. ഇവർ സഞ്ചരിച്ച കാർ ടോറസ് ടിപ്പറുമായി കൂട്ടിയിടിക്കുകയായിരുന്നു.
കണിയാമ്പറ്റയിൽ നിന്നും കൽപ്പറ്റയിലേക്ക് വരികയായിരുന്ന കാറും കൈനാട്ടി ഭാഗത്തേക്ക് പോവുകയായിരുന്ന ടോറസ് ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്. കൂലിപ്പണിക്കാരനായ മുഷ്താക്ക് മൈസൂർ സ്വദേശിയാണ്. വിവാഹ ശേഷം കണിയാമ്പറ്റയിലാണ് സ്ഥിരതാമസം.