
തൃശൂര്‍ മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തിന്റെ പശ്ചത്താലത്തിൽ പെരുന്നാളിന് വെടിക്കെട്ട് ഉപേക്ഷിച്ച് പ്രശസ്തമായ കടമറ്റം പള്ളി. വെടിക്കെട്ട് ഉപേക്ഷിക്കാനുള്ള മലങ്കര സഭാധ്യക്ഷന്‍റെ ആഹ്വാനം ഏറ്റെടുത്തുകൊണ്ടാണ് കടമറ്റം പള്ളിയിലെ പെരുന്നാള്‍ ആഘോഷത്തിന്‍റെ ഭാഗമായുള്ള വെടിക്കെട്ട് ഉപേക്ഷിച്ചത്. വെടിക്കെട്ടിന് പകരം സ്നേഹഭവനം നിര്‍മിച്ച് നൽകുമെന്നും ഇടവക അധികൃതര്‍ അറിയിച്ചു. മെയ് ആറ്, ഏഴ് തീയതികളിലാണ് കടമറ്റം പള്ളിയിലെ പ്രധാന പെരുന്നാള്‍. നേരത്തെ പുതുപ്പള്ളി, ചന്ദനപ്പള്ളി എന്നീ പള്ളികളിലും വെടിക്കെട്ട് ഉപേക്ഷിച്ചിരുന്നു. ഇതിനുപിന്നാലെയാണ് കടമറ്റം പള്ളിയും മാതൃകാപരമായ തീരുമാനമെടുത്തിരിക്കുന്നത്.
ഇക്കഴിഞ്ഞ 22ആം തീയതിയാണ് തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം ഉണ്ടായത്. അപകടത്തിൽ ഇതുവരെ 17 പേർക്കാണ് ജീവൻ നഷ്ടമായത്. കൂടാതെ അപകടസ്ഥലത്തു നിന്നും കണ്ടെത്തിയ മൃതദേഹ ഭാഗങ്ങളുടെ ഡിഎൻഎ പരിശോധന ഉൾപ്പടെ നടത്തി ആളുകളെ തിരിച്ചറിയാനുള്ള നപടിക്രമങ്ങൾ പുരോഗമിക്കുകയാണ്.






