
ഡല്‍ഹി: പെട്രോള്‍ പമ്പുകള്‍ വഴി, വാണിജ്യ, വ്യാവസായിക, സ്ഥാപന ഉപയോക്താക്കള്‍ വൻതോതില്‍ പെട്രോളും ഡീസലും വാങ്ങുന്നത് വിലക്കി കേന്ദ്ര സർക്കാർ.
രാജ്യത്ത് ഇന്ധന വിതരണം പ്രതിസന്ധിയിലാകാൻ സാധ്യതയുള്ള സാഹചര്യത്തിലാണ് സർക്കാരിന്‍റെ ഉത്തരവ്.
90 ദിവസം ഉത്തരവ് പ്രാബല‌്യത്തില്‍ ഉണ്ടായിരിക്കും.
പെട്രോളിയം മന്ത്രാലയം ഇതു സംബന്ധിച്ച ഉത്തരവ് വ്യാഴാഴ്ച പുറത്തിറക്കി. പശ്ചിമേഷ്യൻ സംഘർഷത്തിന്‍റെ പശ്ചാത്തലത്തില്‍ ആഗോളതലത്തില്‍ ഇന്ധനവിതരണം തടസപ്പെട്ടിരിക്കുന്ന സാഹചര്യത്തിലാണ് നടപടി. ഡീസള്‍ ബള്‍ക്ക് ആയി വാങ്ങുന്നതിന് ലിറ്ററിന് 134 രൂപയാണ് ഡല്‍ഹിയില്‍ നല്‍കേണ്ടത്.
എന്നാല്‍ പെട്രോള്‍ പമ്പുകളില്‍ നിന്നാണെങ്കില്‍ ലിറ്ററിന് 95 രൂപയ്ക്ക് ഡീസല്‍ ലഭിക്കും. ഈ സാഹചര്യത്തില്‍ പല വാണിജ്യ, വ്യവസായ സ്ഥാപനങ്ങളും പമ്പുകളില്‍ നിന്ന് ചില്ലറ വില്‍പ്പനയുടെ വിലയില്‍ വൻതോതില്‍ ഇന്ധനം വാങ്ങിക്കൂട്ടുന്നതായി കണ്ടെത്തിയിരുന്നു. പെട്രോള്‍ പമ്പുകള്‍ വഴി ഇന്ധനം വില്‍ക്കുന്നത് സാധാരണക്കാർക്കു വേണ്ടിയാണെന്നും വാണിജ്യ വ്യവസായ ആവശ്യങ്ങള്‍ക്കു വേണ്ടിയല്ലെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇത്തരത്തില്‍ വാണിജ്യാവശ്യത്തിനായി പെട്രോള്‍ പമ്പുകളില്‍ നിന്ന് ഇന്ധനം വാങ്ങിയാല്‍ സാധാരണക്കാർക്ക് ഇന്ധനം ലഭിക്കാത്ത അവസ്ഥ ഉണ്ടായേക്കാം. ഇന്ധന വിതരണം സന്തുലിതാവസ്ഥയില്‍ തുടരുന്നതിനായാണ് നടപടിയെന്ന് മന്ത്രാലയം വ്യക്തമാക്കുന്നു. ഉത്തരവ് നടപ്പിലാക്കുന്നതിനായുള്ള നടപടികള്‍ സ്വീകരിക്കാൻ സംസ്ഥാനങ്ങളോടും കേന്ദ്ര ഭരണപ്രദേശങ്ങളോടും മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.







