Spread the love

ഡൽഹി: കേരളത്തില്‍ വീണ്ടും നിപ വൈറസ് ബാധ റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തില്‍ സാഹചര്യം അതീവ ഗൗരവത്തോടെ വീക്ഷിച്ച്‌ കേന്ദ്ര സർക്കാർ.

video
play-sharp-fill

സംസ്ഥാനത്തെ നിലവിലെ അവസ്ഥ കേന്ദ്ര ആരോഗ്യ മന്ത്രാലയം സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും രോഗവ്യാപനം തടയാൻ ആവശ്യമായ എല്ലാ പിന്തുണയും ഉറപ്പാക്കിയിട്ടുണ്ടെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

രോഗബാധ സംശയിക്കുന്നവരുടെയും സമ്പർക്കപ്പട്ടികയില്‍ ഉള്ളവരുടെയും സാമ്പിളുകള്‍ അടിയന്തരമായി പൂനെയിലെ നാഷണല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് വിശദമായ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇവിടെ നിന്നുള്ള ഔദ്യോഗിക ഫലപ്രഖ്യാപനത്തിന് ശേഷം മാത്രമേ വൈറസ് ബാധയുടെ തീവ്രതയും കൃത്യമായ ഉറവിടവും സംബന്ധിച്ച്‌ കൂടുതല്‍ വ്യക്തത വരികയുള്ളൂ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരിശോധനാ ഫലങ്ങള്‍ എത്രയും വേഗം ലഭ്യമാക്കാനുള്ള നടപടികള്‍ പൂർത്തിയായിട്ടുണ്ട്.

നിപ വൈറസ് ബാധ ഫലപ്രദമായി പ്രതിരോധിക്കുന്നതിനും നിയന്ത്രിക്കുന്നതിനും മുൻപ് നിശ്ചയിച്ചിട്ടുള്ള സ്റ്റാൻഡേർഡ് പ്രോട്ടോക്കോളുകളും പ്രവർത്തന നടപടിക്രമങ്ങളും കർശനമായി നടപ്പിലാക്കണമെന്ന് കേന്ദ്ര സർക്കാർ നിർദ്ദേശിച്ചു. നിലവിലെ പ്രതിരോധ പ്രവർത്തനങ്ങള്‍ വിലയിരുത്തുന്നതിനായി കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാന ആരോഗ്യ വകുപ്പുമായി നിരന്തരം ആശയവിനിമയം നടത്തുന്നുണ്ട്.

സംസ്ഥാനത്തിന് ആവശ്യമായ സാങ്കേതിക സഹായങ്ങളും വിദഗ്ധോപദേശങ്ങളും നല്‍കാൻ കേന്ദ്രസംഘം സന്നദ്ധമാണെന്നും മന്ത്രാലയം അറിയിച്ചു.

പൊതുജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നും ആരോഗ്യ വകുപ്പ് നല്‍കുന്ന നിർദ്ദേശങ്ങള്‍ കർശനമായി പാലിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.