play-sharp-fill
സർക്കാരിന്റെ നിസഹകരണത്തിൽ മനംമടുത്ത് പ്രളയ ദുരിതാശ്വാസ അദാലത്ത് അധ്യക്ഷൻ രാജിവെച്ചു

സർക്കാരിന്റെ നിസഹകരണത്തിൽ മനംമടുത്ത് പ്രളയ ദുരിതാശ്വാസ അദാലത്ത് അധ്യക്ഷൻ രാജിവെച്ചു

 

സ്വന്തം ലേഖിക

കൊച്ചി: പ്രളയ പരാതികൾ ഇപ്പോഴും കുന്നുകൂടി എത്തുന്നതിന് ഇടയിൽ സ്ഥിരം ലോക് അദാലത്ത് എറണാകുളം ഓഫീസ് അധ്യക്ഷൻ രാജിവെച്ചു.സർക്കാരിന്റെ നിസഹകരണത്തിൽ മനംമടുത്താണ് രാജി എന്നാണ് സൂചന.


പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കാൻ ആറ് മാസമെങ്കിലും സമയമെടുക്കും. ഇതോടെ പ്രളയ പരാതികളിൽ പരിഹാരം കണ്ടെത്തുന്നത് വീണ്ടും വൈകുമെന്ന ആശങ്കയാണ് ഉടലെടുത്തിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാലാവധി തീരാൻ ഇനിയും രണ്ട് വർഷം ബാക്കിയിരിക്കെയാണ് സ്ഥിരം ലോക് അദാലത്ത് എറണാകുളം ഓഫീസ് അധ്യക്ഷൻ എസ് ജഗദീഷ് ആണ് രാജിവെച്ചത്. വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് കേരള സ്റ്റേറ്റ് ലീഗൽ സർവീസ് സൊസൈറ്റിക്ക് രാജികത്ത് നൽകിയിരിക്കുന്നത്.

കലൂരിലെ കോടതി സമുച്ചയത്തിൽ പ്രവർത്തിക്കുന്ന സ്ഥിരം ലോക അദാലത്തിൽ പ്രളയ ദുരിതാശ്വാസവുമായി ബന്ധപ്പെട്ട് അമ്പതിനായിരത്തോളം പരാതികളാണ് ഇതുവരെ ലഭിച്ചത്.

ഹൈക്കോടതി നിർദേശപ്രകാരമായിരുന്നു പ്രളയ ദുരിതാശ്വാസ വിതരണവുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കാൻ സംസ്ഥാനത്ത് മൂന്ന് സ്ഥിരം ലോക് അദാലത്തുകൾ രൂപീകരിച്ചത്.

ഏറ്റവും കൂടുതൽ പരാതികൾ ലഭിച്ചത് മധ്യകേരളത്തിലെ 5 ജില്ലകൾക്കായി എറണാകുളം ആസ്ഥാനമായി രൂപീകരിച്ച അദാലത്തിലാണ്. എന്നാൽ നൂറു ചതുരശ്രയടി ഒറ്റമുറിയിലാണ് അദാലത്തിന്റെ കലൂരിലെ ഓഫീസ് പ്രവർത്തിക്കുന്നത്.

പരാതികൾ പെരുകിയിട്ടും ഇത് ഫയൽ ചെയ്യാനുള്ള ഉദ്യോഗസ്ഥരുടെ കുറവ് പരിഹരിക്കാൻ സർക്കാരോ അധികൃതരോ തയ്യാറാകാത്തതിൽ പ്രതിഷേധിച്ചാണ് അധ്യക്ഷന്റെ രാജി. പരിമിതികൾ പരിഹരിക്കണം എന്ന് പലവട്ടം അധ്യക്ഷൻ കെൽസയോട് ആവശ്യപ്പെട്ടിരുന്നു.

Tags :