
തിരുവനന്തപുരം: കൊട്ടാരക്കര നീലേശ്വരത്ത് ടിപ്പർ ലോറി നിയന്ത്രണം വിട്ട് പാഞ്ഞുകയറി മൂന്ന് പേർ മരിച്ച സംഭവത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. അപകടത്തിൽ മരിച്ച വിദ്യാർത്ഥി ഉൾപ്പെടെ മൂന്ന് പേരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ വീതം നൽകാനാണ് മന്ത്രിസഭാ യോഗം തീരുമാനിച്ചത്. അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരുടെ മുഴുവൻ ചികിത്സാ ചെലവും സർക്കാർ ഏറ്റെടുക്കുമെന്നും അറിയിച്ചു.
കൊട്ടാരക്കരയ്ക്ക് സമീപം മുക്കോളിമുക്കിൽ ഇന്നലെ രാവിലെയായിരുന്നു അപകടം ഉണ്ടായത്. അമ്പലപ്പുറം ഭാഗത്തുനിന്ന് മണ്ണ് കയറ്റിവന്ന ടിപ്പർ ലോറി അമിതവേഗത്തിൽ കൊട്ടാരക്കര ഭാഗത്തേക്ക് തിരിയുന്നതിനിടെ ബുള്ളറ്റിൽ ഇടിക്കുകയായിരുന്നു. തുടർന്ന് നിയന്ത്രണം നഷ്ടമായ ലോറി ബസ് സ്റ്റോപ്പും സമീപത്തെ മതിലും തകർത്തശേഷം അവിടെ നിന്നിരുന്ന ആളുകളുടെ മുകളിലേക്ക് മറിയുകയായിരുന്നു.
ലോറിയിലുണ്ടായിരുന്ന മണ്ണും തകർന്ന ഷെഡിന്റെ അവശിഷ്ടങ്ങളും ആളുകളുടെ ദേഹത്തേക്ക് പതിച്ചതോടെ നിരവധി പേർക്ക് പരിക്കേറ്റു. മണ്ണിനടിയിൽപ്പെട്ടവരെ നാട്ടുകാരും രക്ഷാപ്രവർത്തകരും ചേർന്ന് ഏറെ പരിശ്രമിച്ചാണ് പുറത്തെടുത്തത്. അപകടസമയത്ത് ബസ് സ്റ്റോപ്പിൽ വിദ്യാർത്ഥികൾ ഉൾപ്പെടെ 15 ഓളം പേർ ഉണ്ടായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group






