
പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്. പ്രശാന്തിനെയും അന്നത്തെ ഭരണസമിതിയെയും പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) പ്രതികളാക്കി.
കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ അംഗം എ. അജികുമാറിനെയും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ശബരിമലയിലെ സ്വര്‍ണവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന കടുത്ത അഴിമതി ആരോപണങ്ങളില്‍ ദേവസ്വം ബോര്‍ഡിന്റെ ഉന്നത നേതൃത്വത്തിലേക്ക് തന്നെയാണ് അന്വേഷണം നീളുന്നതെന്ന സൂചനകളാണ് പുതിയ നീക്കത്തിലൂടെ വ്യക്തമാകുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ശബരിമല സ്വര്‍ണക്കൊള്ള കേസിലെ പ്രതിപ്പട്ടിക ഇനിയും വിപുലപ്പെടുത്തുമെന്ന് പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) ഇന്ന് ഹൈക്കോടതിയെ ഔദ്യോഗികമായി അറിയിച്ചു. കേസില്‍ കൂടുതല്‍ ഉന്നതര്‍ക്ക് പങ്കുണ്ടെന്ന സൂചനകള്‍ ശക്തമാക്കുന്നതാണ് അന്വേഷണ സംഘത്തിന്റെ ഈ നീക്കം.
കട്ടിളപ്പാളിയിലെ സ്വര്‍ണം കടത്തിയ കേസ്, ദ്വാരപാലക ശില്പങ്ങളിലെ സ്വര്‍ണം കടത്തിയ കേസ് എന്നിങ്ങനെ രണ്ട് കേസുകളാണ് നിലവില്‍ സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
എന്നാല്‍, അന്വേഷണം പുരോഗമിക്കുന്ന മുറയ്ക്ക് സംഭവത്തില്‍ മൂന്നാമതൊരു കേസ് കൂടി രജിസ്റ്റര്‍ ചെയ്യാനാണ് എസ്.ഐ.ടിയുടെ തീരുമാനം.
വിശ്വാസവഞ്ചന, വ്യാജരേഖ ചമയ്ക്കല്‍, ക്രിമിനല്‍ ഗൂഢാലോചന തുടങ്ങിയ ഗുരുതരമായ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്. പ്രശാന്തിന് പുറമേ സ്മാര്‍ട്സ് ക്രിയേഷന് ഉടമ പങ്കജ് ഭണ്ഡാരി, ശബരിമല മുന്‍ തന്ത്രി കണ്ഠരര് രാജീവര്, തിരുവാഭരണം കമ്മീഷണര്‍ റജിലാല്‍ എന്നിവരും ഈ കേസില്‍ പ്രതിപ്പട്ടികയിലുണ്ട്.
ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ അന്വേഷണം അനിശ്ചിതമായി നീട്ടാനാവില്ലെന്ന് ഹൈക്കോടതി നേരത്തേ വ്യക്തമാക്കിയിരുന്നു. അന്വേഷണം എസ്ഐടി സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്നും കുറ്റപത്രം എന്ന് നല്‍കാനാകുമെന്ന് അറിയിക്കണമെന്നും ഹൈക്കോടതി പറഞ്ഞിരുന്നു.
ഈ മാസം 29-നകം സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നല്‍കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് എസ്ഐടി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.







