മണ്ഡലകാലം ആരംഭിക്കാൻ ദിവസങ്ങൾ ബാക്കി നിൽക്കേ അടിസ്ഥാന സൗകര്യങ്ങൾ പോലും ഒരുക്കാതെ തിരുവിതാംകൂർ ദേവസ്വം ബോർഡ്

മണ്ഡലകാലം ആരംഭിക്കാൻ ദിവസങ്ങൾ ബാക്കി നിൽക്കേ അടിസ്ഥാന സൗകര്യങ്ങൾ പോലും ഒരുക്കാതെ തിരുവിതാംകൂർ ദേവസ്വം ബോർഡ്

 

പത്തനംതിട്ട : ശബരിമലയിൽ നട തുറക്കുന്നതിന് കേവലം പത്തുനാൾ മാത്രം ശേഷിക്കവേ ഭക്തർക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങൾ പോലും പൂർത്തിയാക്കാനാവതെ തിരുവിതാംകൂർ ദേവസ്വം ബോർഡ്. വ്യാപാരികൾ ലേല നടപടികളിൽ സഹകരിക്കാത്തതാണ് പ്രധാന കാരണം. മണ്ഡലകാലം ആരംഭിച്ചാൽ തീർത്ഥാടകർക്ക് ആഹാരം പോലും മുടങ്ങുമെന്ന രീതിയിലാണ് കാര്യങ്ങൾ. സന്നിധാനത്ത് പ്രവർത്തിക്കുന്ന പത്തോളം ഹോട്ടലുകളിൽ കേവലം രണ്ടെണ്ണം മാത്രമാണ് ഇതുവരെ ലേലംകൊണ്ടിട്ടുള്ളത്. തീർത്ഥാടകർക്കായി ദേവസ്വം ബോർഡ് അന്നദാനം നടത്തുന്നുണ്ടെങ്കിലും ദിനം പ്രതി എത്തുന്ന രണ്ട് ലക്ഷത്തോളം തീർത്ഥാടകരിൽ കാൽഭാഗത്തിന് മാത്രമാണ് ഇവിടെ നിന്നും ആഹാരം നൽകാനാവുന്നത്. ബാക്കിയുള്ളവർ ഹോട്ടലുകളെയാണ് ആഹാരത്തിനായി ആശ്രയിക്കുന്നത്.

നിലയ്ക്കലിലെ പാർക്കിംഗ്, വെടിവഴിപാട് തുടങ്ങിയവയിലും. ലേലം കൊള്ളാൻ ആരുമെത്താത്ത സ്ഥിതിയാണ് നിലവിലുള്ളത്. സന്നിധാനത്തെ പ്രധാന വഴിപാടായ പുഷ്പാഭിഷേക നടത്തിപ്പ്, നാളികേരം എടുക്കൽ എന്നിവയ്ക്കും ലേലത്തിൽ തണുപ്പൻ പ്രതികരണമാണ്. എന്നാൽ ഇത്തവണ ലേലത്തിൽ അടിസ്ഥാന തുക ഉയർന്നാണ് നിൽക്കുന്നത്. ഇത് വെട്ടിക്കുറയ്ക്കണമെന്നുമാണ് വ്യാപാരികൾ ആവശ്യപ്പെടുന്നത്. ഇതിനെ തുടർന്ന് അടിസ്ഥാനവിലയിൽ പത്ത് ശതമാനത്തോളം വെട്ടിക്കുറച്ചാണ് കഴിഞ്ഞ വ്യാഴാഴ്ച ബോർഡ് ലേലം വിളിച്ചത്. എന്നാൽ വ്യാപാരികൾ സഹകരിക്കുന്നില്ല.

നിലവിൽ സാമ്പത്തിക പ്രതിസന്ധിയിലായ ദേവസ്വം ബോർഡിനെ ലേല നടപടികളിലെ ഈ മന്ദത ഗുരുതരമായി ബാധിക്കുന്നുണ്ട്. കഴിഞ്ഞ തവണ നാളീകേര ലേലം വഴി ഏഴുകോടിയും സന്നിധാനത്തെ ഹോട്ടൽ വഴി അഞ്ചുകോടി രൂപ വരെയുമാണ് ബോർഡിന് വരുമാനമായി ലഭിച്ചിരുന്നത്. വരുന്ന 11,12 തീയതികളിൽ വീണ്ടും ലേലം നടത്തുന്നുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group