ചെമ്പടത്താളത്തിൽ സൗദി തവിടുപൊടി..!

ചെമ്പടത്താളത്തിൽ സൗദി തവിടുപൊടി..!

സ്‌പോട്‌സ് ഡെസ്‌ക്

ചെമ്പടയുടെ കുതിരക്കുളമ്പടിക്കു ചുവട്ടിൽ സൗദി തവിടുപൊടിയായി. പോരാട്ടവീര്യത്തിന്റെ ഉജ്വലമാതൃക കാട്ടിത്തന്ന സൗദി പടയാളികൾ റഷ്യയിലെ മൈതാനത്ത് പക്ഷേ, സ്വന്തം ഭരണാധികാരിയുടെ മുന്നിൽ തല കുനിച്ചു നിന്നു. റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുട്ടിനെ സാക്ഷിയാക്കി എണ്ണം പറഞ്ഞ് അഞ്ചു മിസൈലുകൾ സൗദിയുടെ വലയിലേയ്ക്കു പാഞ്ഞു കയറുമ്പോൾ, സൗദി രാജാവ് മുഹമ്മദ് ബിൻ സൽമാൻ എല്ലാത്തിനും മൂകസാക്ഷിയായിരുന്നു.

ലോകം മുഴുവൻ റഷ്യയിലെ ആ ഗോൾ വലയിലേയ്ക്കു നോക്കിയിരിക്കുകയായിരുന്നു. ആവേശകരമായ ഉദ്ഘാടന സെഷനു ശേഷം മോസ്‌കോയിലെ ലുക്കിനി സ്‌റ്റേഡിയത്തിലായിരുന്ന ആവേശക്കപ്പിന്റെ ആദ്യ മത്സരത്തിനു കിക്കോഫായത്. പന്തു തട്ടിയ റഷ്യ ആദ്യം നേരെയെത്തിയത് സൗദിയുടെ ഗോൾ മുഖത്തിന്റെ ഇടത് വശത്ത്. പന്ത് തട്ടിയകറ്റിയെങ്കിലും സൗദി പ്രതിരോധ കോട്ടയിൽ വിള്ളലുണ്ടെന്നു വ്യക്തമാക്കുന്നതായിരുന്നു ആദ്യ നീക്കങ്ങൾ. പിന്നെ മിന്നൽ വേഗത്തിലുള്ള ചെറു നീക്കങ്ങളിലൂടെ റഷ്യ നയം വ്യക്തമാക്കിക്കഴിഞ്ഞിരുന്നു. പക്ഷേ, സ്വന്തം പകുതിയിൽ തന്നെ പന്ത് ഹോൾഡ് ചെയ്തു കളിക്കാനായിരുന്നു സൗദിയുടെ ശ്രമമത്രയും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പന്ത് കൈവശം വച്ച് പിന്നിലേയ്ക്കിറങ്ങാനുള്ള സൗദിയുടെ നീക്കം മണത്തരിഞ്ഞ് റഷ്യ ആവേശത്തോടെ ആക്രമിച്ചു കയറി. ആദ്യ പത്തു മിനിറ്റിനുള്ളിൽ തന്നെ റഷ്യ മൂന്നു കോർണറുകൾ നേടി. ഗോൾ എപ്പോൾ വേണമെങ്കിലും വരാമെന്ന അവസ്ഥ. കോർണർ ഉയർന്നു വന്നത് ബോക്‌സിനുള്ളിൽ. ഒന്നും സംഭവിക്കാതെ നേരെ എത്തിയത് ഗൊലോവിന്റെ കാൽപാകത്തിന്. ഇടതു മൂലയിൽ നിന്നും ഗലോവിൻ പതിനെ തന്റെ വലംകാലിൽ കോരിയിട്ടു. ബോക്‌സിന്റെ വലതുഭാഗത്തു നിന്ന യൂറി ഗസിൻസിക്കിയുടെ തലയിലേയ്ക്കു അച്ചടക്കമുള്ള കുട്ടിയെപ്പോലെ പന്ത് എത്തി. പറഞ്ഞുറപ്പിച്ചെന്ന പോലെ ഗസിൻസ്‌ക്കി പന്തിനെ ബോക്‌സിന്റെ ഇടതു മൂലയിലേയ്ക്കു പതിയെ പറഞ്ഞു വിട്ടു. ഗോൾ…! ആദ്യ ബഹിരാകാശ സഞ്ചാരിയുടെ പേരിനോടു സാമ്യം തോന്നുന്ന പേരുമായെത്തിയ യൂറി ഗസിൻസ്‌ക്കി അങ്ങിനെ ലോകകപ്പിന്റെ 21 -ാം പതിപ്പിലെ ആദ്യ ഗോൾ വലയിലെത്തിച്ചു.

മധ്യനിരയിൽ കളിമെനഞ്ഞു പറന്നു നടന്നിരുന്ന സെക്കോവ് സൗദി ബോക്‌സിനു പുറത്ത് കുഴഞ്ഞു വീണത് 24 -ാം മിനിറ്റിൽ. റഷ്യൻ കോച്ച് ചെക്കോസ്‌ളോവ് സ്റ്റാൻസിലോ ഒന്ന് ആശങ്കയിലായ നിമിഷം. ആദ്യ അരമണിക്കൂർ പൂർത്തിയാകും മുൻപ് സബ്സ്റ്റിറ്റിയൂഷൻ. അതും മധ്യനിരയിലെ മിന്നും താരത്തെ. പക്ഷേ, കോച്ച് പതറിയില്ല. തീപ്പൊരിയെ തന്നെ കളത്തിലിറക്കി. സെക്കോവിനു പകരം കളത്തിലെത്തിയത് ചെറിഷോവ് മിന്നൽ വേഗത്തിൽ കളത്തിലറങ്ങി. വലിയ അപകടമൊന്നുമില്ലാതെ ആദ്യ പകുതി അവസാനിപ്പിക്കാമെന്നു പ്രതീക്ഷിച്ച് പ്രതിരോധക്കളി കളിഞ്ഞ സൗദി, 55 ശതമാനവും പന്ത് കൈവശം വച്ചിരിക്കുന്നു. അപ്രതീക്ഷിതമായും അശുഭമായും ഒന്നും സംഭവിക്കില്ലെന്ന് ആരാധകർ ഉറപ്പിച്ചു. പക്ഷേ, ബൂട്ടിലൊരു വെടിയുണ്ടയും ഒളിപ്പിച്ചാണ് ചെറിഷേവ് 23 -ാം മിനിറ്റിൽ കളത്തിലിറങ്ങിയത്. പോസ്റ്റിന്റെ വലതു മൂലയിൽ നിന്നും ചെറിയൊരു ക്രോസ് ഇടത്തേയ്ക്ക്. ചെറിഷോവിന്റെ കാലിൽ പന്ത്. വീണു കിടന്ന് അടി തടയാൻ രണ്ടു സൗദി പ്രതിരോധ ഭടൻമാരുടെ ശ്രമം. മുന്നിലേയ്ക്കിറങ്ങണോ, പിന്നിലേയ്ക്ക് ഒഴിഞ്ഞു മാറി തടയണോ എന്ന ആശങ്കയിൽ സൗദി ഗോളി അബ്ദുള്ളയുടെ ആശങ്കയുടെ നിമിഷം. പക്ഷേ, ചെറിഷോവിനു യാതൊരു ആശങ്കയുമില്ലായിരുന്നു. ആവശ്യത്തിനു സമയമെടുത്ത് ഒരൊറ്റ വെടി. ആദ്യ പകുതിയുടെ വിസിൽ മുഴങ്ങുമ്പോൾ രണ്ടാം തവണയും പന്ത് സൗദിയുടെ വലയിൽ.
രണ്ടു ഗോൾ വീണിട്ടും അത്മവിശ്വാസം കൈവിടാതെയാണ് രണ്ടാം പകുതിയിൽ സൗദി കളത്തിലിറങ്ങിയത്. പന്ത് കൈവശം വയ്ക്കുന്നതിൽ അവർ വിരുതുകാട്ടിയെങ്കിലും, ആ മിടുക്ക് പക്ഷേ കളത്തിൽ ഗോളാക്കാനോ, ആവേശം ജനിപ്പിക്കാനോ സാധിച്ചില്ല. ഒന്നോ രണ്ടോ ദുർബല നീക്കങ്ങളുണ്ടായെങ്കിലും അവയ്‌ക്കൊന്നും സോവിയറ്റ് യൂണിയന്റെ പ്രതിരോധ ശക്തിയുടെ പിൻതലമുറക്കാരുടെ കോട്ടയെ ഒന്നിളക്കാൻ പോലും സാധിച്ചില്ല. 511 പാസുകൾ അയച്ച സൗദി ഇതിൽ 442 ഉം ലക്ഷ്യത്തിലെത്തിച്ചു. കളിയുടെ അറുപത് ശത്മാനം പന്ത് കൈവശം വച്ചെങ്കിലും ഫലമുണ്ടായില്ല.
71 -ാം മിനിറ്റിൽ വീണ്ടും ഒരു തവണ കൂടി സൗദി ഞെട്ടി. ഇത്തവണയും പകരക്കാരനു തന്നെയായിരുന്നു അവസം. 68 -ാം മിനിറ്റിൽ പകരക്കാരനായി കളത്തിലിറങ്ങിയ സ്യൂബ തലകൊണ്ടു ചെന്തി പന്ത് വലയിലേയ്ക്ക് മറിച്ചു. റഷ്യയ്ക്ക് മൂന്നാം ഗോൾ. 90 മിനിറ്റും കഴിഞ്ഞ് കളി മൂന്നു മിനിറ്റ് കൂടി നീട്ടിയപ്പോൾ തന്നെ സൗദി താരങ്ങൾ തലയിൽ കൈവച്ചു. എന്തിനായിരുന്നു ആ സമയം നീട്ടിയതെന്നതിനു ഉത്തരം ഇൻജ്വറി ടൈമിന്റെ ആദ്യ മിനിറ്റിൽ തന്നെ റഷ്യ നൽകി. മനോഹരമായി ചിപ്പ് ചെയ്ത പന്ത് വലയിലെത്തിച്ച് ചെറിഷേവ് തന്റെ രണ്ടാം ഗോളും ലോകകപ്പ് ഉദ്ഘാടന മത്സര ചരിത്രത്തിലെ ഏറ്റവും സുന്ദരമായ ഗോളും കുറിച്ചു.
93 -ാം മിനിറ്റിൽ ബോക്‌സിനു പുറത്തു വച്ച് റഷ്യൻ താരത്തെ വീഴ്ത്തിയ ടെയ്‌സർ ഇപ്പോൾ കളിതീരുമെന്നു പ്രതീക്ഷിച്ചു. പക്ഷേ, ഉജ്വലമായ ഒരു ഫ്രീകിക്ക് വലയുടെ വലതുമൂലയിലേയ്ക്കു പറഞ്ഞു വിട്ട് ഗോളോവിൻ ഉറുഗ്വേയ്ക്കും, ഈജിപ്തിനും സൂചന നൽകി. സലായും, സുവാരസുമല്ല.. ടീം ഗെയിമുമായി ഞങ്ങളുമുണ്ട് ലോകകപ്പിന്…!