Spread the love

സ്വന്തം ലേഖിക

video
play-sharp-fill

തിരുവനന്തപുരം: ആനയറയിൽ ആട്ടോ ഡ്രൈവർ വിപിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികൾ തുമ്പ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങാനെത്തിയത് യാതൊരു കൂസലുമില്ലാതെയാണ്.

എന്താണ് സംഭവമെന്ന് അന്വേഷിച്ച പൊലീസുകാരനോട് ‘ പേട്ടയിലെ കൊലപാതകത്തിൽ നിങ്ങൾ അന്വേഷിക്കുന്ന പ്രതികൾ ഞങ്ങളാണെന്നും കീഴടങ്ങാനെത്തിയതാണെന്നു’മാണ് പ്രതികളിലൊരാളായ അനുലാൽ നൽകി മറുപടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രതികളുടെ മറുപടികേട്ട് ഓഫീസിനകത്തുണ്ടായിരുന്ന എസ്.ഐ ശ്രീകുമാർ ആദ്യമൊന്ന് അന്താളിച്ചെങ്കിലും വിവരം പേട്ട സി.ഐ ബിനുവിനെയും സിറ്റി പൊലീസ് കമ്മീഷണറെയും അറിയിക്കുകയായിരുന്നു. അനുലാൽ, ജയദേവൻ, ബിനീഷ്, റിജു, ശിവപ്രസാദ്, റസീം ഖാൻ എന്നിവരാണ് കീഴടങ്ങിയത്. ഇവരെ ചോദ്യം ചെയ്തുവരികയാണ്. അഭിഭാഷകനൊപ്പമാണ് പ്രതികൾ സ്റ്റേഷനിലെത്തിയത്. സംഭവത്തിനു പിന്നിൽ ഗുണ്ടാ കുടിപ്പകയെന്ന് പൊലീസ് അറിയിച്ചു.

2014ൽ കാരാളി അനൂപിനെ കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയാണ് വിപിൻ. നിരവധി ക്രിമിനൽ കേസുകളിലും പ്രതിയാണ്. കഴിഞ്ഞ ആഗസ്റ്റിൽ ഈഞ്ചയ്ക്കലിലെ സ്വകാര്യ ബാറിൽ വച്ച് കൊലപാതക സംഘവും വിപിനും തമ്മിൽ ഏറ്റുമുട്ടിയിരുന്നു.

ഇതേ തുടർന്ന് വഞ്ചിയൂർ പൊലീസ് വിപിനെ അറസ്റ്റ് ചെയ്തു. റിമാൻഡിലായിരുന്ന വിപിൻ രണ്ടാഴ്ച മുമ്പാണ് ജാമ്യത്തിലിറങ്ങിയത്. ഈ സംഭവത്തിലെ വൈരാഗ്യമാണെന്ന് കൊലപാതകത്തിന് കാരണമായതെന്ന് പൊലീസ് പറഞ്ഞു.

ഉദ്ദേശിച്ചത് കൈയും കാലും വെട്ടിയെടുക്കാൻ

വിപിനെ കൊലപ്പെടുത്തണമെന്ന ഉദ്ദേശം തങ്ങൾക്കുണ്ടായിരുന്നില്ലെന്നും കാലും കൈയും വെട്ടിയെടുത്ത് ഉപേക്ഷിക്കുക എന്നതായിരുന്നു പദ്ധതിയെന്നും ഇവർ പൊലീസിനോട് പറഞ്ഞു.

അതിനാലാണ് സ്വകാര്യ ആശുപത്രിക്ക് സമീപം പാതിജീവനോടെ റോഡിൽ ഉപേക്ഷിച്ച് കടന്നുകളഞ്ഞത്. എന്നാൽ മൃഗീയമായ വെട്ടേറ്റ വിപിൻ വഴിയാത്രക്കാരുടെ ശ്രദ്ധയിൽപ്പെടാൻ താമസിച്ചതും അമിതമായി രക്തം നഷ്ടപ്പെട്ടതുമാണ് മരണത്തിന് ഇടയാക്കിയത്.

മൃഗീയമായ 53 വെട്ടുകൾ

53 വെട്ടുകളാണ് വിപിന്റെ ശരീരത്തുണ്ടായിരുന്നതെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിലുള്ളത്. വെട്ടേറ്റ് വലതുകാൽ വേർപ്പെട്ടും വലതു കൈയും ഇടതുപാദവും തുങ്ങിയ നിലയിലുമായിരുന്നു. ഗുരുതരാവസ്ഥയിലായ വിപിനെ പൊലീസ് എത്തിയാണ് ആംബുലൻസിൽ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്.

ചാക്ക മുരുകന്റെ കൊട്ടേഷൻ സംഘമാണ് തന്നെ ആക്രമിച്ചതെന്നും വൈശാഖും ഒപ്പമുണ്ടായിരുന്നെന്നും ബാക്കിയുള്ളവരെ കണ്ടാൽ അറിയാമെന്നും ചാക്ക മുരുകന്റെ നേതൃത്വത്തിലുള്ള സംഘമാണ് തന്നെ ആക്രമിച്ചതെന്ന വിപിൻ മൊഴി നൽകിയിരുന്നു.