
ന്യൂഡൽഹി : കെപിസിസി അധ്യക്ഷ സ്ഥാനത്തിനായി ജോസഫ് വാഴക്കൻ രംഗത്ത്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുമായും എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലുമായി കൂടിക്കാഴ്ച നടത്താൻ ജോസഫ് വാഴയ്ക്കൻ ഡൽഹിയിലെത്തി. കേരളത്തിൽ നിന്ന് തനിക്ക് വലിയ പിന്തുണയുണ്ടെന്ന് നേതൃത്വത്തെ ജോസഫ് വാഴക്കൻ അറിയിക്കും. കൊടിക്കുന്നിൽ സുരേഷ് ഉൾപ്പടെയുള്ള നേതാക്കൾ കെപിസിസി അധ്യക്ഷ സ്ഥാനം ആവശ്യം ഉന്നയിച്ച് രംഗത്തെത്തിയിരുന്നു. ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിക്ക് മുൻപായി മല്ലികാർജുൻ ഖർഗെയുമായി കൂടിക്കാഴ്ച നടത്താനാണ് ജോസഫ് വാഴക്കന്റെ ശ്രമം. നിലവിലെ അധ്യക്ഷനായ സണ്ണി ജോസഫിനെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയതോടെയാണ് പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കേണ്ട സാഹചര്യം ഉണ്ടായത്.
എംപിമാരെയും എംഎൽഎമാരെയും കെപിസിസി അധ‍്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കരുതെന്ന് ആവശ‍്യപ്പെട്ട് സംസ്ഥാനത്ത് വിവിധ ഇടങ്ങളിൽ ഫ്ലക്സ് ബോർഡുകൾ പ്രത‍്യക്ഷപ്പെട്ടിരുന്നു. എംഎൽഎമാരും എംപിമാരും മണ്ഡലം ശ്രദ്ധിക്കട്ടെയെന്നായിരുന്നു ഫ്ലക്സ് ബോർഡുകളിൽ ഉണ്ടായിരുന്നത്. പരമാവധി 55 വയസിനകത്തുള്ളവർ തലപ്പത്തേക്ക് വരണമെന്നണ് നേതൃത്വത്തിന്റെ ആവശ്യം. ഭരണകാലയളവിൽ തന്നെ ഓടിനടന്ന് സംഘടന കെട്ടിപ്പടുക്കാൻ പ്രാപ്തരായവർ നേതൃ സ്ഥാനം ഏറ്റെടുക്കണമെന്നാണ് കോൺഗ്രസിലെ ആവശ്യം.






