
ഹൂസ്റ്റൺ: ഫിഫ ലോകകപ്പിലെ നിർണായക ഗ്രൂപ്പ് എഫ് പോരാട്ടത്തിൽ സ്വീഡനെ 51ന് തകർത്ത് നെതർലൻഡ്സ് ടൂർണമെന്റിലെ ആദ്യ ജയം സ്വന്തമാക്കി.
ബ്രയാൻ ബ്രോബിയും കോഡി ഗാക്പോയും നെതർലൻഡ്സിനായി ഇരട്ട ഗോളുകൾ നേടി. ഒരു ഗോൾ ക്രിസെൻസിയോ സമ്മർവില്ലെയുടെ വകയായിരുന്നു.
ആന്തണി എലാംഗയുടെ വകയായിരുന്നു സ്വീഡന്റെ ആശ്വാസഗോൾ. ജയത്തോടെ രണ്ടു കളികളിൽ നിന്ന് നാല് പോയന്റുമായി ഓറഞ്ച് പട നോക്കൗട്ട് പ്രതീക്ഷ സജീവമാക്കി. നേരത്തേ ആദ്യ മത്സരത്തിൽ നെതർലൻഡ്സിനെ ജപ്പാൻ സമനിലയിൽ (2-2) തളച്ചിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഹൂസ്റ്റണിൽ കളിയാരംഭിച്ച് അഞ്ചാം മിനിറ്റിൽ തന്നെ നെതർലൻഡ്സ് മുന്നിലെത്തി. ഡച്ച് മുന്നേറ്റത്തിനൊടുവിൽ ഇടതുവിങ്ങിൽ നിന്ന് കോഡി ഗാക്പോ നൽകിയ ക്രോസ് അനായാസം വലയിലെത്തിച്ച് ബ്രയാൻ ബ്രോബിയാണ് നെതർലൻഡ്സിനെ മുന്നിലെത്തിച്ചത്.
സ്വീഡിഷ് ടീമിന്റെ പ്രതിരോധ നിരയ്ക്ക് ബ്രോബിയെ കൃത്യമായി മാർക്ക് ചെയ്യാൻ സാധിക്കാതിരുന്നതാണ് തിരിച്ചടിയായത്. സ്വീഡിഷ് ഡിഫൻഡർക്ക് ഒന്ന് സ്ലൈഡ് ചെയ്ത് ക്ലിയർ ചെയ്യാമായിരുന്ന ക്രോസിലാണ് ബ്രോബി സ്കോർ ചെയ്തത്.
ഗോൾവഴങ്ങിയതിനു തൊട്ടുപിന്നാലെ ലഭിച്ച അവസരം മുതലാക്കാൻ സ്വീഡിഷ് താരം വിക്ടർ യോക്കെരെഷിന് സാധിച്ചില്ല. ഏഴാം മിനിറ്റിലെ യോക്കെരെഷിന്റെ ഗോൾ ശ്രമം ഡച്ച് ഗോളി ബാർട്ട് വെർബ്രൂഗെൻ ഫലപ്രദമായി പ്രതിരോധിച്ചു.
പിന്നാലെ തുടർച്ചയായി ഡച്ച് ടീം അവസരങ്ങൾ ഒരുക്കിക്കൊണ്ടിരുന്നു. 17-ാം മിനിറ്റിൽ ബ്രോബിയിലൂടെ തന്നെ അവർ രണ്ടാം ഗോളും സ്വന്തമാക്കി. ആദ്യ ഗോളിന് സമാനമായിരുന്നു രണ്ടാം ഗോളും.
എന്നാൽ ഇത്തവണ വലതു വിങ്ങിൽ നിന്ന് ഡെൻസെൽ ഡംഫ്രീസ് നൽകിയ ക്രോസ് ബ്രോബി വലയിലെത്തിക്കുകയായിരുന്നു. ഇത്തവണയും സ്വീഡിഷ് പ്രതിരോധം കാഴ്ചക്കാരായി.
ഇതിനിടെ 33-ാം മിനിറ്റിൽ ഗോൾ മടക്കാൻ ലഭിച്ച അവസരം യോക്കെരെഷ് നഷ്ടപ്പെടുത്തി. അലക്സാണ്ടർ ഈസാക് നൽകിയ പാസിൽ നിന്നുള്ള യോക്കെരെഷിന്റെ ഷോട്ട് വെർബ്രൂഗെൻ തടഞ്ഞിട്ടു.
പിന്നാലെ 37-ാം മിനിറ്റിലും യോക്കെരെഷിനെ വെർബ്രൂഗെൻ തടഞ്ഞു.







