
തൃശ്ശൂർ: കെ.എസ്.ആർ.ടി.സിയുടെ സ്ത്രീ സൗജന്യ യാത്രാ പദ്ധതിയുടെ ഉദ്ഘാടന ദിവസം തന്നെ യാത്രക്കാരായ സ്ത്രീകള്‍ക്ക് ദുരനുഭവം.
തൃശൂരില്‍ നിന്നും ചാലക്കുടി റൂട്ടിലോടിയ ഓർഡിനറി ബസിലെ യാത്രക്കാരില്‍ നിന്നും കണ്ടക്ടർ ടിക്കറ്റ് നിരക്ക് ഈടാക്കിയതായാണ് പരാതി ഉയർന്നിരിക്കുന്നത്.
പദ്ധതി പ്രകാരം സ്ത്രീകള്‍ക്ക് സൗജന്യയാത്ര അനുവദിച്ചിട്ടുണ്ടെങ്കിലും, ടിക്കറ്റ് മെഷീനിലെ സിസ്റ്റം അപ്‌ഡേറ്റ് ആയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കണ്ടക്ടർ യാത്രക്കാരില്‍ നിന്നും നിർബന്ധപൂർവ്വം പണം ഈടാക്കിയത്..
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാവിലെ 9.34-ഓടെ ടിക്കറ്റെടുത്ത് യാത്ര ചെയ്യേണ്ടി വന്നുവെന്ന് പരാതിപ്പെട്ട സ്ത്രീകള്‍, ഉദ്ഘാടനത്തിന് ശേഷമാണ് ബസില്‍ കയറിയതെന്ന് വ്യക്തമാക്കി.
പുതുക്കാട് വെച്ച് ഈ ബസിന് സ്വീകരണം നല്‍കുകയും ചെയ്തിരുന്നു. തിരുവനന്തപുരം തമ്പാനൂർ ഡിപ്പോയില്‍ മുഖ്യമന്ത്രി വി.ഡി. സതീശനാണ് പദ്ധതി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത്.
വനിതകള്‍ക്കൊപ്പം മുഖ്യമന്ത്രിയും ഗതാഗതമന്ത്രിയും ബസില്‍ യാത്ര ചെയ്യുകയും ചെയ്തു. എല്‍.ഡി.എഫ് ഉദ്ഘാടന ചടങ്ങ് ബഹിഷ്കരിക്കുകയാണുണ്ടായത്. സർക്കാർ അധികാരത്തില്‍ വന്ന് ഒരു മാസം തികയുന്നതിന് മുമ്പ് നല്‍കിയ വാഗ്ദാനം നിറവേറ്റാൻ കഴിഞ്ഞതിലെ സംതൃപ്തി മുഖ്യമന്ത്രി പങ്കുവെച്ചു. ‘പ്രിയദർശിനി’ പദ്ധതിയുടെ ഒന്നാം ഘട്ടമാണിതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.







